ഐപിഎല്‍ വാതുവെപ്പ്: മുന്‍ ക്രിക്കറ്റ് താരം അറസ്റ്റില്‍, പിടിയിലായത് വിവാദ നായകന്‍

By Web TeamFirst Published Nov 10, 2020, 8:20 AM IST
Highlights

ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. തിങ്കളാഴ്‌ച വരെ മൂവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

മുംബൈ: ഐപിഎല്‍ വാതുവെപ്പ് കേസില്‍ മുംബൈ രഞ്ജി ട്രോഫി മുന്‍താരം റോബിന്‍ മോറിസ് അറസ്റ്റില്‍. വെര്‍സോവ പൊലീസാണ് മുന്‍താരത്തെ അറസ്റ്റ് ചെയ്‌തത് എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മോറിസിന്‍റെ വസതിയില്‍ നടന്ന പൊലീസ് റെയ്‌ഡില്‍ മറ്റ് രണ്ട് പേരും പിടിയിലായിട്ടുണ്ട്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പും പിടിച്ചെടുത്തു. തിങ്കളാഴ്‌ച വരെ മൂവരെയും പൊലീസ് കസ്റ്റഡിയില്‍ വിട്ടു. 

രഞ്ജിയില്‍ മുംബൈക്ക് പുറമെ ഒഡീഷയെയും പ്രതിനിധീകരിച്ചിട്ടുണ്ട് റോബിന്‍. കാനഡയില്‍ ജനിച്ച റോബിന്‍ മോറിസ് 1995 മുതല്‍ 2007 വരെ 42 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 51 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്. 

ക്രിക്കറ്റ് വാതുവെപ്പിന് മുമ്പും ആരോപണ വിധേയനായിട്ടുണ്ട് നാല്‍പതുകാരനായ റോബിന്‍ മോറിസ്. കഴിഞ്ഞ വര്‍ഷം പാകിസ്ഥാന്‍ മുന്‍താരം ഹസന്‍ റാസയ്‌ക്കൊപ്പം അല്‍ ജസീറ ടിവിയുടെ സ്റ്റിങ് ഓപ്പണറേഷനില്‍ കുടുങ്ങിയിരുന്നു റോബിന്‍ മോറിസ്. എന്നാല്‍ ആരോപണങ്ങള്‍ അന്ന് അദേഹം നിഷേധിച്ചു. വിമത ക്രിക്കറ്റ് ലീഗായ ഐസിഎല്ലില്‍ കളിച്ചും റോബിന്‍ വിവാദത്തിലായി. എന്നാല്‍ പിന്നീട് ബിസിസിഐക്ക് മാപ്പപേക്ഷ നല്‍കി ക്രിക്കറ്റില്‍ മടങ്ങിയെത്തി. ഒരു ലോണ്‍ ഏജന്‍റിനെ തട്ടിക്കൊണ്ടുപോയതിന് റോബിന്‍ മോറിസ് ഉള്‍പ്പെടുന്ന നാലംഗ സംഘം കഴിഞ്ഞ വര്‍ഷം അറസ്റ്റിലായിരുന്നു. 

പൂരം ജയിക്കുക രോഹിത്തോ ശ്രേയസോ; ഐപിഎല്‍ കലാശപ്പോര് ഇന്ന്

click me!