
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ആയിരാമത് മത്സരത്തിന് ഇന്ന് മുംബൈയിലെ വാംഖഡെ സ്റ്റേഡിയം വേദിയാവുകയാണ്. രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സും സഞ്ജു സാംസണിന്‍റെ രാജസ്ഥാന്‍ റോയല്‍സുമാണ് മഹാനഗരിയിലെ മഹാമത്സരത്തിന് ഇറങ്ങുക. റണ്ണൊഴുകും പിച്ചാണ് വാംഖഡെയുടെ ചരിത്രമെങ്കില്‍ മത്സരത്തില്‍ മഴ പെയ്‌തിറങ്ങുമോ എന്ന് പരിശോധിക്കാം.
മത്സരദിനമായ ഞായറാഴ്‌ച മുംബൈയില്‍ മഴമേഘങ്ങള്‍ ഭാഗികമായുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. എങ്കിലും ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്തയുണ്ട്. മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിന് മഴ ഭീഷണിയില്ല. മണിക്കൂറില്‍ 18 കിലോമീറ്റര്‍ വേഗതയിലാവും കാറ്റ് വീശാന്‍ സാധ്യത. 27 മുതല്‍ 31 ഡിഗ്രി സെല്‍ഷ്യസ് വരെയായിരിക്കും താപനില. എന്തുതന്നെയായാലും 20 ഓവര്‍ വീതമുള്ള സമ്പൂര്‍ണ മത്സരം വാംഖഡെയില്‍ നടക്കുമെന്ന് കാലാവസ്ഥ ഉറപ്പ് നല്‍കുന്നത് ആരാധകര്‍ക്ക് പ്രതീക്ഷയാണ്. സൂപ്പര്‍ ടീമുകളുടെ പോരാട്ടത്തില്‍ റണ്ണൊഴുക്ക് പ്രതീക്ഷിക്കാം. മികച്ച സ്കോറുകള്‍ പിറന്നിട്ടുള്ള പിച്ചാണ് ഇവിടുത്തേത്. ന്യൂബോളില്‍ പേസര്‍മാര്‍ക്ക് മികച്ച ബൗണ്‍സും സ്വിങും ലഭിക്കും എന്നും വാംഖഡെയുടെ ചരിത്രമാണ്. മധ്യ ഓവറുകളില്‍ സ്‌പിന്നര്‍മാര്‍ക്ക് നല്ല നിലയില്‍ പന്തെറിയാന്‍ കഴിഞ്ഞേക്കും എന്നിരിക്കേ ഡ്യൂ ഫാക്‌ടര്‍ ഒരു ഘടകമായിരിക്കും.
വാംഖഡെ സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മുംബൈ ഇന്ത്യന്‍സ്-രാജസ്ഥാന്‍ റോയല്‍സ് പോരാട്ടം. ഐപിഎല്ലിലെ ഏറ്റവും മികച്ച വിജയ നായകനായ രോഹിത് ശര്‍മ്മ പിറന്നാള്‍ ദിനത്തിലാണ് ഇന്ന് മത്സരത്തിന് ഇറങ്ങുന്നത് എന്ന സവിശേഷതയും കളിക്കുണ്ട്. അതേസമയം കഴിഞ്ഞ കളിയിലെ മികച്ച തുടക്കം മുതലാക്കാനാവാതെ പോയ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഫോമിലേക്ക് തിരിച്ചുവരുന്നതിനൊപ്പം ജയത്തോടെ ഒന്നാംസ്ഥാനത്ത് തിരിച്ചെത്താമെന്ന പ്രതീക്ഷ കൂടിയാണ് മത്സരത്തിന് ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മനസില്‍.
Read more: ഹിറ്റ്മാന്‍റെ പിറന്നാള്‍, ഐപിഎല്ലിലെ 1000-ാമത് മത്സരം; മുംബൈയില്‍ വമ്പ് കാട്ടുക സഞ്ജുവോ രോഹിത്തോ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!