റിതുരാജും ഫാഫും ആളിക്കത്തി; ഹൈദരാബാദിനെതിരെ ചെന്നൈയ്ക്ക് ജയം, ഒന്നാമത്

By Web TeamFirst Published Apr 28, 2021, 11:13 PM IST
Highlights

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മനീഷ് പാണ്ഡെ (61), ഡേവിഡ് വാര്‍ണര്‍ (57) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

ദില്ലി: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ജയം. ദില്ലി, അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ ഏഴ് വിക്കറ്റിന്റെ ജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മനീഷ് പാണ്ഡെ (61), ഡേവിഡ് വാര്‍ണര്‍ (57) എന്നിവരുടെ ഇന്നിങ്‌സാണ് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ലുങ്കി എന്‍ഗിഡി ചെന്നൈയ്ക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങ്ങില്‍ ചെന്നൈ 18.2 ഓവറില്‍ ലക്ഷ്യം മറികടന്നു. റിതുരാജ് ഗെയ്കവാദ് (75), ഫാഫ് ഡു പ്ലെസിസ് (56) എന്നിവരാണ് ചെന്നൈയെ വിജയത്തിലേക്ക് നയിച്ചത്. റാഷിദ് ഖാനാണ് മൂന്ന് വിക്കറ്റും വീഴ്ത്തിയത്. ജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ആറില്‍ അഞ്ച് മത്സരങ്ങളും ജയിച്ച ചെന്നൈയ്ക്ക് 10 പോയിന്റാണുള്ളത്. ആറ് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ഹൈദാരാബാദ് അവസാന സ്ഥാനത്ത് തുടരരുന്നു. ലൈവ് സ്‌കോര്‍.

ജയം ഉറപ്പാക്കിയത് ഓപ്പണിംഗ് കൂട്ടുകെട്ട്

ഓപ്പണിംഗ് വിക്കറ്റില്‍ ഗെയ്ഗവാദ്- ഫാഫ് സഖ്യം 129 റണ്‍സ് കൂട്ടിച്ചേര്‍ത്തിരുന്നു. ഈ കൂട്ടുകെട്ട് തന്നെയാണ് ജയം ഉറപ്പാക്കിയത്. 13-ാം ഓവറിന്റെ അവസാന പന്തിലാണ് ഗെയ്കവാദ് മടങ്ങുന്നത്. 44 പന്തില്‍ 12 ഫോര്‍ ഉള്‍പ്പെടെയാണ് ഗെയ്കവാദ് 75 റണ്‍സെടുത്തത്. റാഷിദിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം. ഫാഫ് 38 പന്തില്‍ ഒരു സിക്‌സിന്റേയും ആറ് ഫോറിന്റേയും സഹായത്തോടെയാണ് 56 റണ്‍സെടുത്തത്. റാഷിദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു താരം. ഇതിനിടെ മൊയീന്‍ അലിയും (എട്ട് പന്തില്‍ 15) പവലിയനില്‍ തിരിച്ചെത്തി. റാഷിദിന്റെ പന്തില്‍ കേദാര്‍ ജാദവിന് ക്യാച്ച്. പിന്നീട കൂടുതല്‍ വിക്കറ്റ് നഷ്ടം കൂടാതെ രവീന്ദ്ര ജഡേജ (ആറ് പന്തില്‍ ഏഴ്), സുരേഷ് റെയ്‌ന (15 പന്തില്‍ 17) വിജയത്തിലേക്ക് നയിച്ചു. 

