
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്്‌സിന്റെ ദയനീയാവസ്ഥയ്ക്ക് കാരണമായി ധോണി ചൂണ്ടികാണിച്ച കാരണം വിചിത്രമായിരുന്നു. പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താന്‍ മാത്രം തീപ്പൊരിയുള്ള താരങ്ങള്‍ ടീമിലില്ലായിരുന്നുവെന്നാണ് ധോണി പറഞ്ഞത്. യുവതാരങ്ങളെ പരിഗണിക്കുന്നതില്‍ സിഎസ്‌കെ മടി കാണിക്കുന്നതിനെതിരെ വിമര്‍ശനം ശക്തമായിരുന്നു. മാത്രമല്ല ഫോമിലല്ലാത്ത കേദാര്‍ ജാദവിന് തുടര്‍ച്ചയായി അവസരം നല്‍കുകയും ചെയ്തു. ഇതിനിടെയാണ് ധോണിയുടെ വാക്കുകള്‍ ചര്‍ച്ചയാവുന്നത്.
ഇതിന് ആദ്യ മറുപടി കൊടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം കെ ശ്രീകാന്ത്. അദ്ദേഹം പറയുന്നതിങ്ങനെ... ''ധോണിയുടെ വാദത്തോട് ഒരുതലത്തിലും യോജിക്കാന്‍ കഴിയില്ല. ക്യാപ്റ്റന്റെ പ്രതികരണം കേട്ടിട്ട് ചിരിയാണ് വരുന്നത്. യുവതാരങ്ങളില്‍ വേണ്ടത്ര തീപ്പൊരി പ്രകടമായില്ലെന്നാണ് ധോണി പറയുന്നത്. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ഉണ്ടായത്.?
കേദാര്‍ ജാദവില്‍ നിങ്ങള്‍ പറയുന്ന തീപ്പൊരി പ്രകടമായോ..? പിയൂഷ് ചൗളയില്‍ ഈ തീപ്പൊരി കണ്ടിരുന്നോ..? കരണ്‍ ശര്‍മയ്ക്ക് പകരം പിയൂഷ് ചൗളയെ എന്തിനാണ് ടീമിലുള്‍പ്പെടുത്തിയെതന്ന് എനിക്ക് മനസിലാകുന്നില്ല. കരണ്‍ റണ്‍സ് വഴങ്ങിയെങ്കിലും വിക്കറ്റ് വീഴ്ത്തുന്നതില്‍ മിടുക്കനായിരുന്നു. കളി കയ്യില്‍ നിന്ന് പോയതിന് ശേഷമാണ് ചൗളയെ ആക്രമണത്തിനായി കൊണ്ടുവന്നത്. ധോണി മഹാനായ ക്രിക്കറ്ററാണ്. പക്ഷേ പന്തില്‍ ഗ്രിപ്പ് ലഭിച്ചില്ലെന്ന ധോണിയുടെ വാക്കുകള്‍ ഞാന്‍ അംഗീകരിക്കില്ല.'' ശ്രീകാന്ത് പറഞ്ഞു.
ജഗദീഷനെ ഒരു മത്സരത്തിന് ശേഷം തഴഞ്ഞതിനെ കുറിച്ചും ശ്രീകാന്ത് സംസാരിച്ചു. ''ഒരു മത്സരത്തില്‍ മാത്രമാണ് യുവതാരമായ ജഗദീഷന് അവസരം നല്‍കിയത്. താരം മികച്ച രീതിയില്‍ കളിക്കുകയും ചെയ്തു. എന്നിട്ടും എന്തിനാണ് തഴഞ്ഞതെന്ന് മനസിലാകുന്നില്ല. ജഗദീഷനില്ലാത്ത എന്ത് തീപ്പൊരിയാണ് ജാദവില്‍ കണ്ടത്.? എല്ലാം ഒരു പദ്ധതിയാണെന്നാണ് ധോണി പറയുന്നത്. അതിനോടും യോജിക്കാനാവില്ല. ടീം സെലക്ഷന്‍ തന്നെ തെറ്റായിരുന്നുവെന്ന് ഓര്‍ക്കേണ്ടത് നല്ലതാണ്. നിങ്ങളുടെ പദ്ധതിയുമായി മുന്നോട്ട് പോകുമ്പോഴേക്കും ടൂര്‍ണമെന്റ് കഴിയാറായി.'' ശ്രീകാന്ത് പറഞ്ഞുനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!