
അഹമ്മദാബാദ്: ഐപിഎല്ലിൽ ഇന്ന് ഗുജറാത്ത് ടൈറ്റന്‍സ് ഡൽഹി ക്യാപിറ്റല്‍സിനെ നേരിടും. വൈകീട്ട് ഏഴരയ്ക്ക് ഗുജറാത്തിന്‍റെ മൈതാനത്താണ് മത്സരം. പ്ലേ ഓഫ് ഉറപ്പാക്കാനാണ് ഗുജറാത്ത് ഇറങ്ങുന്നതെങ്കില്‍ പ്ലേ ഓഫ് പ്രതീക്ഷ അവസാനിക്കാതിരിക്കാനാണ് ഡൽഹിയുടെ പോരാട്ടം.
ദില്ലിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിന്‍റെ അനായാസ ജയവുമായി ഗ്രൗണ്ട് വിട്ടത് ഗുജറാത്തായിരുന്നു. സ്വന്തം മൈതാനത്തും അതിൽ കുറഞ്ഞതൊന്നും ഹര്‍ദിക് പാണ്ഡ്യയും സംഘവും ലക്ഷ്യമിടുന്നില്ല. ഒരു പിടി മാച്ച് വിന്നര്‍മാരുള്ളതാണ് നിലവിലെ ചാംപ്യന്മാരുടെ കരുത്ത്. ശുഭ്മാൻ ഗില്ലും ഡേവിഡ് മില്ലറും നേതൃത്വം നൽകുന്ന ബാറ്റിംഗ് നിര.
മുഹമ്മദ് ഷമിയും റാഷിദ് ഖാനും നയിക്കുന്ന ബൗളിംഗ് നിര. ഹര്‍ദിക് പാണ്ഡ്യയും രാഹുൽ തെവാട്ടിയയും വിജയശങ്കറും ഉൾപ്പെടുന്ന കിടിൻ ഓൾ റൗണ്ടര്‍മാരും കൂടി ചേരുമ്പോൾ ഡൽഹി പാടുപെടും. ബാറ്റിംഗ് നിരയുടെ മോശം ഫോമാണ് ഡൽഹിയുടെ പ്രധാന പ്രശ്നം. ക്യാപ്റ്റൻ ഡേവിഡ് വാര്‍ണര്‍ക്ക് തന്നെ താളം കണ്ടെത്താനാവില്ല. മിച്ചൽ മാര്‍ഷ് ഫോമിലേക്ക് ഉയര്‍ന്നതാണ് ഇപ്പോഴത്തെ ആശ്വാസം. എട്ട് കളികളിൽ ആറും തോറ്റ ഡൽഹി അവസാന സ്ഥാനത്താണ്.
ഇന്ന് കൂടി തോറ്റാല്‍ ഡല്‍ഹിക്ക് പിന്നെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറക്കുറെ അവസാനിക്കും. എട്ട് കളികളില്‍ രണ്ട് ജയവും ആറ് തോല്‍വിയുമായി നാലു പോയന്‍റ് മാത്രമാണ് ഡല്‍ഹിയുടെ സമ്പാദ്യം. ശേഷിക്കുന്ന ആറ് കളികളിലും ജയിച്ചാല്‍ പരമാവധി നേടാനാവുക 16 പോയന്‍റാണ്. പ്ലേ ഓഫിലെത്താന്‍ 16 പോയന്‍റെങ്കിലും വേണ്ടിവരുമെന്നതിനാല്‍ ഇന്ന് തോറ്റാല്‍ പിന്നെ ഡല്‍ഹിക്ക് പോരാട്ടം അവസാനിപ്പിക്കേണ്ടിവരും.
ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കും പരിശീലകന്‍ റിക്കി പോണ്ടിംഗിനും ടീം ഡയറക്ടറായ സൗരവ് ഗാംഗുലിക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. ഇന്ന് കൂടി തോറ്റ് പ്ലേ ഓഫ് പ്രതീക്ഷകള്‍ അവസാനിച്ചാല്‍ അടുത്ത സീസണില്‍ ഇവരുടെ സ്ഥാനം തെറിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!