
അബുദാബി: ഐപിഎല്ലില്‍ (IPL 2021) സഞ്ജു സാംസണ്‍ (Sanju Samson) നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് (Rajasthan Royals) ഇന്നിറങ്ങും. വൈകീട്ട് 3.30ന് നടക്കുന്ന ഇന്നത്തെ ആദ്യ റിഷഭ് പന്തിന്റെ (Rishabh Pant) ഡല്‍ഹി കാപിറ്റല്‍സാണ് (Delhi Capitals) രാജസ്ഥാന്റെ എതിരാളി. പ്ലേ ഓഫിന് തൊട്ടരികിലാണ് ഡല്‍ഹി. രാജസ്ഥാനാവട്ടെ ആദ്യ നാലിലെത്താനുള്ള അവസരവും.
രണ്ടാംഘട്ടത്തിലെ ആദ്യ മത്സരങ്ങളില്‍ ജയിച്ചുവരുന്ന രണ്ട് ടീമുകളും ആത്മവിശ്വാസത്തിലാണ്. ഡല്‍ഹിയുടെ സന്തുലിതമായ നിരയെ ഒത്തിണക്കത്തോടെ നേരിടാനാകും രാജസ്ഥാന്‍ നായകന്‍ സഞ്ജു കണക്കുകൂട്ടുന്നത്. പൃഥ്വി ഷോ (Prithvi Shaw), ശിഖര്‍ ധവാന്‍ (Shikhar Dhawan) ഓപ്പണിംഗ് സഖ്യത്തില്‍ ഡല്‍ഹിക്ക് ആശങ്കയില്ല.
പരിക്ക് മാറി തിരിച്ചെത്തിയ ശ്രേയസ് അയ്യര്‍ (Shreyas Iyer) ഫോമിലേക്ക് വന്നത് റിഷഭ് പന്തിന് കരുത്ത് കൂട്ടും. മാര്‍കസ് സ്റ്റോയിനിസ്, ഷിംറോണ്‍ ഹെറ്റ്മയര്‍, ആന്റിച്ച് നോര്‍ജെ, കഗിംസോ റബാദ എന്നീ വിദേശതാരങ്ങളുടെ പ്രകടനം കൂടിയാകുമ്പോള്‍ ഏത് സാഹചര്യവും നേരിടാന്‍ പോന്ന സംഘം.
രാജസ്ഥാന്‍ നിരയില്‍ സ്റ്റോക്‌സും ബട്‌ലറുമില്ലെങ്കിലും പകരക്കാരായ എവിന്‍ ലൂയിസും ലിയാം ലിവിങ്‌സറ്റണും താളം കണ്ടെത്തുന്നത് സഞ്ജുവിന് കാര്യങ്ങള്‍ എളുപ്പമാക്കും. ജൂനിയര്‍ ഗെയ്ല്‍ എന്ന് വിളിപ്പേരുള്ള യുവതാരം മഹിപാല്‍ ലോംറോറിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കഴിഞ്ഞ മത്സരത്തില്‍ രാജസ്ഥാന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
മഹിപാലില്‍ ടീമിന് ഇനിയും പ്രതീക്ഷകളേറെ. പഞ്ചാബിനെ അവസാന ഓവറില്‍ കാര്‍ത്തിക് ത്യാഗിയുടെ മിന്നും പ്രകടനത്തില്‍ വീഴ്ത്തിയാണ് രാജസ്ഥാന്‍ വരുന്നത്. ഡല്‍ഹിയാകട്ടെ ഹൈദരാബാദിനെ തകര്‍ത്തു. പരസ്പരമുള്ള പോരാട്ടത്തില്‍ നേരിയ മുന്‍തൂക്കം രാജസ്ഥാന് അവകാശപ്പെടാം. 23 മത്സരത്തില്‍ 12ല്‍ രാജസ്ഥാനും 11ല്‍ ഡല്‍ഹിയും ജയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!