
മൊഹാലി: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെതിരായ പോരാട്ടത്തില്‍ നാലാം നമ്പറിലിറങ്ങി വെടിക്കെട്ട് ബാറ്റിംഗിലൂടെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് വമ്പന്‍ സ്കോര്‍ സമ്മാനിച്ചത് മാര്‍ക്കസ് സ്റ്റോയ്നിസിന്‍റെ ബാറ്റിംഗായിരുന്നു. കെ എല്‍ രാഹുല്‍ പവര്‍ പ്ലേയില്‍ തന്നെ മടങ്ങിയെങ്കിലും കെയ്ല്‍ മയേഴ്സ് തകര്‍ത്തടിച്ചതോടെ ലഖ്നൗ പവറോടെ കുതിച്ചു. വണ്‍ ഡൗണായി യുവതാരം ആയുഷ് ബദോനിയാണ് ഇറങ്ങിയത്. മയേഴ്സ് തകര്‍ത്തടിക്കുമ്പോള്‍ ബദോണി പിന്തുണക്കാരന്‍റെ റോള്‍ മനോഹരമാക്കി.
എന്നാല്‍ പവര്‍ പ്ലേയിലെ അഞ്ചാം പന്തില്‍ മയേഴ്സിനെ റബാഡ മടക്കിയതോടെ നാലാം നമ്പറില്‍ ക്രീസിലെത്തിയത് മാര്‍ക്കസ് സ്റ്റോയ്നിസ് ആയിരുന്നു. ഇതിന് മുമ്പുള്ള മത്സരങ്ങളിലെല്ലാം ഫിനിഷറായാണ് സ്റ്റോയ്നിസ് ഇറങ്ങിയിരുന്നത്. അതുകൊണ്ടുതന്നെ സ്റ്റോയ്നിസിനെ നാലാം നമ്പറില്‍ ഇറക്കിയപ്പോള്‍ അത് ലഖ്നൗവിന്‍റെ തന്ത്രമായാണ് വിലയിരുത്തപ്പെട്ടത്.
40 പന്തില്‍ 72 റണ്‍സടിച്ച സ്റ്റോയ്നിസ് പഞ്ചാബ് ബൗളര്‍മാരെ നിലം തൊടീക്കാതെ പറത്തിയപ്പോള്‍ ലഖ്നൗ ഓവറില്‍ 12 റണ്‍സ് ശരാശരിയുമായി കുതിച്ചു കയറി. മറുവശത്ത് ബദോനിയും(24 പന്തില്‍ 43) മോശമാക്കിയില്ല. ബദോനി പുറത്തായശേഷം എത്തിയ നിക്കോളാസ് പുരാനും കൂടി ആളിക്കത്തിയതോടെ ലഖ്നൗ 257 റണ്‍സടിച്ചു.
നാലാം നമ്പറില്‍ സ്റ്റോയ്നിസിനെ ഇറക്കാനുള്ള ലഖ്നൗവിന്‍റെ തീരുമാനമാണ് മത്സരത്തില്‍ നിര്‍ണായകമായതെന്ന് വിലയിരുത്തല്‍ വരുമ്പോള്‍ അത് തന്‍റെ സ്വന്തം തീരുമാനമായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സ്റ്റോയ്നിസ്. ഇടം കൈ വലം കൈ സാന്നിധ്യം ഉറപ്പിക്കാന്‍ മയേഴ്സ് പുറത്തായപ്പോള്‍ ക്രുനാല്‍ പാണ്ഡ്യയെ അയക്കാനായിരുന്നു ടീം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് അവഗണിച്ചാണ് താന്‍ ബാറ്റിംഗിനിറങ്ങിയതെന്ന് സ്റ്റോയ്നിസ് പറഞ്ഞു.
ധോണി എന്നെ റണ്ണൗട്ടാക്കി എന്നു പറയുന്നതില്‍ അഭിമാനം; തുറന്നു പറഞ്ഞ് രാജസ്ഥാന്‍ റോയല്‍സ് താരം
ഏത് പൊസിഷനിലും ബാറ്റ് ചെയ്യാന്‍ ഞാന്‍ എല്ലായ്പ്പോഴും തയാറായി ഇരിക്കും. മയേഴ്സ് പുറത്തായപ്പോള്‍ ഇടം കൈ വലം കൈ ബാറ്റര്‍മാരുടെ സാന്നിധ്യം ഉറപ്പിക്കാനായി ക്രുനാലിനെയാണ് ടീം മാനേജ്മെന്‍റ് അയക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് മറികടന്ന് ഞാ തന്നെ ഇറങ്ങുകയായിരുന്നുവെന്ന് സ്റ്റോയ്നിസ് പറഞ്ഞു. മത്സരത്തില്‍ ലഖ്നൗവിനായി ആദ്യ ഓവര്‍ എറിഞ്ഞതും സ്റ്റോയ്നിസായിരുന്നു. തന്‍റെ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ പഞ്ചാബ് നായകന്‍ ശിഖര്‍ ധവാനെ പുറത്താക്കിയ സ്റ്റോയ്നിസിന് തന്‍റെ രണ്ടാം ഓവറില്‍ പന്ത് പിടിക്കാനുള്ള ശ്രമത്തിനിടെ കൈക്ക് പരിക്കേറ്റ് ഗ്രൗണ്ട് വിടേണ്ടി വന്നിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!