കൊല്‍ക്കത്തയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നഷ്ടമാണ് ആ കളിക്കാരന്‍: ഗംഭീര്‍

By Web TeamFirst Published Nov 11, 2020, 6:13 PM IST
Highlights

ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ സൂര്യകുമാറായിരുന്നു വൈസ് ക്യാപ്റ്റന്‍. കാരണം സൂര്യകുമാറിലെ നായകമികവിനെക്കുറിച്ച് എനിക്ക് നല്ല മതിപ്പുണ്ടായിരുന്നു. സ്വാര്‍ത്ഥതയില്ലാത്ത സൂര്യകുമാറിന് കൊല്‍ക്കത്ത നിരയില്‍ ഒരിക്കലും മൂന്നാം നമ്പറില്‍ അവസരം ലഭിച്ചിരുന്നില്ല.

ദുബായ്: ഐപിഎല്‍ പൂരം ദുബായില്‍ കൊടിയിറങ്ങിയപ്പോള്‍ താരങ്ങളായി മിന്നിത്തിളങ്ങിയവര്‍ നിരവധിയുണ്ടായിരുന്നു. അവരില്‍ പ്രധാനിയാണ് മൂന്നാം നമ്പറില്‍ മുംബൈയുടെ വിശ്വസ്തനായ സൂര്യകുമാര്‍ യാദവ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന സൂര്യകുമാര്‍ ഇന്ന് മുംബൈ ടീമിലെ അവിഭാജ്യ ഘടകമാണ്. അതുകൊണ്ടുതന്നെ കഴിഞ്ഞ 13 വര്‍ഷത്തിനിടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനുണ്ടായ ഏറ്റവും വലിയ നഷ്ടമാണ് സൂര്യകുമാര്‍ യാദവെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നായകനുമായിരുന്ന ഗൗതം ഗംഭീര്‍.

യുവതാരമായിരിക്കെ കൊല്‍ക്കത്തയിലെത്തിയ സൂര്യകുമാര്‍ കൊല്‍ക്കത്തക്കായി നാലു സീസണില്‍ കളിച്ചശേഷമാണ് മുംബൈയിലെത്തിയത്. എന്നാല്‍ അക്കാലത്ത് കൊല്‍ക്കത്തയുടെ  ബാറ്റിംഗ് ഓര്‍ഡറിന്‍റെ പ്രത്യേകതകൊണ്ട് ടീമില്‍ ശരിയായ സ്ഥാനം സൂര്യകുമാറിന് ലഭിച്ചില്ല. മനീഷ് പാണ്ഡെ ആയിരുന്നു മൂന്നാം നമ്പറില്‍ അന്ന് കൊല്‍ക്കത്തക്കായി കളിച്ചിരുന്നത്. സൂര്യകുമാര്‍ ആറാമതോ ഏഴാമതെോ ആണ് ബാറ്റ് ചെയ്തിരുന്നത്. സൂര്യകുമാറിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ കൊല്‍ക്കത്തക്ക് അനായാസം കഴിയുമായിരുന്നു.

ഞാന്‍ ക്യാപ്റ്റനായിരുന്നപ്പോള്‍ സൂര്യകുമാറായിരുന്നു വൈസ് ക്യാപ്റ്റന്‍. കാരണം സൂര്യകുമാറിലെ നായകമികവിനെക്കുറിച്ച് എനിക്ക് നല്ല മതിപ്പുണ്ടായിരുന്നു. സ്വാര്‍ത്ഥതയില്ലാത്ത സൂര്യകുമാറിന് കൊല്‍ക്കത്ത നിരയില്‍ ഒരിക്കലും മൂന്നാം നമ്പറില്‍ അവസരം ലഭിച്ചിരുന്നില്ല. സൂര്യകുമാറിനെപ്പോലൊരു പ്രതിഭ രാജ്യത്തുതന്നെ അപൂര്‍വമാണ്. മുംബൈ ടീമില്‍ തുടരുകയാണെങ്കില്‍ ഭാവിയില്‍ മുംബൈ നായകനായും സൂര്യകുമാറിനെ കാണാനാവുമെന്നും ഗംഭീര്‍ ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

സൂര്യകുമാറിന്‍റെ നായകമികവ് നമ്മള്‍ കാണാനിരിക്കുന്നതേയുള്ളു. ടീമിനെ എങ്ങനെ നയിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അതുകൊണ്ടുതന്നെ ടീമില്‍ തുടര്‍ന്നാല്‍ സൂര്യകുമാര്‍ മുംബൈ നായകനാവുമെന്ന കാര്യത്തില്‍ എനിക്ക് സംശയമേയില്ല-ഗംഭീര്‍ പറഞ്ഞു. ഐപിഎല്ലില്‍ മുംബൈയുടെ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിച്ച സൂര്യകുമാര്‍ യാദവ് നാല് അര്‍ധസെഞ്ചുറികള്‍ അടക്കം 145.01 സ്ട്രൈക്ക് റേറ്റില്‍ 480 റണ്‍സാണ് അടിച്ചെടുത്തത്. ടൂര്‍ണമെന്‍റിലെ ഏഴാമത്തെ വലിയ റണ്‍വേട്ടക്കാരനാണ് സൂര്യകുമാര്‍.

click me!