
അഹമ്മദാബാദ്: ഐപിഎല്‍ ഫൈനല്‍ കാണാന്‍ അഹമ്മദാബാദിലെത്തിയ ആരാധകര്‍ നിരാശരായിരുന്നു. ഇന്നലെ നടക്കേണ്ട ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ഗുജറാത്ത് ടൈറ്റന്‍സ് മത്സരം കനത്ത മഴയെ തുടര്‍ന്ന് റിസര്‍വ് ദിനമായ ഇന്നത്തേക്ക് മാറ്റിയിരിരുന്നു. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ടോസിടാന്‍ പോലും സാധിച്ചിരുന്നില്ല.
ഇതോടെ ദൂരെ നിന്നെത്തിയ ആരാധകര്‍ നിരാശരായി. ഇതില്‍ തമിഴ്‌നാട് നിന്നെത്തിയ സിഎസ്‌കെ ആരാധകരായിരുന്നു മിക്കവരും. മത്സരം കഴിഞ്ഞ ഉടന്‍ അടുത്ത ട്രെയ്‌നിന് തന്നെ തിരിക്കാമെന്ന ചിന്തയിലാണ് ആരാധകര്‍ അഹമ്മാദാബാദിലെത്തിയത്. എന്നാല്‍ മത്സരം ഇന്നത്തേക്ക് മാറ്റിയപ്പോല്‍ അവര്‍ക്ക് നിരാശപ്പെടേണ്ടിവന്നു.
പലരും അഹമ്മദാദാബ് റെയില്‍വെ സ്റ്റേഷനിലാണ് കിടന്നുറങ്ങിയത് പോലും. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. കനത്ത മഴയിലും തങ്ങളെ പിന്തുണയ്ക്കാന്‍ സ്റ്റേഡിയത്തിലെത്തിയ ആരാധകര്‍ക്ക് നന്ദി പറയുകയാണ് താരങ്ങള്‍.
മത്സരം കളിക്കാനായില്ലെന്നും എന്നാല്‍ നാളെ ഗ്യാലറി നിറയുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ട്വിറ്ററില്‍ കുറിച്ചിട്ടു. ട്വീറ്റ് വായിക്കാം...
ഗുജറാത്ത് ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലും ആരാധകരോട് നന്ദി പറഞ്ഞു. മഴയെ അവഗണിച്ചും സ്റ്റേഡിയത്തില്‍ പിന്തുണയ്ക്കാനെത്തിയാ ആരാധകര്‍ക്ക് നന്ദി. വീണ്ടും കാണാം. ഗില്‍ കുറിച്ചിട്ടു.
ഫൈനല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിയത് നല്ല തീരുമാനമാണെന്നായിരുന്നു ചെന്നൈ പേസര്‍ ദീപക് ചാഹറിന്റെ അഭിപ്രായം. സ്റ്റേഡിയം നിറച്ച ചെന്നൈ ആരാധകരോടും അദ്ദേഹം നന്ദി പറയുന്നുണ്ട്. സുരക്ഷിതരായി വീട്ടിലെത്തുവെന്നും ചാഹര്‍ ട്വീറ്റ് ചെയ്തു.
റിസര്‍വ് ദിനമായ ഇന്നും മഴമൂലം മത്സരം 7.30ന് തുടങ്ങാനാവുമോ എന്നാണ് ആരാധകരുടെ ആശങ്ക. കൃത്യ തുടങ്ങാനായില്ലെങ്കിലും രാത്രി 9.40വരെ കട്ട് ഓഫ് ടൈമുണ്ട്. 9.40ന് തുടങ്ങിയാലും ഇരു ടീമിനും 20 ഓവര്‍ വീതമുള്ള മത്സരം സാധ്യമാവും. 9.40ും തുടങ്ങാനായില്ലെങ്കില്‍ മാത്രമെ ഓവറുകള്‍ വെട്ടിക്കുറക്കൂ. മത്സരം 9.45നാണ് തുടങ്ങുന്നതെങ്കില്‍ 19 ഓവര്‍ വീതമുള്ള മത്സരമായിരിക്കും. 10 മണിക്കാണെങ്കില്‍ 17 ഓവറും 10.30നാണെങ്കില്‍ 15 ഓവറും വീതമുളള മത്സരമായിരിക്കും നടത്തുക. 12.06വരെ ഇത്തരത്തില്‍ ഓവറുകള്‍ വെട്ടിക്കുറച്ച് മത്സരം നടത്താന്‍ സാധ്യമാവുമോ എന്ന് പരിശോധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!