
ലഖ്നൗ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ അവസാന ഓവറില്‍ 11 റണ്‍സ് പ്രതിരോധിച്ച് ലഖ്നൗ സൂപ്പര്‍ ജയന്‍റ് അത്ഭുത വിജയം നേടിയപ്പോള്‍ താരമായത് മൊഹ്സിന്‍ ഖാനായിരുന്നു. ടിം ഡേവിഡിനെയും കാമറൂണ്‍ ഗ്രീനിനെയും പോലുള്ള ബിഗ് ഹിറ്റര്‍മാര്‍ ക്രീസിലുള്ളപ്പോള്‍ അവരെ വരിഞ്ഞുകെട്ടിയ്യ മൊഹ്സിന്‍റെ ബൗളിംഗായിരുന്നു ലഖ്നൗവിനെ വിജയവര കടത്തിയത്. മത്സരശേഷം വികാരാധീനനായ മൊഹ്സിന്‍ ഈ പ്രകടനം 10 ദിവസമായി ഗുരുതരാവസ്ഥയില്‍ ഐസിയുവില്‍ കിടക്കുന്ന തന്‍റെ പിതാവിനാണ് സമര്‍പ്പിക്കുന്നതെന്നും വ്യക്തമാക്കി.
ഇന്നലെയാണ് പിതാവിനെ ഐസിയുവില്‍ നിന്ന് മാറ്റിയത്. കഴിഞ്ഞ 10 ദിവസമായി അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മുംബൈക്കെതിരായ പ്രകടനം ഞാന്‍ അദ്ദേഹത്തിന് സമര്‍പ്പിക്കുന്നു. അദ്ദേഹം എന്‍റെ പ്രകടനം കണ്ടിട്ടുണ്ടാവുമെന്ന് എനിക്കുറപ്പാണ്. കഴിഞ്ഞ മത്സരത്തില്‍ നിറം മങ്ങിയെങ്കിലും വീണ്ടും അവസരം നല്‍കിയതിന് ലഖ്നൗ ടീം മാനേജ്മെന്‍റിനോടും മെന്‍റര്‍ ഗൗതം ഗംഭീറിനോടും മൊഹ്സിന്‍ നന്ദി പറഞ്ഞു. അവസാന ഓവറില്‍ സ്ലോ ബോളുകളെറിയാനായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. എന്നാല്‍ രണ്ട് സ്ലോ ബോളുകളെറിഞ്ഞശേഷം യോര്‍ക്കര്‍ എറിയാന്‍ തീരുമാനിക്കുകായയിരുന്നുവെന്നും മൊഹ്സിന്‍ പറഞ്ഞു.
തോളിനേറ്റ പരിക്കിനെത്തുടര്‍ന്ന് കഴിഞ്ഞ ആഭ്യന്തര സീസണും ഈ ഐപിഎല്ലിലെ ഭൂരിഭാഗം മത്സരങ്ങളും നഷ്ടമായശേഷമാണ് മൊഹ്സിന്‍ ഖാന്‍ തിരിച്ചുവന്നത്. കരിയര്‍ തന്നെ തീര്‍ന്നുപോകാവുന്ന പരിക്കില്‍ നിന്നാണ് താന്‍ മുക്തനായതെന്നും കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും മൊഹ്സിന്‍ പറഞ്ഞു. കൈ ഒന്ന് പൊക്കാന്‍ പോലുമാകാത്ത വേദനയിലൂടെയാണ് ഞാന്‍ കടന്നുപോയത്.
ഒരു ക്രിക്കറ്റ് താരത്തിനും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. എന്‍റെ ധമനികളിലൂടെയുള്ള രക്തയോട്ടം തടസപ്പെട്ടത് തികച്ചും അസാധാരണമായിരുന്നു. ഡോക്ടര്‍മാര്‍ പറഞ്ഞത്, ശസ്ത്രക്രിയ ഒരു മാസം കൂടി വൈകിയിരുന്നെങ്കില്‍ എന്‍റെ കൈ തന്നെ മുറിച്ചു കളയേണ്ടിവരുമായിരുന്നു എന്നാണ്. അക്കാലത്ത് വീണ്ടും ക്രിക്കറ്റ് കളിക്കാനാകുമെന്ന പ്രതീക്ഷ പോലും എനിക്ക് നഷ്ടമായി. പ്രതിസന്ധികാലത്ത് ലഖ്നൗ ടീമാണ് പിന്തുണച്ചതെന്നും മൊഹ്സിന്‍ ഖാന്‍ വ്യക്തമാക്കി.
2022ലെ ഐപിഎല്ലില്‍ അരങ്ങേറിയ മൊഹ്സിന്‍ അരങ്ങേറ്റ സീസണില്‍ 5.97 ഇക്കോണമിയില്‍ 14 വിക്കറ്റ് വീഴ്ത്തി തിളങ്ങിയശേഷമാണ് പരിക്കിന്‍റെ പിടിയിലായത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരാ കഴിഞ്ഞ മത്സരത്തില്‍ തിരിച്ചുവരവ് നടത്തിയ മൊഹ്സിന്‍ 42 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.
പഞ്ചാബിന് ഇന്ന് ഡല്‍ഹി ചാലഞ്ച്; ഡല്‍ഹി ജയിച്ചാല്‍ രാജസ്ഥാനും പ്രതീക്ഷ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!