ഹൈദരാബാദിന് തുണ വാര്‍ണര്‍- മനീഷ് കൂട്ടുകെട്ട്

നാലാം ഓവറില്‍ തന്നെ ഹൈദരാബാദിന് ഓപ്പണര്‍ ബെയര്‍‌സ്റ്റോയെ നഷ്ടമായി. കറന്റെ പന്തില്‍ പുള്‍ ഷോട്ടിന് ശ്രമിക്കുമ്പോള്‍ ദീപക് ചാഹറിന് ക്യാച്ച് ന്ല്‍കിയാണ് ബെയര്‍സ്‌റ്റോ മടങ്ങുന്നത്. ഏഴ് പന്ത് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നീട് ഒത്തുച്ചേര്‍ന്ന പാണ്ഡെ- വാര്‍ണര്‍ സഖ്യമാണ് ഹൈദരാബാദിന് തുണയായത്. ഇരുവരും 106 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ വാര്‍ണറുടെ മെല്ലെപ്പോക്ക് ഹൈദരാബാദിന്റെ റണ്‍നിരക്ക് കുറച്ചു. 57 റണ്‍സെടുക്കാന്‍ 55 പന്തുകള്‍ വാര്‍ണര്‍ക്ക് വേണ്ടിവന്നു. രണ്ട് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. വേഗത്തില്‍ റണ്‍സ് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മത്സരങ്ങളില്‍ പുറത്തിരുന്ന മനീഷ് പാണ്ഡെ തകര്‍പ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. 46 പന്തില്‍ ഒരു സിക്‌സും അഞ്ച് ഫോറും ഉള്‍പ്പെടുന്നതായിരുന്നു പാണ്ഡെയുടെ ഇന്നിങ്‌സ്. അവസാനങ്ങളില്‍ കെയ്ന്‍ വില്യംസണ്‍ (10 പന്തില്‍ 26), കേദാര്‍ ജാദവ് (നാല് പന്തില്‍ 12) പുറത്തെടുത്ത പ്രകടനമാണ് സ്‌കോര്‍ 170 കടത്തിയത്. ഇരുവരും പുറത്താവാതെ നിന്നു. 

ഇരു ടീമീലും മാറ്റങ്ങള്‍

നേരത്തെ, രണ്ട് മാറ്റങ്ങളാണ് ഹൈദരാബാദ് വരുത്തിയത്. വിരാട് സിംഗ്, അഭിഷേക് ശര്‍മ എന്നിവര്‍ പുറത്തായി. മനീഷ് പാണ്ഡെ, സന്ദീപ് ശര്‍മ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. ചെന്നൈയും രണ്ട് മാറ്റങ്ങള്‍ വരുത്തി. മൊയീന്‍ അലി, ലുങ്കി എന്‍ഗിഡി എന്നിവര്‍ ടീമിലെത്തി. ഇമ്രാന്‍ താഹിര്‍, ഡ്വെയ്ന്‍ ബ്രാവോ എന്നിവരാണ് പുറത്തായത്.
 
ചെന്നൈ സൂപ്പര്‍ കിംഗ്സ്: റിതുരാജ് ഗെയ്കവാദ്, ഫാഫ് ഡു പ്ലെസിസ്, മൊയീന്‍ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, എം എസ് ധോണി, സാം കറന്‍, ലുങ്കി എന്‍ഗിഡി, ദീപക് ചാഹര്‍, ഷാര്‍ദുല്‍ താക്കൂര്‍. 

സണ്‍റൈസേഴ്സ് ഹൈദരാബാദ്: ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ, കെയ്ന്‍ വില്ല്യംസണ്‍, മനീഷ് പാണ്ഡെ, കേദാര്‍ ജാദവ്, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ജഗദീഷ സുജിത്, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ദാര്‍ത്ഥ് കൗള്‍.

ചെന്നൈ വന്നത് ബാംഗ്ലൂരിനെ തോല്‍പ്പിച്ച്

അവസാന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ തകര്‍ത്ത ആത്മവിശ്വാസത്തിലാണ് ചെന്നൈ. ഹൈദരാബാദ് ഡല്‍ഹി കാപിറ്റല്‍സിനെതിരെ സൂപ്പര്‍ ഓവറില്‍ പരാജയപ്പെടുകയായിരുന്നു. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ചെന്നൈ. അഞ്ച് മത്സരങ്ങല്‍ പൂര്‍ത്തിയാക്കിയ ചെന്നൈയ്ക്ക് എട്ട് പോയിന്റാണുള്ളത്. ഇതുവരെ ഒരു തോല്‍വി മാത്രമാണ് പിണഞ്ഞത്. ഹൈദരാബാദിന്റെ കാര്യം കുറച്ച് പരിതാപകരമാണ്. അഞ്ചില്‍ നാലിലും അവര്‍ പരാജയപ്പെട്ടു. ഒരു ജയം മാത്രമുള്ള വാര്‍ണറും സംഘവും അവസാന സ്ഥാനത്താണ്.

Also Read

മഹ്‌സൂസ് നറുക്കെടുപ്പില്‍ മൂന്ന് ഭാഗ്യവാന്മാര്‍ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു

click me!