
മൊഹാലി: ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ വരുത്തിയ ഫീല്‍ഡിംഗ് പിഴവുകള്‍ക്ക് കനത്ത വില നല്‍കേണ്ടി വന്ന് പഞ്ചാബ് കിംഗ്സ്. ലിയാം ലിവിംഗ്സ്റ്റോണ്‍ പാഴാക്കിയ സുവര്‍ണാവസരം ലഖ്നൗവിന്‍റെ കൂറ്റൻ സ്കോറില്‍ വളരെ നിര്‍ണായകമായി. റണ്‍സ് അടിച്ച് കൂട്ടുന്നതിനിടെ മാര്‍ക്കസ് സ്റ്റോയിനിസ് നല്‍കിയ അവസരമാണ് താരം പാഴാക്കിയത്. രാഹുല്‍ ചഹാര്‍ എറിഞ്ഞ 12 ഓവറിലെ രണ്ടാം പന്തിലാണ് സംഭവം. ലോംഗ് ഓഫിലൂടെ ചഹാറിനെ അതിര്‍ത്തി കടത്താനുള്ള സ്റ്റോയിനിസിന്‍റെ ശ്രമം ഒന്ന് പാളി.
പക്ഷേ, ബൗണ്ടറി ലൈനില്‍ ക്യാച്ച് എടുത്തെങ്കിലും ലിവിംഗ്സ്റ്റോണിന് വലിയ അബദ്ധം പറ്റുകയായിരുന്നു. ക്യാച്ച് എടുക്കുന്ന വഴി പിന്നോട്ട് വന്ന താരത്തിന്‍റെ കാല്‍ ബൗണ്ടറി റോപ്പില്‍ തട്ടുകയായിരുന്നു. ഈ സമയം 45 റണ്‍സാണ് സ്റ്റോയിനിസ് നേടിയിരുന്നത്. പിന്നീട് കുതിച്ചു പാഞ്ഞ സ്റ്റോയിനിസ് 40 പന്തില്‍ 73 റണ്‍സ് കുറിച്ചാണ് മടങ്ങിയത്. അതേസമയം, നായകന്‍ കെ എല്‍ രാഹുല്‍ ഒഴികെ ബാറ്റ് പിടിച്ചവരെല്ലാം അടിയോടടി നടത്തിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സിന് ഹിമാലയന്‍ സ്കോറാണ് പേരിലാക്കിയത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ലഖ്‌നൗ 20 ഓവറില്‍ 5 വിക്കറ്റിന് 257 റണ്‍സെടുത്തു. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറാണിത്. നാടകീയമായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ് ബാറ്റിംഗിന്‍റെ തുടക്കം. അരങ്ങേറ്റക്കാരന്‍ ഗുര്‍നൂര്‍ ബ്രാര്‍ എറിഞ്ഞ ആദ്യ ഓവറിലെ ഒന്നാം ബോളില്‍ കെ എല്‍ രാഹുലിന്‍റെ ക്യാച്ച് പാഴായി. ഇതോടെ ആദ്യ ഓവര്‍ മെയ്‌ഡനാക്കുക എന്ന പതിവ് നാണക്കേട് രാഹുല്‍ മാറ്റി. ഒരുവശത്ത് തകര്‍ത്തടിച്ച കെയ്‌ല്‍ മെയേഴ്‌സ് 20 പന്തില്‍ അര്‍ധസെഞ്ചുറി തികച്ചു.
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ 74-2 എന്ന സ്‌കോറിലായിരുന്നു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്‌സ്. 40 ബോളില്‍ 72 എടുത്ത സ്റ്റോയിനിസിനെ സാം കറന്‍ വിക്കറ്റ് കീപ്പറുടെ കൈകളില്‍ എത്തിക്കുകയായിരുന്നു. അര്‍ഷ്‌ദീപിന്‍റെ അവസാന ഓവറില്‍ നിക്കോളാസ് പുരാന്‍(19 പന്തില്‍ 45) എല്‍ബിയില്‍ പുറത്തായി. 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ക്രുനാല്‍ പാണ്ഡ്യയും(2 പന്തില്‍ 5*), ദീപക് ഹൂഡയും(6 പന്തില്‍ 11*) പുറത്താവാതെ നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!