ധോണിപ്പടയെ പഞ്ഞിക്കിട്ട് ധവാന്‍- പൃഥി സഖ്യം; ചെന്നൈക്കെതിരെ ഡല്‍ഹിക്ക് ഏഴ് വിക്കറ്റ് ജയം

By Web TeamFirst Published Apr 10, 2021, 11:22 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ധോണിപ്പട നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ റിഷഭ് പന്തിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ഡല്‍ഹി ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ ജയമാണ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ധോണിപ്പട നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 18.4 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. ലൈവ് സ്കോര്‍. 

മിന്നും വേഗത്തില്‍ ധവാന്‍- പൃഥ്വി സഖ്യം

ശിഖര്‍ ധവാന്‍ (85)- പൃഥ്വി ഷാ (72) എന്നിവരുടെ ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ട്് തന്നെയാണ് ഡല്‍ഹിയുടെ വിജയം എളുപ്പമാക്കിയത്. ഒന്നാം വിക്കറ്റില്‍ 138 റണ്‍സാണ് ഇരുവരും നേടിയത്. ചെന്നൈക്കെതിരെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. ഷെയ്ന്‍ വാട്‌സണ്‍- അജിന്‍ക്യ രഹാനെ സഖ്യം നേടിയ 144 റണ്‍സാണ് ഒന്നാമത്. 2012ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി ജാക്വസ് കാലിസ്- മാനവീന്ദര്‍ ബിസ്ല നേടിയ 136 റണ്‍സ് മൂന്നാം സ്ഥാനത്തായി.  

പൃഥ്വി മടങ്ങുന്നു

ടീമിനെ വിജയത്തീരത്ത് എത്തിച്ച ശേഷമാണ് പൃഥ്വി മടങ്ങുന്നത്. 14-ാം ഓവറില്‍ താരം മടങ്ങുമ്പോള്‍ താരം 38 പന്തുകള്‍ മാത്രമാണ് നേരിട്ടിരുന്നത്. മൂന്ന് സിക്‌സും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു പൃഥ്വിയുടെ ഇന്നിങ്‌സ്. ഡ്വെയ്ന്‍ ബ്രാവോയുടെ പന്തില്‍ മൊയീന്‍ അലിക്ക് ക്യാച്ച് നല്‍കിയാണ് പൃഥ്വി മടങ്ങിയത്. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലായിരുന്ന പൃഥ്വി നിര്‍ത്തിയിടത്ത് നിന്ന് തുടങ്ങുകയാരുന്നു. ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെ തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട പൃഥ്വി വിജയ് ഹസാരെ ട്രോഫിയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമായിരുന്നു. അതേ ഫോം ആദ്യ ഐപിഎല്‍ മത്സരത്തിലും തുടര്‍ന്നു. 

വിജയമുറപ്പിച്ച ശേഷം ധവാനും ക്രീസ് വിട്ടു

പൃഥ്വിക്കൊപ്പം ഓപ്പണറായി എത്തിയ ശിഖന്‍ ധവാന്‍ വിജയം ഉറപ്പിച്ച ശേഷമാണ് ക്രീസ് വിട്ടത്. 54 പന്തില്‍ 10 ഫോറിന്റേയും രണ്ട് സിക്‌സിന്റേയും സഹായത്തോടെയാണ് താരം ഇത്രയും റണ്‍സെടുത്തത്. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ മോശം ഫോമിലായിരുന്നു താരം. ആദ്യ മത്സരത്തിന് ശേഷം താരത്തിന് അവസരം നല്‍കിയിരുന്നില്ല. എന്നാല്‍ ഏകദിന പരമ്പരയിലൂടെ ഫോം വീണ്ടെടുത്ത താരം ആദ്യ ഐപിഎല്‍ മത്സരത്തിലും നിരാശപ്പെടുത്തിയില്ല. ഷാര്‍ദൂല്‍ താക്കൂറിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. പിന്നാലെ ക്രീസിലെത്തിയ മാര്‍കസ് സ്റ്റോയിനിസ് (14) താക്കൂറിന്റെ പന്തില്‍ മടങ്ങി. എന്നാല്‍ ക്യാപ്റ്റന്‍ റിഷഭ് (15) പന്തിനൊപ്പം ചേര്‍ന്ന ഷിംറോണ്‍ ഹെറ്റ്‌മേയര്‍ (4) വിജയം പൂര്‍ത്തിയാക്കി. 

