രാജസ്ഥാന്‍ റോയല്‍സിന് ഇന്ന് ജീവന്‍മരണ പോരാട്ടം; പ്ലേ ഓഫ് ഉറപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സ്

By Web TeamFirst Published Oct 25, 2020, 9:52 AM IST
Highlights

പതിനൊന്ന് കളിയില്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഇനിയുള്ള മൂന്ന് കളിയും ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാവും രാജസ്ഥാന്റെ സാധ്യതകള്‍.

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് രാജസ്ഥാന്‍ റോയല്‍സിന് ജീവന്‍മരണ പോരാട്ടം. വൈകിട്ട് അബുദാബ് ഷെയ്ഖ് സയിദ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30 നടക്കുന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സാണ് രാജസ്ഥാന്‍ റോയല്‍സിന്റെ എതിരാളി. ഇന്ന് തോറ്റാന്‍ രാജസ്ഥാന്‍ പ്ലേ ഓഫ് കാണാതെ പുറത്തുപോവും. മുംബൈക്കാവട്ടെ ഇന്ന് ജയിച്ചാല്‍ പ്ലേ ഓഫ് ഉറപ്പിക്കാം.

പതിനൊന്ന് കളിയില്‍ ഏഴിലും തോറ്റ രാജസ്ഥാന്‍ എട്ട് പോയിന്റുമായി ഏഴാം സ്ഥാനത്താണ്. ഇനിയുള്ള മൂന്ന് കളിയും ജയിച്ചാലും മറ്റ് ടീമുകളുടെ ജയപരാജയങ്ങളെ ആശ്രയിച്ചാവും രാജസ്ഥാന്റെ സാധ്യതകള്‍. വമ്പന്‍ താരങ്ങളുണ്ടെങ്കിലും ടീമായി കളിക്കാന്‍ സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന് കഴിയുന്നില്ല. ബെന്‍ സ്റ്റോക്‌സിന്റെ മോശം ഫോമിനൊപ്പം സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്ന് വെടിക്കെട്ട് ഇന്നിംഗ്‌സുകളും വരാതായതോടെ ബട്‌ലറുടെ ഉത്തരവാദിത്തം കൂടി.  ബൗളിംഗില്‍ ജോഫ്ര ആര്‍ച്ചറേയും അമിതമായി ആശ്രയിക്കുന്നു.

ഇതാണ് ടീമെന്ന് പറയാവുന്ന പോലെയാണ് മുംബൈയുടെ പ്രകടനം. പരുക്കേറ്റ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കാതിരുന്നിട്ടും ചെന്നൈയ്‌ക്കെതിരെ പത്ത് വിക്കറ്റ് വിജയം സ്വന്തമാക്കിയിരുന്നു. രോഹിത്തിന് പകരം പൊള്ളാര്‍ഡ് തന്നെ മുംബൈയെ നയിക്കും. ഇഷാന്‍ കിഷന്‍ ക്വിന്റണ്‍ ഡി കോക്കിനൊപ്പം ഇന്നിംഗ്‌സ് തുറക്കാനെത്തും. ട്രന്റ് ബോള്‍ട്ടും ജസ്പ്രീത് ബൂമ്രയും രാഹുല്‍ ചാഹറും അണിനിരക്കുന്ന ബൗളിംഗ് നിരയും ഉഗ്രന്‍ ഫോമില്‍. സീസണില്‍ ആദ്യം ഏറ്റുമുട്ടിയപ്പോള്‍ മുംബൈ 57 റണ്‍സിന് ജയിച്ചിരുന്നു.

സാധ്യത ഇലവന്‍

രാജസ്ഥാന്‍ റോയല്‍സ്: ബെന്‍ സ്‌റ്റോക്‌സ്, റോബിന്‍ ഉത്തപ്പ, സഞ്ജു സാംസണ്‍, സ്റ്റീവന്‍ സ്മിത്ത്, ജോസ് ബട്‌ലര്‍, റിയാന്‍ പരഗ്, രാഹുല്‍ തിവാട്ടിയ, ജോഫ്ര ആര്‍ച്ചര്‍, ശ്രേയസ് ഗോപാല്‍, വരുണ്‍ ആരോണ്‍, കാര്‍ത്തിത് ത്യാഗി. 

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, സൗരഭ് തിവാരി, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, നഥാന്‍ കൗള്‍ട്ടര്‍ നൈല്‍, രാഹുല്‍ ചാഹല്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബൂമ്ര.

click me!