ചാഹറിന്റെ പ്രഹരം പന്തുകൊണ്ട്, മൊയീന്‍ അലി ബാറ്റെടുത്തു; പഞ്ചാബ് തോല്‍വി സമ്മതിച്ചു, ചെന്നൈ രണ്ടാമത്

By Web TeamFirst Published Apr 16, 2021, 10:57 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ എട്ടിന് 106 എന്ന റണ്‍സിലൊതുക്കി. 47 റണ്‍സ് നേടിയ ഷാറുക് ഖാനാണ് പഞ്ചാബിന്റെ സ്‌കോര്‍ 100 കടത്തിയത്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം നാല് വിക്കറ്റെടുത്ത ദീപക് ചാഹറാണ് പഞ്ചാബിനെ തകര്‍ത്തത്.

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം. വാംഖഡെ സ്റ്റേഡിയത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബിനെ എട്ടിന് 106 എന്ന റണ്‍സിലൊതുക്കി. 47 റണ്‍സ് നേടിയ ഷാറുക് ഖാനാണ് പഞ്ചാബിന്റെ സ്‌കോര്‍ 100 കടത്തിയത്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം നാല് വിക്കറ്റെടുത്ത ദീപക് ചാഹറാണ് പഞ്ചാബിനെ തകര്‍ത്തത്. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 15.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 46 റണ്‍സ് നേടിയ മൊയീന്‍ അലിയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ജയത്തോടെ രണ്ട് പോയിന്റ് നേടിയ ചെന്നൈ പോയിന്റ് പട്ടികയില്‍ ആര്‍സിബിക്ക് പിന്നില്‍ രണ്ടാമതെത്തി. ഇത്രയും പോയിന്റുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. ലൈവ് സ്കോര്‍.

ചെന്നൈയ്ക്ക് നഷ്ടമായത് നാല് വിക്കറ്റ് മാത്രം

മറുപടി ഇന്നിങ്‌സില്‍ നാല് വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. റിതുരാജ് ഗെയ്കവാദിന്റെ വിക്കറ്റാണ് ആദ്യം പോയത്. ബാറ്റിങ്ങിന് ഇറങ്ങിയത് മുതല്‍ റിതുരാജിന് താളം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 16 പന്തുകളാണ് താരം നേരിട്ടത്. നേടിയതാവട്ടെ അഞ്ച് റണ്‍സ് മാത്രവും. അര്‍ഷ്ദീപിന്റെ ബൗണ്‍സര്‍ പുള്‍ ചെയ്ത റിതുരാജ് ഡീപ് മിഡ് വിക്കറ്റില്‍ ദീപക് ഹൂഡയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയത് മൊയീന്‍ അലി. ഫാഫ് ഡു പ്ലെസിക്കൊപ്പം 66 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് അലി മടങ്ങിയത്. 31 പന്തില്‍ ഒരു സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. പിന്നീടെത്തിയ സുരേഷ് റെയ്‌ന (8), അമ്പാട്ടി റായുഡു (0) എന്നിവര്‍ മുഹമ്മദ് ഷമിയുടെ പന്തില്‍ കീഴടങ്ങി. സാം കറന്‍ (), ഫാഫ് ഡു പ്ലെസിക്കൊപ്പം () പുറത്താവാതെ നിന്നു. 

ചാഹറിന്റെ മാജിക് സ്‌പെല്‍, ജഡ്ഡുവിന്റെ ഫീല്‍ഡിങ്

സ്‌കോര്‍ സൂചിപിക്കും പോലെ പഞ്ചാബ് തകര്‍ച്ചയോടെയാണ് തുടങ്ങിയത്. നാലാം പന്തില്‍ തന്നെ അവര്‍ക്ക് ഓപ്പണര്‍ മായങ്കിനെ നഷ്ടമായി. ചാഹറിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. മൂന്നാം ഓവറിന്റെ അവസാന പന്തില്‍ രാഹുലും പവലിയനില്‍ തിരിച്ചെത്തി. രവീന്ദ്ര ജഡേജയുടെ നേരിട്ടുള്ള ഏറില്‍ റണ്ണൗട്ടാവുകയായിരുന്നു രാഹുല്‍. ഗെയ്ല്‍ പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും ചാഹറിന്റെ സ്ലോവറില്‍ വിക്കറ്റ് നഷ്ടമായി. ബ്ലാക്ക്‌വേര്‍ഡ് പോയിന്റില്‍ ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ച്. 

അതേ ഓവറില്‍ പുരാനും മടങ്ങുകയായിരുന്നു. രണ്ട് പന്ത് മാത്രമായിരുന്നു താരത്തിന്റെ ആയുസ്. ബോഡി ലെങ്ത്തില്‍ വന്ന പന്ത് പുരാന്‍ പുള്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ ഫൈന്‍ ലെഗില്‍ ഷാര്‍ദുല്‍ താക്കൂറിന് ക്യാച്ച് നല്‍കുകയായിരുന്നു. ഹൂഡയ്ക്കും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. തന്റെ സ്‌പെല്ലിലെ അവസാന ഓവര്‍ എറിയാനെത്തിയ ചാഹര്‍ തന്നെയാണ് വിക്കറ്റ് നേടിയത്. മിഡ് ഓഫില്‍ ഫാഫ് ഡു പ്ലെസിക്ക് അനായാസ ക്യാച്ച്. നാല് ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങിയാണ് ചാഹര്‍ നാല് വിക്കറ്റ് വീഴ്ത്തിയത്.

ഷാറുഖിന്‍റെ ഒറ്റയാള്‍ പോരാട്ടം

36 പന്തില്‍ 47 റണ്‍സ് നേടിയ ഷാറുഖിന്റെ ഒറ്റയാള്‍ പോരാട്ടമാണ് പഞ്ചാബിന്റെ സ്‌കോര്‍ 100 കടത്തിയത്. നാല് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ഷാറുഖിന്റെ ഇന്നിങ്‌സ്. 15 റണ്‍സ് നേടിയ ജേ റിച്ചാര്‍ഡ്ണ്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി. ഇരുവരും കൂട്ടിച്ചേര്‍ത്ത 31 റണ്‍സാണ് ഇന്നിങ്‌സിലെ മികച്ച കൂട്ടുകെട്ട്്. റിച്ചാര്‍ഡ്‌സണ്‍ മൊയീന്‍ അലിയുടെ പന്തില്‍ ബൗള്‍ഡായി.  പിന്നാലെ ക്രീസിലെത്തിയ മുരുകന്‍ അശ്വിനുമായി (6) 30 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ഷാറുഖിനായി. അശ്വിന്‍ ബ്രാവോയ്ക്കാണ് വിക്കറ്റ് നല്‍കിയത്. ഷാറുഖ്, സാം കറന്റെ പന്തില്‍ ജഡേജയ്ക്ക് ക്യാച്ച് നല്‍കുകയായിരുന്നു. മുഹമ്മദ് ഷമി (9), റിലെ മെരേഡിത്ത് (0) പുറത്താവാതെ നിന്നു.

click me!