
കൊല്‍ക്കത്ത: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരെ അവസാന പന്തില്‍ ആവേശ ജയം സ്വന്തമാക്കി പ്ലേ ഓഫ് സാധ്യത സജീവമാക്കിയെങ്കിലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ നിതീഷ് റാണയുടെ തന്ത്രങ്ങളെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം അനില്‍ കുബ്ലെ. പഞ്ചാബിനെതിരായ മത്സരത്തിലും പേസര്‍ ഷര്‍ദ്ദുല്‍ ഠാക്കൂറിന് ഒറ്റ ഓവര്‍ പോലും നല്‍കാത്തതാണ് കുംബ്ലെയെ ചൊടിപ്പിച്ചത്. അടുത്ത മാസം നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ടീമില്‍ അംഗമാണ് ഷര്‍ദ്ദുല്‍. എന്നിട്ടും ഷര്‍ദ്ദുലിനെക്കൊണ്ട് ഒറ്റ ഓവര്‍ പോലും എറിയിക്കാതിരുന്നത് വിചിത്രമാണെന്ന് ജിയോ സിനിമയിലെ ടോക് ഷോയില്‍ അനില്‍ കുംബ്ലെ പറഞ്ഞു. ഈ കണക്കിനാണ് പോക്കെങ്കില്‍ ഷര്‍ദ്ദുല്‍ പന്തെറിയാന്‍ ഓവലില്‍ എത്തേണ്ടിവരുമെന്നും കുംബ്ലെ തുറന്നടിച്ചു. റണ്‍സേറെ വഴങ്ങുമെങ്കിലും നിര്‍ണായക വിക്കറ്റുകളെുക്കാന്‍ മിടുക്കുള്ള ബൗളറാണ് ഷര്‍ദ്ദുലെന്നും കുംബ്ലെ പറഞ്ഞു.
പ്ലേയിംഗ് ഇലവനിലുണ്ടായിട്ടും ഷര്‍ദ്ദുലിനെക്കൊണ്ട് ഇത് രണ്ടാം തവണയാണ് നിതീഷ് റാണ ഒറ്റ പന്തുപോലും എറിയിക്കാതിരുന്നത്. ഇത് ഷര്‍ദ്ദുലിന്‍റെ ഫിറ്റ്നെസിനെക്കുറിച്ചും ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. പ്രാഥമികമായി പേസറായ ഷര്‍ദ്ദുല്‍ അത്യാവശ്യം ബാറ്റു ചെയ്യുന്ന താരമാണെന്നിരിക്കെ സ്പെഷലിസ്റ്റ് ബാറ്ററായി മാത്രമാണ് കൊല്‍ക്കത്ത ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇന്നലെ അവസാന ഓവറിലെ അഞ്ചാം പന്തില്‍ ആന്ദ്രെ റസല്‍ പുറത്തായപ്പോള്‍ ക്രീസിലെത്തിയ ഷര്‍ദ്ദുലിന് ബാറ്റിംഗിനും അവസരം ലഭിച്ചിരുന്നില്ല. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിലും ഷര്‍ദ്ദുല്‍ ടീമിലുണ്ടായിരുന്നെങ്കിലും ഒറ്റ ഓവര്‍ പോലും ഷര്‍ദ്ദുലിനെക്കൊണ്ട് എറിയിച്ചിരുന്നില്ല.
കൊല്‍ക്കത്ത ഈഡന്‍ഗാര്‍ഡന്‍സില്‍ നടന്ന പോരാട്ടത്തില്‍ അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്ത പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത അവസാന പന്തില്‍ ബൗണ്ടറി നേടി 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 182 റണ്‍സടിച്ച് ജയിച്ചു കയറി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!