
മുംബൈ: ഐപിഎല്ലിലെ ഹോം മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് പഞ്ചാബിനോട് 13 റണ്‍സിന്‍റെ തോല്‍വി വഴങ്ങിയപ്പോള്‍ കളിയില്‍ നിര്‍ണായകമായത് പഞ്ചാബ് ഇന്നിംഗ്സില്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ എറിഞ്ഞ പതിനാറാം ഓവറായിരുന്നു. അതിന് മുമ്പ് 15 ഓവറില്‍ 118 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു പഞ്ചാബ്. എന്നാല്‍ അര്‍ജ്ജുന്‍ ടെന്‍ഡുല്‍ക്കര്‍ എറിഞ്ഞ പതിനാറാം ഓവറില്‍ 31 റണ്‍സടിച്ച് പഞ്ചാബ് കളിയുടെ ഗതി തന്നെ മാറ്റി.
അതുവരെ 160-170 റണ്‍സ് ലക്ഷ്യം വെച്ചിരുന്ന പഞ്ചാബ് ആ ഓവറിനുശേഷം 200 ലക്ഷ്യമിട്ടു. പഞ്ചാബ് ഇന്നിംഗ്സിലെ ഏഴാം ഓവറില്‍ മനോഹരമായൊരു യോര്‍ക്കറിലൂടെ പ്രഭ്‌സിമ്രാന്‍ സിംഗിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയ അര്‍ജ്ജുന്‍ പക്ഷെ തന്‍റെ മൂന്നാം ഓവറില്‍ റണ്‍സ് വാരിക്കോരി നല്‍കിയത് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും നിരാശനാക്കി. അര്‍ജ്ജുന്‍റെ ഓവറില്‍ 31 റണ്‍സടിച്ച പഞ്ചാബ് കാമറൂണ്‍ ഗ്രീനിന്‍റെ അടുത്ത ഓവറില്‍ അടിച്ചെടുത്തത് 25 റണ്‍സായിരുന്നു. ബെഹന്‍ഡോര്‍ഫ് എറിഞ്ഞ ഇരുപതാം ഓവറില്‍ 17 റണ്‍സ് കൂടി നേടിയ പഞ്ചാബ് 214 റണ്‍സിലെത്തുകയും ചെയ്തു.
വൈഡും നോ ബോളും അടക്കം അര്‍ജ്ജുന്‍ 31 റണ്‍സ് വിട്ടു കൊടുത്തതാണ് കളിയിലെ വഴിത്തിരിവായതെന്ന് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറഞ്ഞു. ആദ്യ പത്തോവറില്‍ 85 റണ്‍സില്‍ പോലും എത്തിയിട്ടില്ലായിരുന്ന പഞ്ചാബ് അടുത്ത പത്തോവറില്‍ 160 റണ്‍സിലേറെ നേടി. അര്‍ജ്ജുന്‍റെ ആ ഓവറാണ് കളിയുടെ ഗതി തന്നെ മാറ്റിയതെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി. 31 റണ്‍സ് വിട്ടുകൊടുത്തതിലൂടെ ഐപിഎല്ലിലെ നാണക്കേടിന്‍റെ റെക്കോര്‍ഡ് ബുക്കിലും അര്‍ജ്ജുന്‍ ഇടം നേടി. ഐപിഎല്‍ ചരിത്രത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയവരില്‍ ആറാം സ്ഥാനത്താണ് അര്‍ജ്ജുന്‍ ഇപ്പോള്‍.
ഓവറില്‍ 37 റണ്‍സ് വഴങ്ങിയ മലയാളി പേസര്‍ പ്രശാന്ത് പരമേശ്വരനാണ് ഒന്നാം സ്ഥാനത്ത്. ഹര്‍ഷല്‍ പട്ടേലും 37 റണ്‍സ് വഴങ്ങി പ്രശാന്തിനൊപ്പമുണ്ട്. ഡാനിയേല്‍ സാംസ്(35), പര്‍വീന്ദര്‍ അവാന(33), രവി ബൊപാര(31) എന്നിവര്‍ക്ക് പുറകിലാണ് അര്‍ജ്ജുന്‍. ഈ ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്‍റെ യാഷ് ദയാലിനെതിരെ കൊല്‍ക്കത്തയുടെ റിങ്കു സിംഗ് തുടര്‍ച്ചയായി അഞ്ച് സിക്സ് പറത്തി 31 റണ്‍സടിച്ചിട്ടുണ്ട്. അര്‍ജ്ജുനാകട്ടെ തന്‍റെ ഓവറില്‍ രണ്ട് സിക്സും നാലു ഫോറും ഒരു വൈഡും ഒറു നോ ബോളും അടക്കമാണ് 31 റണ്‍സ് വിട്ടുകൊടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!