
ദുബായ്: ഐപിഎല്ലില്‍ (IPL 2021) ഒരു വലിയ ശിക്ഷയുടെ അരികിലാണ് രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍. തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ താരം പിഴയടയ്‌ക്കേണ്ടതായി വന്നു. 24 ലക്ഷം രൂപയാണ് സഞ്ജുവിന് പിഴയിട്ടത്. ഒരിക്കല്‍ കൂടി തെറ്റ് ആവര്‍ത്തിച്ചാല്‍ 30 ലക്ഷം പിഴയും ഒരു മത്സരത്തില്‍ വിലക്കും ലഭിക്കും.
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും (Eion Morgan) സമാന സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. രണ്ട് തവണ അദ്ദേഹത്തിനും പിഴ നല്‍കേണ്ടി വന്നു. ഇരുവര്‍ക്കും പിന്നാലെ മറ്റൊരു ക്യാപ്റ്റന് കൂടി മാച്ച് റഫറിയുടെ പിടി വീണിരുന്നു. മറ്റാരുമല്ല, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എം എസ് ധോണിക്ക് തന്നെ. ഇന്ത്യയില്‍ നടന്ന ആദ്യഘട്ട ഐപിഎല്‍ മത്സരങ്ങളിലാണ് ധോണിക്ക് പിഴയടയ്‌ക്കേണ്ടി വന്നിരുന്നത്.
എന്നാല്‍ അടുത്ത മത്സരത്തില്‍ ധോണിയുടെ കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് കൃത്യസമയത്ത് തന്നെ ഓവറുകള്‍ എറിഞ്ഞുതീര്‍ത്തു. അതുകൊണ്ട് കൂടുതല്‍ ശിക്ഷയില്‍ നിന്ന് ഒഴിഞ്ഞുമാറാനുമായി. ഇന്ന് രാജസ്ഥാന്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടാനൊരുങ്ങുമ്പോള്‍ എല്ലാ കണ്ണുകളും സഞ്ജുവിലേക്കാണ്. സഞ്ജു വിലക്ക് ഏത് വിധത്തില്‍ മറികടക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് രാജസ്ഥാന്‍. ഒമ്പത് മത്സരങ്ങളില്‍ എട്ട് പോയിന്റാണ് അവര്‍ക്കുള്ളത്. ഇന്ന് ജയിച്ചാല്‍ പത്ത് പോയിന്റോടെ രാജസ്ഥാന് നാലാം സ്ഥാത്തെത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!