
ദില്ലി:ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തില്‍ ഡല്‍ഹിക്ക് വിജയം സമ്മാനിച്ചത് ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയായിരുന്നു. 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹിക്കായി 45 പന്തില്‍ 87 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചശേഷമാണ് സാള്‍ട്ട് മടങ്ങിയത്. ബാറ്റിംഗിനിടെ ഫില്‍ സാള്‍ട്ടും ആര്‍സിബി പേസറായ മുഹമ്മദ് സിറാജും തമ്മില്‍ കൊമ്പു കോര്‍ത്തതും ഡേവിഡ് വാര്‍ണറും അമ്പയറും ഇടപെട്ട് രംഗം ശാന്തമാക്കിയതും ആരാധകര്‍ കണ്ടിരുന്നു.
സിറാജ് എറിഞ്ഞ ഡല്‍ഹി ഇന്നിംഗ്സിലെ അഞ്ചാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങള്‍. സിറാജിന്‍റെ ആദ്യ പന്ത് സാള്‍ട്ടിന്‍റെ ബാറ്റില്‍ തട്ടി വിക്കറ്റിന് പുറകില്‍ സിക്സായി. ഭാഗ്യത്തിന്‍റെ അകടമ്പടിയോടെ സാള്‍ട്ട് നേടിയ സിക്സ് കണ്ട് ചിരിച്ചുപ മടങ്ങിയ സിറാജിന്‍റെ ഓഫ് സ്റ്റംപിലെത്തിയ അടുത്ത പന്തും സാള്‍ട്ട് സിക്സിന് തൂക്കി. ഇതോടെ സാള്‍ട്ടിനെ രൂക്ഷമായി നോക്കിയ സിറാജിനെ നോക്കി സാള്‍ട്ടും എന്തോ പറഞ്ഞു. സിറാജ് എറിഞ്ഞ മൂന്നാം പന്ത് ബൗണ്ടറി കടത്തിയ സാള്‍ട്ടിനെ സിറാജ് വീണ്ടും വാക്കുകള്‍ കൊണ്ട് പ്രകോപിപ്പിച്ചു. ഇതിന് മറുപടിയുമായി സാള്‍ട്ടും എത്തിയതോടെ ഇരുവരും തമ്മില്‍ വിരല്‍ ചൂണ്ടി സംസാരിക്കുന്നതും കാണാമായിരുന്നു.
പിന്നീട് ഡല്‍ഹി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും ഇതില്‍ പങ്കചേര്‍ന്നതോടെ അമ്പയര്‍ ഇടപെട്ട് ഇവരെ പിട്ടുമാറ്റി. മത്സരശേഷം ഈ സീസണില്‍ ബാംഗ്ലൂരിന്‍റെ നട്ടെല്ലായ സിറാജിനെതിരെ തന്നെ ആക്രമണ ബാറ്റിംഗ് പുറത്തെടുത്തത് കണക്കുകൂട്ടിയായിരുന്നുവെന്ന് ഡല്‍ഹി നായകന്ർ ഡേവിഡ് വാര്‍ണര്‍ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ മത്സരശേഷം ഇരു ടീമിലെയും കളിക്കാര്‍ ഹസ്തദാനം ചെയ്യുമ്പോള്‍ സാള്‍ട്ടിന് സമീപമെത്തിയപ്പോള്‍ ഇരുകൈകകളും നീട്ടി സാള്‍ട്ടിനെ ആലിംഗനം ചെയ്താണ് സിറാജ് ആരാധകരുടെ ഹൃദയം തൊട്ടത്.
നേരത്തെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തിനിടെ പരസ്പരം പോരടിച്ച വിരാട് കോലിയും ലഖ്നൗ പേസര്‍ നവീന്‍ ഉള്‍ ഹഖും ഹസ്തദാനത്തിനിടെ വീണ്ടും കോര്‍ത്തത് വിവാദാമായിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!