
അഹമ്മദാബാദ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഡല്‍ഹി കാപിറ്റല്‍സിന്റെ മുഴുവന്‍ താരങ്ങളും ക്വാറന്റൈനില്‍ പ്രവേശിച്ചു. ഐപിഎല്ലില്‍ ഇരു ടീമുകളും കഴിഞ്ഞ ദിവസം നേര്‍ക്കുനേര്‍ വന്നിരുന്നു. പിന്നാലെയാണ് കൊല്‍ക്കത്ത താരങ്ങളായ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാര്യര്‍ എന്നിവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ഡല്‍ഹി താരങ്ങളോട് ക്വാറന്റൈനില്‍ പ്രവേശിക്കാന്‍ ബിസിസിഐ നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍ എത്ര ദിവസത്തെ ക്വാറന്റൈനാണെന്ന് പറഞ്ഞിട്ടില്ല. എട്ടിന് കൊല്‍ക്കത്തയുമായിട്ട് തന്നെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. അതേസമയം, അഹമ്മദാബാദിലെ ഹോട്ടലിലുള്ള കൊല്‍ക്കത്ത ടീമും കടുത്ത നിയന്ത്രണത്തിലാണ്. ദിവസവും കൊല്‍ക്കത്ത താരങ്ങള്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും കോവിഡ് പരിശോധനകള്‍ നടത്തും. കൂടുതല്‍ താരങ്ങള്‍ പോസിറ്റീവായില്ലെങ്കില്‍ അഞ്ചു ദിവസത്തെ ഹാര്‍ഡ് ക്വാറന്റീന് ശേഷം കൊല്‍ക്കത്ത താരങ്ങള്‍ക്ക് കളത്തിലിറങ്ങാം.
ഇതാദ്യമായാണ് ഐ.പി.എല്‍ നടക്കുന്നതിനിടെ കളിക്കാര്‍ കോവിഡ് ബാധിതരാകുന്നത്. കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇരുവര്‍ക്കും രോഗം സ്ഥിരീകരിച്ചത്. പിന്നാലെ ഇന്ന് നടക്കേണ്ടിയിരുന്ന കൊല്‍ക്കത്ത- റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മത്സരം മാറ്റിവെക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!