ചെന്നൈയ്ക്ക് മോശം തുടക്കം

മോശം തുടക്കമാണ് ചെന്നൈയ്ക്ക് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ ഏഴ് റണ്‍സ് മാത്രമുള്ളപ്പോള്‍ രണ്ട് വിക്കറ്റുകള്‍ ചെന്നൈയ്ക്ക് നഷ്ടമായി. ഫാഫ് ഡു പ്ലെസിസ് (0), റിതുരാജ് ഗെയ്കവാദ് (5) എന്നിവരെ പവലിയനില്‍ തിരിച്ചെത്തി. രണ്ടാം ഓവറിന്റെ നാലാം പന്തിലാണ് ആദ്യ വിക്കറ്റ് വീഴുന്നത്. ഡു പ്ലെസിയെ ആവേഷ് വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത ഓവറിന്റെ ആദ്യ പന്തില്‍ ഗെയ്കവാദും മടങ്ങി. ക്രിസ് വോക്‌സിന്റെ പന്തില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കുകയായിരുന്നു താരം. ചെന്നൈയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത് റെയ്‌ന- അലി സഖ്യത്തിന്റെ കൂട്ടുകെട്ടായിരുന്നു. 53 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ഇതില്‍ ഏറ്റവും കൂടുതല്‍ അപകടകാരിയായ അലിയെ അശ്വിന് മടക്കിയയച്ചതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. 24 പന്ത് നേരിട്ട താരം രണ്ട് സിക്‌സും നാല് ഫോറും നേടിയിരുന്നേു. 

റെയ്‌ന- റായുഡു ഒത്തുച്ചേരല്‍ 

അലി പുറത്തായ ശേഷം ക്രീസിലെത്തിയ അമ്പാടി റായുഡു (23) റെയ്‌നയ്ക്ക് പിന്തുണ നല്‍കി. റെയ്‌ന അക്രമിച്ച് തന്നെ കളിച്ചു. ഇരുവരും 63 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റായുഡുവിന് ആധികനേരം തുടരാനായില്ല. ടോം കറന്റെ സ്ലോവറില്‍ ശിഖര്‍ ധവാന് ക്യാച്ച് നല്‍കി റായുഡു മടങ്ങി. രണ്് സിക്‌സും ഒരു ഫോറുമാണ് റായുഡു നേടിയത്. പിന്നാലെ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ കൂടി ചെന്നൈയിക്ക് നഷ്്ടമായി. റെയ്‌നയുടെ ഇന്നിങ്‌സ് റണ്ണൗട്ടിന്റെ രൂപത്തില്‍ അവസാനിച്ചു. രണ്ട് റണ്‍സ് ഓടിയെടുക്കാനുള്ള ശ്രമത്തിനിടെ റെയ്‌ന പുറത്തായി. ഇതോടെ 15.1 ഓവറില്‍ അഞ്ചിന് 137 എന്ന നിലയിലായി ചെന്നൈ. ആവേഷ് എറിഞ്ഞ ആ ഓവറിന്റെ മൂന്നാം പന്തില്‍ ധോണി ബൗള്‍ഡാവുകുയും ചെയ്ത് തിരിച്ചടിയായി.  

ജഡേജ- സാം വക വെടിക്കെട്ട്

അവസാന ഓവറുകളില്‍ ജഡേജ- സാം കറന്‍ നടത്തിയ വെടിക്കെട്ടാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇരുവരും എട്ടാം വിക്കറ്റില്‍ 27 പന്തില്‍ 51 റണ്‍സ് നേടി. സാം 15 പന്തില്‍ രണ്ട് സിക്‌സിന്റേയും നാല് ഫോറും സഹായത്തോടെ 34 റണ്‍സ് നേടി. അവസാന അവസാന പന്തില്‍ സാം ബൗള്‍ഡായി. ജഡേജ 17 പന്തില്‍ 26 റണ്‍സുമായി പുറത്താവാതെ നിന്നു. ആര്‍ അശ്വിന്‍, ക്രിസ് വോക്‌സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
 

click me!