വിജയ സൂര്യനായി ഗില്‍; ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്ത

By Web TeamFirst Published Sep 26, 2020, 11:22 PM IST
Highlights

62 പന്തില്‍  70 റണ്‍സുമായിഗില്ലും 29 പന്തില്‍ 42 റണ്‍സോടെ ഓയിന്‍ മോര്‍ഗനും കൊല്‍ക്കത്ത വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടില്‍ 92 റണ്‍സടിച്ചാണ് ഇരുവരും കൊല്‍ക്കത്തക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്.

അബുദാബി: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ്  ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ആദ്യ ജയം. യുവതാരം ശുഭ്‌മാന്‍ ഗില്ലിന്‍റെ അപരാജിത അര്‍ധസെഞ്ചുറിയുടെ മികവില്‍ ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 62 പന്തില്‍  70 റണ്‍സുമായിഗില്ലും 29 പന്തില്‍ 42 റണ്‍സോടെ ഓയിന്‍ മോര്‍ഗനും കൊല്‍ക്കത്ത വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കി. പിരിയാത്ത മൂന്നാം വിക്കറ്റ് കൂട്ടില്‍ 92 റണ്‍സടിച്ചാണ് ഇരുവരും കൊല്‍ക്കത്തക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. സ്കോര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് 20 ഓവറില്‍ 142/4, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓവറില്‍ 18 ഓവറില്‍ 145/3.

ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ഒരിക്കല്‍ കൂടി ഓപ്പണറായി എത്തിയ സുനില്‍ നരെയ്നെ(0), ഖലീല്‍ അഹമ്മദ് മടക്കി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഗില്ലിനൊപ്പം ചേര്‍ന്ന നിതീഷ് റാണ അതിവേഗം സ്കോര്‍ ചെയ്ത് കൊല്‍ക്കത്തയുടെ സമ്മര്‍ദ്ദമകറ്റി. തകര്‍ത്തടിച്ച നിതീഷ് റാണയെ (13 പന്തില്‍ 26) ടി നടരാജനും ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനെ(0) റാഷിദ് ഖാനും  തുടരെ മടക്കിയതോടെ സമ്മര്‍ദ്ദത്തിലായ കൊല്‍ക്കത്തയെ ഗില്ലും മോര്‍ഗനും ചേര്‍ന്ന് വിജത്തിലേക്ക് നയിച്ചു. ആദ്യ മത്സരം തോറ്റ കൊല്‍ക്കത്തയുടെ ശക്തമായ തിരിച്ചുവരവായി ഈ ജയം. അഞ്ച് ഫോറും രണ്ട് സിക്സും പറത്തിയാണ് ഗില്‍ 62 പന്തില്‍ 70 റണ്‍സടിച്ചത്.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് മനീഷ് പാണ്ഡെയുടെ ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോര്‍ കുറിച്ചത്. 38 പന്തില്‍ 51 റണ്‍സെടുത്ത പാണ്ഡെയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. ഡേവിഡ് വാര്‍ണര്‍(30 പന്തില്‍ 36), വൃദ്ധിമാന്‍ സാഹ(31 പന്തില്‍ 30) എന്നിവരും ഹൈദരാബാദിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.കൊല്‍ക്കത്തക്കായി പാറ്റ് കമിന്‍സ് നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു.

പിഴവ് തിരുത്തി കൊല്‍ക്കത്ത, പാഠം പഠിക്കാതെ ഹൈദരാബാദ്

കഴിഞ്ഞ മത്സരത്തിലെ പിഴവ് തിരുത്തിയാണ് കൊല്‍ക്കത്ത ബൗളിംഗ് തുടങ്ങിയത്. പവര്‍ പ്ലേയില്‍ ആദ്യ ഓവര്‍ എറിയാനെത്തിയത് സുനില്‍ നരെയ്നായിരുന്നു. നരെയ്നൊപ്പം ന്യൂ ബോള്‍ പങ്കിട്ട ഐപിഎല്ലിലെ വിലകൂടിയ ബൗളറായ പാറ്റ് കമിന്‍സ് മികച്ച പ്രകടനം പുറത്തെടുത്തതോടെ ഹൈദരാബാദിന് അടിച്ചുതകര്‍ക്കാനായില്ല. ഹൈദരാബാദ് നാലാം ഓവറില്‍ സ്കോര്‍ 24ല്‍ എത്തിയപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ജോണി ബെയര്‍സ്റ്റോയെ(5) മടക്കി കമിന്‍സ് ആദ്യ പ്രഹരമേല്‍പ്പിച്ചു.

മനീഷ് പാണ്ഡെയും ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ചേര്‍ന്ന് റണ്‍നിരക്ക് ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും കൊല്‍ക്കത്ത ബൗളര്‍മാരുടെ കൃത്യതക്ക് മുന്നില്‍ കാര്യമായി സ്കോര്‍ ചെയ്യാനായില്ല. പത്താം ഓവറില്‍ ഡേവിഡ‍് വാര്‍ണറെ27 പന്തില്‍ 38) മടക്കി വരുണ്‍ ചക്രവര്‍ത്തി ഹൈദരാബാദിന് വീണ്ടും കടിഞ്ഞാണിട്ടു. നാലാം നമ്പറിലെത്തിയ വൃദ്ധിമാന്‍ സാഹക്കൊപ്പം കൂട്ടുകെട്ടുണ്ടാക്കിയ മനീഷ് പാണ്ഡെ ഹൈദരാബാദ് സ്കോര്‍ മുന്നോട്ട് നീക്കി. എന്നാല്‍ പതിനെട്ടാം ഓവറില്‍ ആന്ദ്രെ റസലിന്‍റെ ഫുള്‍ട്ടോസില്‍ പാണ്ഡെ മടങ്ങിയത് 150 കടക്കാമെന്ന ഹൈദരാബാദ് മോഹങ്ങള്‍ക്ക് തിരിച്ചടിയായി. അവസാന ഓവറില്‍ വൃദ്ധിമാന്‍ സാഹ(31 പന്തില്‍ 30) റണ്ണൗട്ടായതോടെ ഹൈദരാബാദ് റണ്‍സിലൊതുങ്ങി.

കൊല്‍ക്കത്തക്കായി പാറ്റ് കമിന്‍സ് നാലോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി നാലോവറില്‍ 25 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. ഐപിഎല്ലില്‍ ആദ്യ ജയം തേടിയിറങ്ങുന്ന ഇരു ടീമും നിര്‍ണായക മാറ്റങ്ങളോടെയാണ് ഇന്നിറങ്ങിയത്. സണ്‍റൈസേഴ്സ് ടീമില്‍ വിജയ് ശങ്കര്‍ക്ക് പകരം വൃദ്ധിമാന്‍ സാഹയും മിച്ചല്‍ മാര്‍ഷിന് പകരം മുഹമ്മദ് നബിയും സന്ദീപ് ശര്‍മക്ക് പകരം ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദും അന്തിമ ഇലവനിലെത്തി.

കൊല്‍ക്കത്തക്കായി ആദ്യ മത്സരത്തില്‍ ബൗളിംഗ് ഓപ്പണ്‍ ചെയ്ത മലയാളി പേസര്‍ സന്ദീപ് വാര്യര്‍ക്ക് പകരം. അണ്ടര്‍ 19 ലോകകപ്പിലെ താരമായ കമലേഷ് നാഗര്‍ഗോട്ടി നിഖില്‍ നായ്‌ക്കിന് പകരം വരുണ്‍ ചക്രവര്‍ത്തിയും ടീമിലെത്തി. 

click me!