
ചെന്നൈ: ഐപിഎല്‍ പതിനാറാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി കളിക്കുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്‌ത്തുമ്പോഴും പേസര്‍ ദീപക് ചാഹര്‍ 100 ശതമാനം ഫിറ്റ്‌നസില്‍ അല്ല എന്ന് റിപ്പോര്‍ട്ട്. നിലവില്‍ പരിക്കേറ്റ് തളര്‍ന്നിരിക്കുന്ന ടീം ഇന്ത്യക്ക് മറ്റൊരു ആശങ്കയാവുകയാണ് ചാഹറിന്‍റെ ഇഞ്ചുറി. ഏഷ്യാ കപ്പും അതിന് ശേഷം ഏകദിന ലോകകപ്പും വരാനിരിക്കേ പൂര്‍ണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്തേണ്ടത് ചാഹറിന് അനിവാര്യമാണ്.
പരിക്കിനെ തുടര്‍ന്ന് ഐപിഎല്‍ പതിനാറാം സീസണിന്‍റെ തുടക്കത്തില്‍ മൂന്ന് മത്സരങ്ങള്‍ ദീപക് ചാഹറിന് നഷ്‌ടമായിരുന്നു. ഏപ്രില്‍ എട്ടിന് പരിക്കേറ്റ താരം പിന്നാലെ പരിക്ക് മാറി മെയ് മൂന്നിന് ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് എതിരായ മത്സരത്തിലൂടെ കളിക്കളത്തിലേക്ക് തിരിച്ചെത്തുകയായിരുന്നു. മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞപ്പോള്‍ വിക്കറ്റൊന്നും നേടാനായില്ല. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരായ അടുത്ത മത്സരത്തില്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ ഉള്‍പ്പടെ നിര്‍ണായകമായ രണ്ട് വിക്കറ്റുകള്‍ നേടി. ഡല്‍ഹി ക്യാപിറ്റല്‍സിന് എതിരായ മത്സരത്തില്‍ ഡേവിഡ് വാര്‍ണറെയും ഫില്‍ സാള്‍ട്ടിനേയും മടക്കി.
എന്നാല്‍ താരം പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുക്കാതെയാണ് ഐപിഎല്‍ മത്സരങ്ങള്‍ കളിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. ലോകകപ്പ് മുന്‍നിര്‍ത്തി ചാഹറിന്‍റെ ഫിറ്റ്‌നസ് പുരോഗതി ഐപിഎല്ലിനിടെ ബിസിസിഐ നിരീക്ഷിച്ചുവരുന്നുണ്ടായിരുന്നു. 'പരിക്ക് കാരണം ഈ സീസണില്‍ മൂന്ന് മത്സരങ്ങളേ ചാഹറിന് കളിക്കാനായുള്ളൂ. പരിക്കുമായി പൊരുതുക വലിയ വലിയ പ്രയാസമാണ്. ഓരോ തവണയും പരിക്കേല്‍ക്കുമ്പോള്‍ പൂജ്യത്തില്‍ നിന്ന് വീണ്ടും തുടങ്ങണം. ഇപ്പോള്‍ 100 ശതമാനം ഫിറ്റ്‌നസിലല്ല. എന്നാല്‍ ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്' എന്നും ദീപക് ചാഹര്‍ കൂട്ടിച്ചേര്‍ത്തു. ഐപിഎല്‍ കരിയറില്‍ 13 റണ്ണിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് ചാഹറിന്‍റെ മികച്ച പ്രകടനം.
Read more: വേണ്ടത് ഒരൊറ്റ വിക്കറ്റ്; ഐപിഎല്ലില്‍ ഡ്വെയ്‌ന്‍ ബ്രാവോയുടെ റെക്കോര്‍ഡ് കറക്കിയിടാന്‍ ചാഹല്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!