കമ്മിന്‍സിന്റെ പോരാട്ടം പാഴായി; കൊല്‍ക്കത്തയ്‌ക്കെതിരെ ചെന്നൈയ്ക്ക് ജയം

By Web TeamFirst Published Apr 21, 2021, 11:37 PM IST
Highlights

പാറ്റ് കമ്മിന്‍സ് (34 പന്തില്‍ പുറത്താവാതെ 66), ആന്ദ്രേ റസ്സല്‍ (22 പന്തില്‍ 54), ദിനേശ് കാര്‍ത്തിക് (24 പന്തില്‍ 40) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല. നേരത്തെ ഫാഫ് ഡു പ്ലെസിസ് (95), റിതുരാജ് ഗെയ്കവാദ് (64) എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
 

മുംബൈ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് 18 റണ്‍സ് ജയം. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത് 19.1 ഓവറില്‍ 202ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. പാറ്റ് കമ്മിന്‍സ് (34 പന്തില്‍ പുറത്താവാതെ 66), ആന്ദ്രേ റസ്സല്‍ (22 പന്തില്‍ 54), ദിനേശ് കാര്‍ത്തിക് (24 പന്തില്‍ 40) എന്നിവര്‍ പ്രതീക്ഷ നല്‍കിയെങ്കിലും വിജയലക്ഷ്യം മറികടക്കാനായില്ല. നേരത്തെ ഫാഫ് ഡു പ്ലെസിസ് (95), റിതുരാജ് ഗെയ്കവാദ് (64) എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈയ്ക്ക് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. ജയത്തോടെ നാല് മത്സരങ്ങളില്‍ ആറ് പോയിന്റുമായി ചെന്നൈ ഒന്നാമതെത്തി. ഇത്രയും മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള കൊല്‍ക്കത്ത ആറാമതാണ്. ലൈവ് സ്‌കോര്‍. 

വീണ്ടും ചാഹര്‍ മാജിക്ക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓപ്പണിംഗ് സഖ്യം ആരാധകരെ നിരാശപ്പെടുത്തി. ആദ്യ ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ഗില്‍ മടങ്ങി. ചാഹറിന്റെ പന്തില്‍ ലുങ്കി എന്‍ഗിഡിക്ക് ക്യാച്ച് നല്‍കുകയായിരുന്നു ഗില്‍. അടുത്ത ഓവറില്‍ നിതീഷ് റാണ (9) യേയും ചാഹര്‍ മടക്കി. ഇത്തവണ ധോണിക്ക് ക്യാച്ച് നല്‍കുകയായിരുന്നു റാണ. ക്യാപ്റ്റന്‍ മോര്‍ഗന്‍ ഒരിക്കല്‍കൂടി നിരാശപ്പെടുത്തി. ഇത്തവണയും വില്ലനായത് ചാഹര്‍ തന്നെ. മൂന്നാം ഓവറിലെ മൂന്നാം വിക്കറ്റ്. ധോണിക്ക് ക്യാച്ച് നല്‍കിയാണ് മോര്‍ഗന്‍ മടങ്ങുന്നത്. അതേ ഓവറിന്റെ അവസാന പന്തില്‍ നരെയ്‌നും പവലിയനില്‍ തിരിച്ചെത്തി. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ എന്‍ഗിഡിയും ഒരു വിക്കറ്റ് വീഴ്ത്തി. ത്രിപാഠി ധോണിക്ക് ക്യാച്ച് നല്‍കി മടങ്ങി. 

കമ്മിന്‍സ്- റസ്സല്‍ വെടിക്കെട്ട്

അഞ്ച് വിക്കറ്റ് നഷ്ടമായതിന് ശേഷമാണ് കൊല്‍ക്കത്ത കളിയാരംഭിച്ചത്. ക്രീസില്‍ ഒത്തുച്ചേര്‍ന്ന റസ്സല്‍- കാര്‍ത്തിക് സഖ്യം കൊല്‍ക്കത്തയ്ക്ക് പ്രതീക്ഷയുടെ വെട്ടം സമ്മാനിച്ചു. ഇരുവരും 81 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ റസ്സലിനെ പുറത്താക്കി കറന്‍ ബ്രേക്ക് ത്രൂ നല്‍കി. ബൗള്‍ഡാവുകയായിരുന്നു താരം. സ്‌കോര്‍ബോര്‍ഡില്‍ 146 റണ്‍സുള്ളപ്പോള്‍ കാര്‍ത്തികും മടങ്ങി. എന്നാല്‍ അത്ര പെട്ടന്നൊന്നും കീഴടങ്ങാന്‍ കമ്മിന്‍സ് തയ്യാറാല്ലായിരുന്നു. ചെന്നൈയെ ശരിക്കും വിരട്ടിയ ശേഷമാണ് കൊല്‍ക്കത്തയും കമ്മിന്‍സും തലതാഴ്ത്തിയത്. കേവലം 34 പന്തില്‍ നിന്ന് കമ്മിന്‍സ് അടിച്ചെടുത്തത് 66 റണ്‍സ്. ഇതില്‍ ആറ് സിക്‌സും നാല് ഫോറും ഉള്‍പ്പെടും. പിന്തുണയ്ക്കാന്‍ ഒരാള്‍കൂടി ഉണ്ടായിരുന്നെങ്കില്‍ കൊല്‍ക്കത്ത വിജയം മണത്തേനെ. കറന്‍ എറിഞ്ഞ 16-ാം ഓവറില്‍ 30 റണ്‍സാണ് കമ്മിന്‍സ് അടിച്ചെടുത്തത്. ഇതിനിടെ കമലേഷ് നാഗര്‍കോട്ടി (0), വരുണ്‍ ചക്രവര്‍ത്തി (0), പ്രസിദ്ധ് കൃഷ്ണ (0) എന്നിവര്‍ പുറത്തായതോടെ കൊല്‍ക്കത്ത തല താഴ്ത്തി. കമ്മിന്‍സ് പുറത്താവാതെ നിന്നു.

