കൂട്ടിന് ഹര്‍ഭജനും പാര്‍ത്ഥിവും; രോഹിത് ശര്‍മയ്ക്ക് നാണക്കേടിന്റെ ഐപിഎല്‍ റെക്കോഡ്

By Web TeamFirst Published Nov 5, 2020, 9:17 PM IST
Highlights

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും താരത്തെ മാറ്റിനിര്‍ത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു പരിക്കിന് ശേഷമുള്ള തിരിച്ചുവരവ്.

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലായിരുന്നു രോഹിത് ശര്‍മ. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ രോഹത്തിന്റെ പേര് മുന്‍പന്തിയില്‍ തന്നെയുണ്ടാവും. എന്നാല്‍ ഐപിഎല്ലിലേക്ക് വന്നപ്പോള്‍ സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശാന്‍ രോഹിത്തിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെ പരിക്ക് കാരണം മൂന്ന് മത്സരങ്ങള്‍ താരത്തിന് നഷ്ടമായി. 

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നിന്നും താരത്തെ മാറ്റിനിര്‍ത്തി. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയായിരുന്നു പരിക്കിന് ശേഷമുള്ള തിരിച്ചുവരവ്. എന്നാല്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഇന്ന് ആദ്യ ക്വാളിഫയറില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരേയും ക്യാപ്റ്റന്‍ കളിച്ചു. ഓപ്പണറായി ടീമിലെത്തിയെങ്കിലും നേരിട്ട ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്തായി. 

ഇതോടെ രോഹിത് ആഗ്രഹിക്കാത്ത ഒരു റെക്കോഡും താരത്തെ തേടിയെത്തി. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഡക്കുകളെന്ന മോശം റെക്കോഡ് പങ്കിടുകയാണ് രോഹിത്. 13 തവണ രോഹിത് റണ്ണെടുക്കാതെ പുറത്തായി. ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഹര്‍ഭജന്‍ സിംഗ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരാണ് രോഹിത്തിന് ഒപ്പമുള്ളത്. 199 മത്സരങ്ങള്‍ രോഹിത് കളിച്ചു. മുംബൈ ഇന്ത്യന്‍സിന് വേണ്ടി 4000 തികയ്ക്കാന്‍ എട്ട് റണ്‍സ് കൂടി മതിയായിരുന്നു രോഹിത്തിന്.

ഏറ്റവും കൂടുതല്‍ ഡക്കുകളുള്ള താരങ്ങളുടെ പട്ടികയില്‍ ചെന്നൈയുടെ താരങ്ങളായ പിയൂഷ് ചൗള, അമ്പാട്ടി റായുഡു, ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ, മുന്‍ ഡല്‍ഹി താരം ഗൗതം ഗംഭീര്‍ എന്നീ താരങ്ങള്‍ രണ്ടാം സ്ഥാനത്തുണ്ട്. നാല് പേരും 12 തവണ റണ്‍സെടുക്കാതെ പുറത്തായി.

click me!