മസില്‍ പെരുപ്പിച്ച് അര്‍ധ സെഞ്ചുറി ആഘോഷം; കാരണം വ്യക്തമാക്കി സഞ്ജു സാംസണ്‍

By Web TeamFirst Published Oct 26, 2020, 11:21 AM IST
Highlights

31 പന്തില്‍ പുറത്താകാതെ 54 റണ്‍സോടെ സഞ്ജു നേടിയത്. നാലു ബൗണ്ടറികളും മൂന്നു തകര്‍പ്പന്‍ സിക്സറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.

അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ വിജയത്തിനും ബെന്‍ സ്‌റ്റോക്‌സിന്റെ സെഞ്ചുറിക്കപ്പുറത്ത് ക്രിക്കറ്റ് ആരാധകര്‍ക്ക് ഏറെ സന്തോഷം നല്‍കിയത് സഞ്ജു സംസണിന്റെ ഇന്നിങ്‌സാണ്. ആദ്യ രണ്ട് മത്സരങ്ങളിലെ അര്‍ധ സെഞ്ചുറികള്‍ക്ക് ശേഷം മോശം ഫോമിലായ താരം ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ ഒരു അര്‍ധ സെഞ്ചുറി നേടുന്നത്. കൂടെ രാജസ്ഥാനെ വിജയത്തിലേക്കും നയിച്ചു.

കഴിഞ് ദിവസം അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ശേഷം താരം ഒരു പ്രത്യേക രീതിയില്‍ ആഘോഷിച്ചിരുന്നു. കൈ മസിലുകള്‍ പെരുപ്പിച്ചായിരുന്നു സഞ്ജുവിന്റെ ആഘോഷം. അതിന് പിന്നിലെ രഹസ്യം വ്യക്തമാക്കുകയാണ് താരം. ''ക്രീസിലെത്തിയപ്പോള്‍ കുറച്ചുസമയം സാഹചര്യവുമായി പൊരുത്തപ്പെടാനാണ് ശ്രമിച്ചത്. അഞ്ചോ ആറോ പന്തുകള്‍ വേണ്ടിവന്നു പിച്ചുമായി ഇടപഴകാന്‍. രാഹുല്‍ ചാഹറിനെതിരെ ചില വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. നേരിടാനൊരുങ്ങുന്ന പന്ത് ശ്രദ്ധിച്ച് കളിക്കുകയെന്നുള്ളതാണ് സിക്‌സ് നേടാനുള്ള ഏകമാര്‍ഗം. അര്‍ധ സെഞ്ചുറിക്ക് ശേഷം മസില്‍ പെരുപ്പിച്ചത് സ്വന്തം പേര് ഓര്‍മിപ്പിച്ചതാണ്. ലോകത്തിലെ ഏറ്റവും കരുത്തനായ മനുഷ്യന്‍ സാംസണാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞാന്‍ വളരെ കരുത്തനാണ്, എനിക്കു കൂടുതല്‍ സിക്സുകള്‍ നേടാന്‍ സാധിക്കും.'' സഞ്ജു പറഞ്ഞു. 

''കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും സ്റ്റോക്‌സിനൊപ്പം ബാറ്റ് ചെയ്യാന്‍ സാധിച്ചിരുന്നു. അതില്‍ മികച്ചതാണ് മുംബൈക്കെതിരെ വന്നത്. അദ്ദേഹത്തോടൊപ്പം ചെലവഴിക്കുന്നത് ഞാന്‍ ആസ്വദിക്കുന്നു. വിജയിക്കാന്‍ എത്ര റണ്‍സ് വേണമെന്നോ, റണ്‍റേറ്റ് എത്രയാണ് ആവശ്യമെന്നോയൊന്നും ശ്രദ്ധിച്ചിരുന്നില്ല. കളിക്കാവുന്ന പന്തുകളിലെല്ലാം റണ്‍ നേടുകയെന്ന വളരെ സിംപിള്‍ ഗെയിം പ്ലാനായിരുന്നു എന്റേത്.  ബൗണ്ടറിയോ, സിക്സറോ നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ സംഗിളോ, ഡബിളോ നേടി ഇന്നിങ്സ് മുന്നോട്ട് കൊണ്ടുപോവുകയാണ് ചെയ്തത്. കളിയുടെ അവസാനം വരെ ക്രീസില്‍ തുടരാനായിരുന്നു ഞങ്ങള്‍ ശ്രമിച്ചത്. ഭാഗ്യവശാല്‍ ഇന്നു ടീമിനു വേണ്ടി അതു കഴിഞ്ഞു.

തുടര്‍ച്ചയായി ഇന്നിങ്‌സുകള്‍ കളിക്കുമ്പോള്‍ അതില്‍ ഉയര്‍ച്ചയും താഴ്ചയുമുണ്ടാകും. ഗെയിം പ്ലാനില്‍ ഞാന്‍ ചില മാറ്റങ്ങള്‍ വരുത്തിയിരുന്നു. വലിയ ഗ്രൗണ്ടുകളില്‍, വ്യത്യസ്തമായ വിക്കറ്റുകളില്‍ കൂടുതല്‍ സമയമെടുത്ത് കളിക്കുകയെന്നതും, കൂടുതല്‍ ഷോട്ടുകള്‍ പായിക്കുകയെന്നതും പ്രധാനമാണ്.'' സഞ്ജു പറഞ്ഞുനിര്‍ത്തി.

31 പന്തില്‍ പുറത്താകാതെ 54 റണ്‍സോടെ സഞ്ജു നേടിയത്. നാലു ബൗണ്ടറികളും മൂന്നു തകര്‍പ്പന്‍ സിക്സറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. നാലു ബൗണ്ടറികളും മൂന്നു തകര്‍പ്പന്‍ സിക്സറും സഞ്ജുവിന്റെ ഇന്നിങ്സിലുണ്ടായിരുന്നു.

click me!