
ഷാര്‍ജ: ഇന്ത്യയിലെ ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനും യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമാണ് മലയാളി താരം സഞ്ജു സാംസണെന്ന് അഭിപ്രായപ്പെട്ടതിന് പിന്നാലെ സഞ്ജുവിനെ ഇന്ത്യന്‍ ടീം തുടര്‍ച്ചയായി തഴയുന്നതിനെതിരെ മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ഇന്ത്യ ടീമിന്റെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിന് അവസരം ലഭിക്കാത്തത് വിചിത്രമാണെന്ന് പറഞ്ഞ ഗംഭീര്‍, മറ്റ് ഏത് ടീമും അവരുടെ പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിനെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നും ട്വിറ്ററില്‍ വ്യക്തമാക്കി.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ വെടിക്കെട്ട് പ്രകടനവുമായി മനം കവര്‍ന്ന സഞ്ജു ഇന്ത്യയിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മാത്രമല്ല, ഏറ്റവും മികച്ച യുവ ബാറ്റ്സ്മാനും കൂടിയാണെന്ന് ഗംഭീര്‍ ട്വീറ്റ് ചെയ്തു. സംശയമുള്ളവരെ ഗംഭീര്‍ സംവാദത്തിനായി വെല്ലുവിളിക്കുകയും ചെയ്തിരുന്നു.
Also Read:'തല'പ്പടയെ തല്ലിയോടിച്ച് സഞ്ജുവിന്റെ സിക്‌സര്‍ മേളം; ത്രില്ലടിച്ച് ക്രിക്കറ്റ് ലോകം
ചെന്നൈക്കെതിരെ 32 പന്തില്‍ 200 പ്രഹരശേഷിയില്‍ 74 റണ്‍സാണ് സഞ്ജു അടിച്ചുകൂട്ടിയത്. ഇതില്‍ ഒമ്പത് സിക്സറും ഒരു ബൗണ്ടറിയും ഉള്‍പ്പെടുന്നു. ജഡേജക്കെതിരെ ഒരോവറില്‍ രണ്ട് സിക്സറിന് പറത്തിയ സഞ്ജു പിയൂഷ് ചൗളയെ അടുത്ത ഓവറില്‍ മൂന്ന് സിക്സറന് പറത്തി.
19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച സഞ്ജു രാജസ്ഥാനുവേണ്ടി അതിവേഗ അര്‍ധസെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനെന്ന റെക്കോര്‍ഡും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഡല്‍ഹിക്കെതിരെ 18 പന്തില്‍ അര്‍ധസെഞ്ചുറി നേടിയ ജോസ് ബട്‌ലറാണ് രാജസ്ഥാനുവേണ്ടി അതിവേഗ അറ്‍ധസെഞ്ചുറി നേടിയ ബാറ്റ്സ്മാന്‍. 2012ല്‍ രാജസ്ഥാനുവേണ്ടി ഓവൈസ് ഷായും 19 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!