ചെന്നൈയ്ക്ക് തകര്‍പ്പന്‍ തുടക്കം

ഓപ്പണിംഗ് വിക്കറ്റില്‍ ഫാഫ്- ഗെയ്കവാദ് സഖ്യം 115 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും മോശം ഫോമിലായിരുന്ന ഗെയ്കവാദ് ഫോമിലേക്ക് തിരിച്ചെത്തിയതാണ് ചെന്നൈയുടെ ആശ്വാസം. 42 പന്തില്‍ നിന്ന് നാല് സിക്‌സിന്റേയും ആറ് ഫോടറിന്റേയും സാഹയത്തോടെയാണ് ഗെയ്കവാദ് 64 റണ്‍സെടുത്തത്. വരുണിന്റെ പന്തില്‍ പാറ്റ് കമ്മിന്‍സിന് ക്യാച്ച് നല്‍കിയാണ് ഗെയ്കവാദ് മടങ്ങിയത്. മൂന്നാമനായി ക്രീസിലെത്തിയ മൊയീന്‍ അലി 12 പന്തില്‍ നിന്ന് 25 റണ്‍സാണ് നേടിയത്. ഇതില്‍ രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടും. പതിവിന് വിപരീതമായി ക്യാപ്റ്റന്‍ ധോണി നാലാമനായി ക്രീസിലെത്തി. കേവലം എട്ട് പന്തുകള്‍ മാത്രം നേരിട്ട ധോണി ഒരു സിക്‌സിന്റേയും രണ്ട് ഫോറിന്റേയും സഹായത്തോടെ 17 റണ്‍സ് നേടി. റസ്സലിന്റെ പന്തില്‍ മോര്‍ഗന് ക്യാച്ച് നല്‍കിയാണ് ധോണി മടങ്ങുന്നത്.

ഫാഫ് പുറത്താകാതെ സെഞ്ചുറിക്കരികെ

അര്‍ഹിച്ച സെഞ്ചുറിയാണ് ഫാഫ് ഡു പ്ലെസിക്ക് നഷ്ടമായത്. എന്നാല്‍ സെഞ്ചുറിക്ക് വേണ്ടി കളിച്ചില്ലെന്നുള്ളതാണ് പ്രധാനം. കമ്മിന്‍സ് എറിഞ്ഞ അവസാന ഓവറില്‍ രണ്ട് സിക്‌സുകള്‍ ഫാഫ് നേടിയിരുന്നു. എന്നാല്‍ 94ല്‍ നില്‍ക്കെ കമ്മിന്‍സിന്റെ അഞ്ചാം പന്തില്‍ ഫാഫ് സ്‌ട്രൈക്ക് മാറി. അവസാന പന്ത് നേരിട്ട രവീന്ദ്ര ജഡേജ സിക്‌സും സ്വന്തമാക്കി. 60 പന്തില്‍ നാല് സിക്‌സിന്റേയും ഒമ്പത് ഫോറിന്റേയും സഹായത്തോടെയാണ് ഫാഫ് 95 റണ്‍സെടുത്തത്. 

ഇരു ടീമിലും മാറ്റങ്ങള്‍

രണ്ട് മാറ്റവുമായിട്ടാണ് കൊല്‍ക്കത്ത ഇറങ്ങുന്നത്. ഹര്‍ഭജന്‍ സിംഗിന് പകരം കമലേശ് നാഗര്‍കോട്ടി ടീമിലെത്തി. ഷാക്കിബ് അല്‍ ഹസന് പകരം സുനില്‍ നരെയ്‌നും കളിക്കും. ചെന്നൈ ടീമിലും ഒരു മാറ്റമുണ്ട്. ഡ്വെയ്ന്‍ ബ്രാവോയ്ക്ക പകരം ലുങ്കി എന്‍ഗിഡി ടീമിലെത്തി. 

click me!