ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ നിരാശരാക്കി; എങ്കിലും രാജസ്ഥാനെതിരെ ചെന്നൈയ്ക്ക് ഭേദപ്പട്ട സ്‌കോര്‍

By Web TeamFirst Published Apr 19, 2021, 9:27 PM IST
Highlights

33 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചേതന്‍ സ്‌കറിയ രാജസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങി. ക്രിസ് മോറിസിന് രണ്ട് വിക്കറ്റുണ്ട്.
 

മുംബൈ: ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ഇത്രയും റണ്‍സെടുത്തത്. 33 റണ്‍സ് നേടിയ ഫാഫ് ഡു പ്ലെസിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ചേതന്‍ സ്‌കറിയ രാജസ്ഥാന്‍ ബൗളര്‍മാരില്‍ തിളങ്ങി. ക്രിസ് മോറിസിന് രണ്ട് വിക്കറ്റുണ്ട്. ലൈവ് സ്‌കോര്‍.

വീണ്ടും നിരാശ സമ്മാനിച്ച് റിതുരാജ്

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ വിഷമിച്ച റിതുരാജിന് ഇത്തവണയും തിളങ്ങാനായില്ല. മുസ്തഫിസുറിന്റെ സ്ലോവര്‍ കയറി അടിക്കാന്‍ ശ്രമിച്ച റിതുരാജിന് പിഴച്ചു. എക്‌സ്ട്രാ കവറില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കിയാണ് യുവതാരം മടങ്ങിയത്. ഡുപ്ലെസിയാണ് പവര്‍പ്ലേയില്‍ ചെന്നൈയ്ക്ക മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ജയദേവ് ഉനദ്ഘട് എറിഞ്ഞ അഞ്ചാം ഓവറില്‍ 18 റണ്‍സാണ് ഫാഫ് അടിച്ചെടുത്തത്. എന്നാല്‍ ക്രിസ് മോറിസ് എറിഞ്ഞ അടുത്ത ഓവറില്‍ ഫാഫിന്റെ പ്രകടനം അവസാനിച്ചു. മോറിസിന്റെ പന്ത് ക്രീസ് വിട്ട് അടിച്ച ഫാഫ് സ്വീപര്‍ കവറില്‍ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കുകയായിരുന്നു. 

മധ്യനിര പരാജയം

ഓപ്പണര്‍മാരുടെ മടക്കത്തിന് ശേഷം ക്രീസിലെത്തിയ ചെന്നൈയുടെ പരിചയസമ്പന്നരായ താരങ്ങള്‍ക്ക് വലിയ സ്‌കോറുകളെടുക്കാന്‍ സാധിച്ചില്ല. മൊയീന്‍ അലി (20 പന്തില്‍ 26), സുരേഷ് റെയ്‌ന (15 പന്തില്‍ 18), അമ്പാട്ടി റായുഡു (17 പന്തില്‍ 27), എം എസ് ധോണി (17 പന്തില്‍ 18) എന്നിവരെല്ലാം പ്രതീക്ഷ നല്‍കിയ ശേഷമാണ് പവലിയനിയില്‍ തിരിച്ചെത്തിയത്. രവീന്ദ്ര ജഡേജ (ഏഴ് പന്തില്‍ 8) മാത്രമാണ് ഇതില്‍ രണ്ടക്കം കാണാതെ പോയത്. റെയ്‌ന, റായുഡു, ധോണി എന്നവരെ സ്‌കറിയ പുറത്താക്കി. മൊയീന്‍ അലിയെ രാഹുല്‍ തെവാട്ടിയ, ജഡേജ എന്നിവരെ മോറിസും മടക്കി. ഷാര്‍ദുല്‍ താക്കൂര്‍ (1) റണ്ണൌട്ടായി. അവസാന ഓവറുകളില്‍ സാം കറന്‍ (6 പന്തില്‍ 13), ഡ്വെയ്ന്‍ ബ്രാവോ (എട്ട് പന്തില്‍ 20) നടത്തിയ പോരാട്ടമാണ് സ്‌കോര്‍ 180 കടത്തിയത്.  ദീപക് ചാഹര്‍ (0) പുറത്താവാതെ നിന്നു. 

മാറ്റമില്ലാതെ ഇരു ടീമുകളും

ഇരുടീമുകളും അവസാനം കളിച്ച ടീമിനെ നിലനിര്‍ത്തുകയായിരുന്നു. മൂന്നാം മത്സരത്തിനാണ് ഇരുവരും ഇറങ്ങുന്നത്. അവസാന മത്സരത്തില്‍ രാജസ്ഥാന്‍, ഡല്‍ഹി കാപിറ്റല്‍സിനെ തോല്‍പ്പിച്ചിരുന്നു. ചെന്നൈ, കിംഗ്‌സ് പഞ്ചാബിനേയും തകര്‍ത്താണ് വരുന്നത്. പോയിന്റ് പട്ടികയില്‍ നാലാമതാണ് ചെന്നൈ. രാജസ്ഥാന്‍ അഞ്ചാമതും. 

ടീമുകള്‍

രാജസ്ഥാന്‍ റോയല്‍സ്: മനന്‍ വോഹ്റ, സഞ്ജു സാംസണ്‍, ഡേവിഡ് മില്ലര്‍, ജോസ് ബട്ലര്‍, ശിവം ദുബെ, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ, ക്രിസ് മോറിസ്, ചേതന്‍ സക്കറിയ, ജയ്ദേവ് ഉനദ്ഘട്, മുസ്തഫിസുര്‍ റഹ്‌മാന്‍.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്ന, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍.

click me!