തുടക്കത്തില്‍ തന്നെ പൃഥ്വി അടിച്ചൊതുക്കി; കൊല്‍ക്കത്തയ്‌ക്കെതിരെ ഡല്‍ഹിക്ക് ആധികാരിക ജയം

By Web TeamFirst Published Apr 29, 2021, 11:00 PM IST
Highlights

41 പന്തില്‍ 82 റണ്‍സ് നേടിയ പൃഥ്വി ഷായാണ് ഡല്‍ഹിയുടെ വിജയ ശില്‍പി. ശിഖര്‍ ധവാന്‍ 46 റണ്‍സെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്.

അഹമ്മദാബാദ്: ഐപിഎല്ലില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 155 റണ്‍സ് വിജയലക്ഷ്യം അനായാസം മറികടന്ന് ഡല്‍ഹി കാപിറ്റല്‍സ്. അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ അനായാസ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത ആറ് വിക്കറ്റ് നഷ്ടത്തിലാണ് 154 റണ്‍സെടുത്തത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 41 പന്തില്‍ 82 റണ്‍സ് നേടിയ പൃഥ്വി ഷായാണ് ഡല്‍ഹിയുടെ വിജയ ശില്‍പി. ശിഖര്‍ ധവാന്‍ 46 റണ്‍സെടുത്തു. നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ആറ് വിക്കറ്റുകളാണ് നഷ്ടമായത്. 45 റണ്‍സ് നേടിയ ആന്ദ്രേ റസ്സലാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ശുഭ്മാന്‍ ഗില്‍ 43 റണ്‍സെടുത്തു. അക്‌സര്‍ പട്ടേല്‍, ലളിത് യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക് കയറി. ഏഴ് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റാണ് ഡല്‍ഹിക്ക്. ഇത്രയും മത്സരങ്ങളില്‍ നാല് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത അഞ്ചാമതാണ്. ലൈവ് സ്കോര്‍.

വെടിക്കെട്ട് തുടക്കം വിജയത്തിലേക്ക് നയിച്ചു

ഏതൊരു ടീമും മോഹിക്കുന്ന തുടക്കമാണ് ഡല്‍ഹിക്ക് ലഭിച്ചത്. ശിവം മാവിയെറിഞ്ഞ ആദ്യ ഓവറിലെ ആറ് പന്തുകളും പൃഥ്വി ഷാ ബൗണ്ടറി പായിച്ചു. വൈഡ് ഇനത്തില്‍ ഒരു റണ്‍സും. ആദ്യ ഓവറില്‍ ഡല്‍ഹിക്ക് ലഭിച്ചത് 25 റണ്‍സ്. ആ കൂട്ടുകെട്ട് 132 റണ്‍സ് വരെ നീണ്ടു. ധവാനാണ് ആദ്യം മടങ്ങിയത്. 47 പന്തില്‍ 46 റണ്‍സ് നേടിയ താരം ഒരു സിക്‌സും നാല് ഫോറും നേടിയിരുന്നു. പാറ്റ് കമ്മിന്‍സിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. സ്‌കോര്‍ 146ല്‍ നില്‍ക്കെ പൃഥ്വിയും മടങ്ങി. കമ്മിന്‍സിന്റെ തന്നെ പന്തില്‍ നിതീഷ് റാണയ്ക്ക് ക്യാച്ച്. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്തിന്‍ മത്സരം പൂര്‍ത്തിയാക്കാനായില്ല. എട്ട് പന്തില്‍ 16 റണ്‍സ് നേടിയ പന്തിനെയും കമ്മിന്‍സ് മടക്കി. എന്നാല്‍ മാര്‍കസ് സ്റ്റോയിനിസ് (6), ഷിംറോണ് ഹെറ്റ്മയേര്‍ (0) മത്സരം പൂര്‍ത്തിയാക്കി. കൊല്‍ക്കത്തയ്ക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തിയതും കമ്മിന്‍സ് ആയിരുന്നു. നാല് ഓവറില്‍ 24 റണ്‍സ് മാത്രമാണ് താരം വഴങ്ങിയത്.   

കൊല്‍ക്കത്തയുടെ മധ്യനിര തകര്‍ന്നു

നാലാം ഓവറില്‍ തന്നെ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ നിതീഷ് റാണയെ (15) നഷ്ടമായി. അക്‌സറിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു റാണയെ. മൂന്നാമനായി ക്രീസിലെത്തിയ രാഹുല്‍ ത്രിപാഠി (19) അല്‍പനേരം ക്രീസില്‍ പിടിച്ചുനിന്നു. എന്നാല്‍ മാര്‍കസ് സ്റ്റോയിനിസ് ബ്രേക്ക് ത്രൂ നല്‍കി. ലളിത് യാദവിന് ക്യാച്ച്. തുടര്‍ന്നെത്തിയ ഓയിന്‍ മോര്‍ഗന്‍ (0), സുനില്‍ നരെയ്ന്‍ (0) എന്നിവര്‍ അടുത്തടുത്ത പന്തുകളില്‍ പുറത്തായി. ലളിത് യാദവിനായിരുന്നു രണ്ട് വിക്കറ്റുകളും. ഇതിനിടെ ഗില്ലും ദിനേശ് കാര്‍ത്തികും (14) മടങ്ങി. എന്നാല്‍ അവസാനങ്ങളില്‍ ആന്ദ്രേ റസ്സില്‍ (27 പന്തില്‍ 45) നടത്തിയ പോരാട്ടം സ്‌കോര്‍ 150 കടത്തി. നാല് സിക്‌സും രണ്ട് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പാറ്റ് കമ്മിന്‍സ് (11) പുറത്താവാതെ നിന്നു. 

ഡല്‍ഹിയില്‍ ഒരു മാറ്റം

നേരത്തെ, ഒരു മാറ്റം വരുത്തിയാണ് ഡല്‍ഹി ഇറങ്ങിയത്. അമിത് മിശ്രയ്്ക്ക് പകരം ലളിത് യാദവ് ടീമിലെത്തി. തോളിനേറ്റ പരിക്കാണ് മിശ്രയ്ക്ക് വിനയായത്. കൊല്‍ക്കത്ത മാറ്റമൊന്നും വരുത്തിയിരുന്നില്ല. പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ഡല്‍ഹി. ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള അവസാന മത്സരത്തില്‍ ഡല്‍ഹി തോറ്റിരുന്നു. കൊല്‍ക്കത്ത ആറാമതാണ്. ഇത്രയയും മത്സരങ്ങളില്‍ നാല് പോയിന്റാണ് കൊല്‍ക്കത്തയ്ക്ക്. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, അക്‌സര്‍ പട്ടേല്‍, കഗിസോ റബാദ, ലളിത് യാദവ്, ആവേശ് ഖാന്‍, ഇശാന്ത് ശര്‍മ.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്: നിതീഷ് റാണ, ശുഭ്മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, ഓയിന്‍ മോര്‍ഗന്‍, സുനില്‍ നരെയ്ന്‍, ആന്ദ്രേ റസ്സല്‍, ദിനേശ് കാര്‍ത്തിക്, പാറ്റ് കമ്മിന്‍സ്, ശിവം മാവി, പ്രസിദ്ധ് കൃഷ്ണ, വരുണ്‍ ചക്രവര്‍ത്തി.

click me!