
ദുബായ്: ആര്‍ അശ്വിനും (R Ashwin) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (Kolkata Knight Riders) താരങ്ങളും തമ്മിലുള്ള വാക്കുതര്‍ക്കത്തില്‍ പ്രതികരിച്ച് ഡല്‍ഹി കാപിറ്റല്‍സ് (Delhi Capitals) ക്യാപ്റ്റന്‍ റിഷഭ് പന്ത് (Rishabh Pant). കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്‍ (Eion Morgan), പേസര്‍ ടിം സൗത്തി (Tim Southee) എന്നിവരാണ് അശ്വിനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടത്.
ത്രിപാഠി ഫീല്‍ഡ് ചെയ്ത് എറിഞ്ഞുകൊടുത്ത ബോള്‍ റിഷഭ് പന്തിന്റെ ദേഹത്ത് തട്ടി ദിശമാറിപ്പോവുകയും അശ്വിന്‍ സിംഗിള്‍ ഓടിയെടുത്തതുമാണ് പ്രശ്‌നങ്ങളുടെ തുടക്കം. അവസാന ഓവര്‍ എറിയാനെത്തിയ ടിം സൗത്തി അശ്വിനെ മടക്കുകയും അദ്ദേഹത്തോട് പിറുപിറുക്കയും ചെയ്യുന്നുണ്ട്. അശ്വിന് മറുപടി പറഞ്ഞപ്പോഴാണ് മോര്‍ഗന്‍ ഇടപെടുന്നത്. മോര്‍ഗന്‍ അശ്വിനോട് കയര്‍ത്ത് സംസാരിക്കുന്നത് കാണാമായിരുന്നു. പിന്നാലെ കൊല്‍ക്കത്ത കീപ്പര്‍ ദിനേശ് കാര്‍ത്തിക് രംഗം ശാന്തമാക്കി.
ഐപിഎല്‍ 2021: അശ്വിനും സൗത്തിയും ചൂടേറിയ വാക്കുതര്‍ക്കം; രംഗം ശാന്തമാക്കി കാര്‍ത്തിക്- വീഡിയോ
ഇപ്പോള്‍ ഇതിനെ കുറിച്ച് പ്രതികരിക്കുകയാണ് ഡല്‍ഹി ക്യാപ്റ്റന്‍ പന്ത്. ഇതൊക്കെ ഗെയിമിന്റെ ഭാഗമാണെന്നാണ് പന്ത് പറയുന്നത്. ഡല്‍ഹി ക്യാപറ്റന്റെ വാക്കുകള്‍... ''രണ്ട് ടീമുകളും ജയിക്കാന്‍ വേണ്ടിയാണ് കളിക്കുന്നത്. ഇതിനിടെ ഇത്തരത്തില്‍ സംഭവങ്ങളൊക്കെ ഉണ്ടാവും. എല്ലാം മത്സരത്തിന്റെ ഭാഗമാണ്. അതൊക്കെ ആ രീതിയില്‍ തന്നെയെടുത്ത് ഒഴിവാക്കണം. മോര്‍ഗനും അശ്വിനും തമ്മിലുള്ള ഉരസലുകളൊന്നും കാര്യമാക്കേണ്ടതില്ല.'' പന്ത് മത്സരശേഷം വ്യക്തമാക്കി.
പന്തിന്റെ ദേഹത്ത് തട്ടിപോയ ബോളില്‍ സിംഗിള്‍ ഓടിയ സംഭവമൊന്നും മോര്‍ഗനെ പോലെ ഒരു ക്യാപ്റ്റന് രസിക്കില്ലെന്ന് കാര്‍ത്തിക് വ്യക്തമാക്കിയിരുന്നു. മത്സരശേഷം കാര്‍ത്തിക് പറഞ്ഞതിങ്ങനെ...''19ാം ഓവറില്‍ രാഹുല്‍ ത്രിപാഠി ഫീല്‍ഡ് ചെയ്ത് കയ്യിലൊതുക്കിയ ബോള്‍ എനിക്ക് എറിഞ്ഞ് തന്നതായിരുന്നു. എന്നാല്‍ റിഷഭ് പന്തിന്റെ ദേഹത്ത് തട്ടി ദിശമാറി പോയി. ഈ സമയം അശ്വിന്‍ സിംഗിള്‍ ഓടിയെടുക്കുകയും ചെയ്തു. ഇത്തരം കാര്യങ്ങള്‍ മോര്‍ഗനെ പോലെ ഒരു ക്യാപ്റ്റന് താല്‍പര്യമുണ്ടാവില്ല. ദേഹത്ത് തട്ടി പോയ പന്തില്‍ പിന്നെയും സിംഗിള്‍ ഓടിയെടുക്കുന്നത് ക്രിക്കറ്റിന്റെ സ്പിരിറ്റിന് ചേര്‍ന്നതല്ലെന്ന് മോര്‍ഗന്‍ ചിന്തിച്ചുകാണും.'' കാര്‍ത്തിക് വ്യക്തമാക്കി.
ഐപിഎല്‍ 2021: രാജസ്ഥാന്‍ റോയല്‍സിന് ജീവന്മരണ പോരാട്ടം; ആദ്യ നാലില്‍ നില്‍ക്കാന്‍ ആര്‍സിബി
മത്സരം കൊല്‍ക്കത്ത ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഡല്‍ഹി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ കൊല്‍ക്കത്ത 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!