തിളങ്ങിയത് ത്രിപാഠി മാത്രം, റസലാട്ടം ഇത്തവണയുമില്ല; ചെന്നൈക്കെതിരെ കൊല്‍ക്കത്തക്ക് ഭേദപ്പെട്ട സ്കോര്‍

By Web TeamFirst Published Oct 7, 2020, 9:31 PM IST
Highlights

സുനില്‍ നരെയ്ന് പകരം രാഹുല്‍ ത്രിപാഠിയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇത്തവണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 10 റണ്‍സ് മാത്രമെടുത്ത ഇരുവരും ദീപക് ചാഹറിന്‍റെ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് ടോപ് ഗിയറിലായി.

അബുദാബി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്
169 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടിയ ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത 20 ഓവറില്‍ 168 റണ്‍സിന് ഓള്‍ ഔട്ടായി. ശുഭ്മാന്‍ ഗില്ലും ആന്ദ്രെ റസലും ഓയിന്‍ മോര്‍ഗനും സുനില്‍ നരെയ്നും ബാറ്റുകൊണ്ട് തിളങ്ങാതിരുന്ന മത്സരത്തില്‍ ഓപ്പണറായി എത്തിയ രാഹുല്‍ ത്രിപാഠിയുടെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയാണ് കൊല്‍ക്കത്തയെ മികച്ച സ്കോറിലേക്ക് നയിച്ചത്.

നല്ല തുടക്കം പിന്നെ പാളി

സുനില്‍ നരെയ്ന് പകരം രാഹുല്‍ ത്രിപാഠിയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇത്തവണ കൊല്‍ക്കത്തയുടെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും ചേര്‍ന്ന് കരുതലോടെയാണ് തുടങ്ങിയത്. ആദ്യ രണ്ടോവറില്‍ 10 റണ്‍സ് മാത്രമെടുത്ത ഇരുവരും ദീപക് ചാഹറിന്‍റെ മൂന്നാം ഓവറില്‍ മൂന്ന് ബൗണ്ടറിയടിച്ച് ടോപ് ഗിയറിലായി.  സാം കറനെറിഞ്ഞ നാലാം ഓവറിലും രണ്ട് ബൗണ്ടറിയടിച്ച് ത്രിപാഠി കൊല്‍ക്കത്തയുടെ സ്കോറിംഗ് വേഗം കൂട്ടി.

എന്നാല്‍ അഞ്ചാം ഓവറില്‍ ഗില്ലിനെ വിക്കറ്റിന് പിന്നില്‍ ധോണിയുടെ കൈകളിലെത്തിച്ച് ശര്‍ദ്ദുല്‍ ഠാക്കൂര്‍ കൊല്‍ക്കത്തക്ക് ആദ്യപ്രഹരമേല്‍പ്പിച്ചു. 12 പന്തില്‍ 11 റണ്‍സായിരുന്നു ഗില്ലിന്‍റെ നേട്ടം. എന്നാല്‍ ആറാം ഓവറില്‍ രാഹുല്‍ ചാഹറിനെ സിക്സിന് പറത്തി ത്രിപാഠി കൊല്‍ക്കത്തയെ 50 കടത്തി. നിതാഷ് റാണയെ(9) മടക്കി കാണ്‍ ശര്‍മ ചെന്നൈയെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു.

കൊല്‍ക്കത്തയുടെ നടുവൊടിച്ച് കാണ്‍ ശര്‍മയും ഠാക്കൂറും

നിതീഷ് റാണക്ക് പിന്നാലെ നാലാമനായി എത്തിയ സുനില്‍ നരെയ്ന്‍(9 പന്തില്‍ 17) ഒരു സിക്സും ഒരു ബൗണ്ടറിയുമടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും കാണ്‍ ശര്‍മയെ സിക്സടിക്കാനുള്ള ശ്രമം ബൗണ്ടറിയില്‍ രവീന്ദ്ര ജഡേജയുടെ തകര്‍പ്പന്‍ ക്യാച്ചില്‍ അവസാനിച്ചു. ഓയിന്‍ മോര്‍ഗനും ക്രീസില്‍ അധികം ആയുസുണ്ടായില്ല.  സാം കറന്‍റെ ഷോര്‍ട്ട് ബോളില്‍ ധോണിക്ക് ക്യാച്ച് നല്‍കി മോര്‍ഗനും(7)മടങ്ങി. പിന്നീടായിരുന്നു ആരാധകര്‍ കാത്തിരുന്ന ആന്ദ്രെ റസല്‍ ക്രീസിലെത്തിയത്. പതിവില്‍ നിന്ന് വ്യത്യസ്തനായി ആദ്യ മൂന്ന് പന്തുകളില്‍ രണ്ട് റണ്‍സാണ് റസല്‍ എടുത്തത്.

ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെ  ഷോര്‍ട്ട് ബോളില്‍ സിക്സടിക്കാനുള്ള റസലിന്‍റെ ശ്രമം പക്ഷെ വിക്കറ്റിന് പിന്നില്‍ ധോണിയുടെ കൈകകളില്‍ അവസാനിച്ചു. നാലു പന്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു റസലിന്‍റെ സമ്പാദ്യം. അവസാന ഓവറുകളില്‍ ആഞ്ഞടിക്കാമെന്ന കൊല്‍ക്കത്തയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് സാം കറന്‍ പതിനേഴാം ഓവറില്‍ രാഹുല്‍ ത്രിപാഠിയെ(51 പന്തില്‍ 81) ഷെയ്ന്‍ വാട്സന്‍റെ കൈകളിലെത്തിച്ചു.  എട്ട് ഫോറും മൂന്ന് സിക്സും അടങ്ങുന്നതാണ് ത്രിപാഠിയുടെ ഇന്നിംഗ്സ്.

അവസാന ഓവറില്‍ ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനും കാര്യമായി ഒന്നും ചെയ്യാനായില്ല. 11 പന്തില്‍ 12 റണ്‍സ് മാത്രമെടുത്ത് കാര്‍ത്തിക്ക് മടങ്ങിയപ്പോള്‍ പാറ്റ് കമിന്‍സിന്‍റെ( പ്രത്യാക്രമണമാണ് കൊല്‍ക്കത്തയെ റണ്‍സിലെത്തിച്ചത്. അവസാന അഞ്ചോവറില്‍ 40 റണ്‍സ് മാത്രമാണ് കൊല്‍ക്കത്തക്ക് നേടാനായത്. ചെന്നൈക്കായി ഡ്വയിന്‍ ബ്രാവോ മൂന്നും സാം കറന്‍ ,ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കാണ്‍ ശര്‍മ എന്നിവര്‍ രണ്ട് വിക്കറ്റ്  വീതവുമെടുത്തു. നാലു ക്യാച്ചും ഒരു റണ്ണൗട്ടുമായി ധോണി വിക്കറ്റിന് പിന്നില്‍ തിളങ്ങി.

click me!