
ദുബായ്: ഐപിഎല്ലില്‍(IPL 2021) ആവേശം അവസാന ഓവറിലേക്ക് നീണ്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്(Kolkata Knight Riders)-പഞ്ചാബ് കിംഗ്സ്(Punjab Kings) പോരാട്ടത്തില്‍ പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിനെ(KL Rahul ) ലോംഗ് ഓണില്‍ രാഹുല്‍ ത്രിപാഠി(Rahul Tripathi) പറന്നു പിടിച്ചിട്ടും ക്യാച്ച് അനുവദിക്കാതിരുന്ന തേര്‍ഡ് അമ്പയറുടെ തീരുമാനം ഞെട്ടിച്ചുവെന്ന് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീറും(Gautam Gambhir ) മുന്‍ ഇംഗ്ലീഷ് താരം ഗ്രെയിം സ്വാനും(Graeme Swann ). ശിവം മാവി(Shivam Mavi) എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ പഞ്ചാബിന് ഒമ്പത് പന്തില്‍ 11 റണ്‍സ് വേണമെന്ന ഘട്ടത്തിലാണ് രാഹുലിനെ ത്രിപാഠി ക്യാച്ചെടുത്തത്.
എന്നാല്‍ ക്ലീന്‍ ക്യാച്ചാണോ എന്ന കാര്യത്തില്‍ സംശയം തോന്നിയ ഫീല്‍ഡ് അമ്പയര്‍ തീരുമാനം തേര്‍ഡ് അമ്പയര്‍ക്ക് വിട്ടു. റീപ്ലേ പരിശോധിച്ചശേഷം തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിധിക്കുകയായിരുന്നു. താന്‍ കണ്ടിട്ടുള്ളതില്‍ ഏറ്റവും മോശം തേര്‍ഡ് അമ്പയറിംഗാണ് ഇതെന്ന് ഗ്രെയിം സ്വാന്‍ മത്സരശേഷം പറഞ്ഞു. സ്വാനിന്‍റെ അഭിപ്രായത്തോട് യോജിച്ച ഗംഭീര്‍ തേര്‍ഡ് അമ്പയറുടെ തീരുമാനം ശരിക്കും ഞെട്ടിച്ചുവെന്ന് പറഞ്ഞു. ആ സമയം രാഹുലിന്‍റെ വിക്കറ്റ് നഷ്ടമായിരുന്നെങ്കിലും മത്സരഫലം തന്നെ വ്യത്യസ്തമാവുമായിരുന്നു. ഇത്തരം ഞെട്ടിക്കുന്ന തീരുമാനങ്ങള്‍ ഐപിഎല്ലില്‍ ഉണ്ടാവരുതെന്നും ഗംഭീര്‍ വ്യക്തമാക്കി.
ത്രിപാഠിയുടെ ക്യാച്ച് ആദ്യം കണ്ടപ്പോള്‍ അത് ഔട്ടാണെന്ന് തന്നെയായിരുന്നു താന്‍ കരുതിയതെന്ന് കൊല്‍ക്കത്ത നായകന്‍ ഓയിന്‍ മോര്‍ഗനും വ്യക്തമാക്കി. പക്ഷെ റീപ്ലേകള്‍ കണ്ടശേഷം തേര്‍ഡ് അമ്പയറുടെ തീരുമാനം തിരിച്ചായിരുന്നു. അമ്പയര്‍ തീരുമാനമെടുത്താല്‍ അതിനോട് യോജിക്കുകയെ നിര്‍വാഹമുള്ളുവെന്നും മോര്‍ഗന്‍ പറഞ്ഞു.
മത്സരത്തില്‍ 55 പന്തില്‍ 67 റണ്‍സെടുത്ത രാഹുല്‍ അടുത്ത ഓവറില്‍ പുറത്തായെങ്കിലും ഷാരൂഖ് ഖാന്‍റെ ബാറ്റിംഗ് മികവില്‍ മൂന്ന് പന്ത് ബാക്കി നില്‍ക്കെ പഞ്ചാബ് ജയത്തിലെത്തി. ജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനും പഞ്ചാബിനായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!