ഇത്തവണ പ്രതിരോധിക്കാനായില്ല; മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം

By Web TeamFirst Published Apr 20, 2021, 11:36 PM IST
Highlights

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 19.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 45 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍.

ചെന്നൈ: ഐപിഎല്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി കാപിറ്റല്‍സിന് ജയം. ചെന്നൈ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ആറ് വിക്കറ്റിനായിരുന്നു റിഷഭ് പന്തിന്റെ നേതൃത്വത്തിലിറങ്ങിയ ഡല്‍ഹിയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 109.1 ഓവറില്‍ ലക്ഷ്യം മറികടന്നു. 45 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. നേരത്തെ അമിത് മിശ്രയുടെ നാല് വിക്കറ്റ് പ്രകടനമാണ് മുംബൈയെ നിയന്ത്രിച്ച് നിര്‍ത്തിയത്. 24 റണ്‍സ് മാത്രമാണ് മിശ്ര വഴങ്ങിയത്. ജയത്തോടെ ഡല്‍ഹി നാല് മത്സരങ്ങളില്‍ ആറ് പോയിന്റുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. നാല് പോയിന്റുമായി മുംബൈ നാലാമതാണ്.  ലൈവ് സ്‌കോര്‍. 

വീണ്ടും രക്ഷനായി ധവാന്‍

ശിഖര്‍ ധവാന്റെ ഇന്നിങ്‌സാണ് ഇത്തവണയും ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. 42 പന്തില്‍ 45 റണ്‍സ് നേടിയ ധവാന്റെ ഇന്നിങ്‌സാണ് ദുഷ്‌കരമായ പിച്ചില്‍ ടീമിനെ പിടിച്ചുനിര്‍ത്തിയത്. ഒരു സിക്‌സും അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ധവാന്റെ ഇന്നിങ്‌സ്. മൂന്നാം വിക്കറ്റില്‍ സ്റ്റീവ് സ്മിത്തിനൊപ്പം (33) 54 റണ്‍സ് കൂട്ടിച്ചേര്‍ക്കാനും ധവാനായി. സ്മിത്തില്‍ കീറണ്‍ പൊള്ളാര്‍ഡിന്റെ പന്തില്‍ വിക്കറ്റിന് കുടുങ്ങിയപ്പോഴാണ് കൂട്ടുകെട്ട പൊളിഞ്ഞത്. പിന്നീടെത്തിയ ലളിത് യാദവി (പുറത്താവാതെ 22)നൊപ്പം ധവാന്‍ നിര്‍ണായക കൂട്ടുകെട്ടുണ്ടാക്കി. 36 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. പിന്നീട് രാഹുല്‍ ചാഹറിനെതിരെ സ്വീപ് ഷോട്ട് കളിക്കാനുള്ള ശ്രമത്തില്‍ ധവാന്‍ പുറത്തായി. പിന്നാലെയെത്തിയ ക്യാപ്റ്റന്‍ പന്തിനും (എട്ട് പന്തില്‍ ഏഴ്) കൂടുതലൊന്നും ചെയ്യാന്‍ സാധിച്ചില്ല. ബുമ്രയെ സ്വീപ് ചെയ്യാനുള്ള ശ്രമത്തില്‍ ക്രുനാലിന് ക്യാച്ച് നല്‍കി. ലളിത് യാദവിനൊപ്പം പുറത്താവാതെ നിന്ന് ഷിംറോണ്‍ ഹെറ്റമയേര്‍ (8 പന്തില്‍ 14) ഡല്‍ഹിക്ക് മൂന്നാം ജയം സമ്മാനിച്ചു. 

രോഹിത്- സൂര്യകുമാര്‍ സഖ്യത്തിന്റെ കൂട്ടുകെട്ട്

നേരത്തെ, മൂന്നാം ഓവറില്‍ തന്നെ മുംബൈക്ക് ഡി കോക്കിനെ നഷ്ടമായി. സ്‌റ്റോയിനിസിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് ക്യാച്ച് നല്‍കുകയായിരുന്നു സ്റ്റോയിനിസ്. എന്നാല്‍ സൂര്യകുമാര്‍ ക്രീസിലെത്തിയതോടെ റണ്‍നിരക്ക് ഉയര്‍ന്നു. ഇരുവരും മൂന്നാം വിക്കറ്റില്‍ 58 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 15 പന്തുകള്‍ മാത്രം നേരിട്ട സൂര്യകുമാര്‍ നാല് ബൗണ്ടറികളുടെ സഹായത്തോടെ 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സൂര്യകുമാറിന പുറത്താക്കി ആവേഷ് ഖാന്‍ ഡല്‍ഹിക്ക് ബ്രേക്ക് ത്രൂ നല്‍കി. 

അമിത് മിശ്രയുടെ വരവ്

മിശ്ര പന്തെറിയാനെത്തിയതോടെ മുംബൈ തകര്‍ന്നു. മധ്യനിരയെ തകര്‍ത്ത് മിശ്രമയുടെ മാരക ബൗളിങ്ങായിരുന്നു.  രോഹിത് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ (0), കീറണ്‍ പൊള്ളാര്‍ഡ് (2), ഇഷാന്‍ കിഷന്‍ (26) എന്നിവരെയാണ് മിശ്ര പുറത്താക്കിയത്. ആവേഷ് മറ്റൊരു വിക്കറ്റ് കൂടെ സ്വന്തമാക്കി. രാഹുലിനെയാണ് ആവേഷ് മടക്കിയത്. കഗിസോ റബാദ, ലളിത് യാദവ് എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. ജയന്ത് യാദവ് (23)- ഇഷാന്‍ സഖ്യം പിടിച്ചുനിന്നപ്പോഴാണ് മുംബൈക്ക് പൊരുതാവുന്ന സ്‌കോര്‍ കിട്ടിയത്. ജസ്പ്രീത് ബുമ്ര (3), ട്രന്റ് ബോള്‍്ട്ട് (1) എന്നിവര്‍ പുറത്താവാതെ നിന്നു. 

ഇരു ടീമിലും മാറ്റങ്ങള്‍

നേരത്തെ രണ്ട് മാറ്റങ്ങളാണ് ഡല്‍ഹി വരുത്തിയത്. ഷിംറോണ്‍ ഹെറ്റമേയര്‍, അമിത് മിശ്ര എന്നിവര്‍ ടീമിലെത്തി. ലുക്മാന്‍ മേരിവാല, ക്രിസ് വോക്‌സ് എന്നിവരാണ് പുറത്ത് പോയത്. മുംബൈ ഒരു മാറ്റം വരുത്തി. ആഡം മില്‍നേയ്ക്ക് പകരം ജയന്ത് യാദവ് ടീമിലെത്തി. 

ഡല്‍ഹി കാപിറ്റല്‍സ്: പൃഥ്വി ഷാ, ശിഖര്‍ ധവാന്‍, സ്റ്റീവ് സ്മിത്ത്, റിഷഭ് പന്ത്, മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയേര്‍, ആര്‍ അശ്വിന്‍, ലളിത് യാദവ്, കഗിസോ റബാദ, അമിത് മിശ്ര, ആവേശ് ഖാന്‍.

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ, സുര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചാഹര്‍, ജയന്ത് യാദവ്, ജസ്പ്രീത് ബുമ്ര, ട്രന്റ് ബോള്‍ട്ട്.

click me!