
മുംബൈ: ഐപിഎല്ലിലെ ഏറ്റവും ആവേശകരമായ മത്സരമാണ് മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പര്‍ കിംഗ്സും തമ്മിലുള്ളത്. ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ എന്ന വിളിപ്പേരും ഈ വമ്പൻ ടീമുകള്‍ തമ്മിലുള്ള പോരിനുണ്ട്. പതിവുപോലെ ആദ്യ മത്സരം തോറ്റ് തുടങ്ങിയ മുംബൈ, ചെന്നൈയോട് ജയത്തില്‍ കുറഞ്ഞതോന്നും പ്രതീക്ഷിക്കുന്നില്ല. ഉദ്ഘാടന മത്സരത്തില്‍ ഗുജറാത്തിനോട് തോറ്റ ചെന്നൈ, ലക്‌നൗനിനെതിരെ ജയിച്ചിരുന്നു.
എന്നാല്‍, നിര്‍ണായക മത്സരത്തിന് ഇറങ്ങുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാമ്പില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ ശുഭകരമല്ല. ടീമിലെ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ബെൻ സ്റ്റോക്സിന് പരിക്കേറ്റെന്നും താരത്തിന് മുംബൈക്കെതിരെ കളിക്കാനാവില്ലെന്നുമാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച നടന്ന പരിശീലന സെഷനിൽ സ്റ്റോക്‌സിന് കാല്‍ പാദത്തിന്‍റെ പിന്നില്‍ വേദന അനുഭവപ്പെട്ടതിനാൽ കുറഞ്ഞത് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിർദ്ദേശിച്ചതായാണ് വിവരം.
16.25 കോടി മുടക്കിയാണ് സ്റ്റോക്സിനെ ചെന്നൈ ടീമില്‍ എത്തിച്ചത്. എന്നാല്‍, ഐപിഎല്ലിന് മുമ്പായി കാല്‍മുട്ടില്‍ പരിക്കേറ്റതിനാല്‍ താരത്തിന് കൂടുതല്‍ ഓവറുകള്‍ ബൗള്‍ ചെയ്യാൻ സാധിച്ചിരുന്നില്ല. സീസൺ അവസാനിക്കും മുൻപ് പരിക്ക് മാറിയാൽ സ്റ്റോക്സിന്‍റെ ബൗളിംഗ് മികവും പ്രയോജനപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് സിഎസ്കെ ക്യാമ്പ്. ഐപിഎല്ലിന് ശേഷം ആഷസ് പരമ്പരയുള്ളതിനാൽ സ്റ്റോക്സിന്റെ ശാരീരികക്ഷമതയിൽ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനും സൂക്ഷ്മതയുണ്ട്.
ഇതിനിടെ, മുംബൈ ആരാധകരെ ഞെട്ടിക്കുന്ന ഒരു വെളിപ്പെടുത്തല്‍ മുൻ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയായ എസ് ബദരിനാഥ് നടത്തിയിരിരുന്നു. പരിശീലനത്തിനിടെ പരിക്കേറ്റതിനാല്‍ ഇന്ന് ആര്‍ച്ചര്‍ കളിക്കില്ലെന്നാണ് ബദരിനാഥ് തന്‍റെ യൂട്യൂബ് ചാനലിലെ വീഡിയോയില്‍ പറഞ്ഞത്. എന്നാല്‍, മുംബൈ ഇന്ത്യൻസ് ക്യാമ്പില്‍ നിന്ന് ആര്‍ച്ചറിന് പരിക്കേറ്റതായുള്ള വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. ടീമില്‍ എല്ലാവരും പൂര്‍ണ ഫിറ്റ് ആണെന്നാണ് മുംബൈ ബാറ്റിംഗ് പരിശീലകൻ കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞത്. നേരത്തെ, ജസ്പ്രീത് ബുംറയ്ക്ക് പിന്നാലെ ജൈ റിച്ചാര്‍ഡ്സണും പരിക്കേറ്റ് മുംബൈയ്ക്ക് കനത്ത തിരിച്ചടി നല്‍കിയിരുന്നു. റിച്ചാര്‍ഡ്സണ് പകരം റിലെ മെറിഡിത്തിനെയാണ് മുംബൈ ടീമിലെത്തിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!