
ദുബായ്: ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന ഏറെകുറെ പുറത്തായി കഴിഞ്ഞു. ഇനിയും പ്ലേ ഓഫില്‍ ഇടം നേടുമെന്ന് കടുത്ത ആരാധകര്‍ പോലും വിശ്വസിക്കുന്നില്ല. രാജസ്ഥാന്‍ റോയല്‍സിനോട് തോറ്റതോടെയാണ് സിഎസ്‌കെയുടെ കാര്യം അവതാളത്തിലായത്. നൂറില്‍ ഒരംശത്തില്‍ മാത്രമാണ് ഇനി ചെന്നൈയുടെ സാധ്യതകള്‍ കിടക്കുന്നത്. മറ്റ് ടീമുകളുടെ ഫലത്തെയും ആശ്രയിക്കേണ്ടി വരും.
എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പത്താന് ചെന്നൈയുടെ കാര്യത്തില്‍ ഇപ്പോഴും ആത്മവിശ്വാസമുണ്ട്. തിരിച്ചുവരവ് അവര്‍ക്കൊരു പ്രശ്‌നമല്ലെന്നാണ് പത്താന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍. ''മഹേന്ദ്ര സിംഗ് ധോണിയെന്ന ഇതിഹാസ നായകന്‍ ടീമിനൊപ്പമുണ്ട്. അതുകൊണ്ട് തിരിച്ചുവരവ് അവര്‍ക്കൊരു പ്രശ്നമല്ല. അതുകൊണ്ടുതന്നെ സിഎസ്‌കെ സെമിയിലെത്താനുള്ള സാധ്യത ഇനിയുമുണ്ട്.
അവരുടെ താരങ്ങളെ എങ്ങനെ പ്രയോഗിക്കണം എന്നറിയുന്ന ടീമാണ് സിഎസ്‌കെ. ഒരു സീസണില്‍ അവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. അടുത്ത 22 വര്‍ഷത്തേക്ക് എങ്ങനെ ക്രിക്കറ്റ് കളിക്കണമെന്നും ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നും അവര്‍ക്കറിയാം. ഏഴോ എട്ടോ സ്ഥാനത്ത് നിന്ന് മുന്നോട്ട് കുതിക്കാന്‍ സാധിക്കുമെങ്കില്‍, അത് സിഎസ്‌കെ മാത്രമാണ്.
സിഎസ്‌കെയ്ക്ക് ഇനിയും പ്ലേ ഓഫിലെത്താന്‍ സാധിക്കും. കാരണം ധോണി ടീമിനൊപ്പമുണ്ടെന്നുള്ളത് തന്നെ. ടീമിന്റെ സാധ്യതകള്‍ പലപ്പോഴും ശക്തമാക്കുന്നത് ധോണിയാണ്. 2010 സീസണിലെ കാര്യം നോക്കാം. അന്ന് ആദ്യത്തെ ഏഴ് കളിയില്‍ അഞ്ചും സിഎസ്‌കെ തോറ്റിരുന്നു. എന്നാല്‍ അവര്‍ ആ സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ പരാജയപ്പെടുത്തി കിരീടം നേടി. ധോണി ടീമിനെ നയിക്കുന്ന കാലത്തോളം സിഎസ്‌കെയ്ക്ക് സാധ്യതയില്ലെന്ന് പറയുന്നത് മണ്ടത്തരമാണ്.'' ഇര്‍ഫാന്‍ പറഞ്ഞുനിര്‍ത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!