
പാറ്റ്ന: ചൂതാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതായി കാണിച്ച് കൊണ്ട് പ്രമുഖ ക്രിക്കറ്റ് താരങ്ങൾക്കും ചലച്ചിത്ര താരങ്ങൾക്കുമെതിരെ പൊതുതാത്പര്യ ഹർജി ഫയൽ ചെയ്ത് ആക്ടിവിസ്റ്റ്. മുൻ ഇന്ത്യൻ താരവും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി, രോഹിത് ശർമ്മ, ഹാർദിക് പാണ്ഡ്യ, ബോളിവുഡ് താരം അമീർ ഖാൻ എന്നിവർക്കെതിരെയാണ് ബീഹാറിലെ മുസാഫർപുരിൽ ഹർജി ഫയൽ ചെയ്തിട്ടുള്ളത്.
ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ആക്ടിവിസ്റ്റായ തമന്നാഹ് ഹഷ്മി ഫയൽ ചെയ്ത ഹർജിയിൽ ഐപിഎല്ലുമായി ബന്ധപ്പെട്ട വിവിധ ഓൺലൈൻ ഗെയിമുകളിലൂടെ യുവാക്കളെ ചൂതാട്ടത്തിൽ പങ്കാളികളാക്കി, അവരുടെ ഭാവി കായിക താരങ്ങളും അഭിനേതാക്കളും തകർക്കുകയാണ് എന്നാണ് ഉന്നയിച്ചിട്ടുള്ളത്. രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കുകയും ചൂതാട്ടത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്യുകയാണ്.
വമ്പൻ സമ്മാനങ്ങൾ വാഗ്ദാനങ്ങൾ അവർ യുവാക്കളെ ആകർഷിക്കുകയാണ്. പക്ഷേ ഇത് യുവാക്കളെ ചൂതാട്ടത്തിന് അടിമകളാക്കും. ഈ ഗെയിമുകളിൽ ചിലർക്ക് സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. പക്ഷേ, ആളുകൾ ചൂതാട്ടത്തിന് അടിമയാകുന്നതിന്റെ അനന്തരഫലങ്ങൾ അനുഭവിക്കേണ്ടി വരുമെന്നും ഹഷ്മിയുടെ ഹർജിയിൽ പറയുന്നു. ഈ കേസിന്റെ അടുത്ത വാദം ഏപ്രിൽ 22നാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. മുമ്പും വിവിധ വിഷയങ്ങളിൽ പ്രമുഖർക്കെതിരെ നിരവധി പൊതുതാൽപര്യ ഹർജികൾ ഹാഷ്മി ഫയൽ ചെയ്തിട്ടുണ്ട്.
രോഹിതും ഹാർദിക് പാണ്ഡ്യയും നിലവിൽ ഐപിഎൽ 2023 സീസണിൽ കളിക്കുന്ന താരങ്ങളാണ്. രോഹിത് മുംബൈ ഇന്ത്യൻസിനെ നയിക്കുമ്പോൾ, ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റൻ പാണ്ഡ്യയാണ്. നിലവിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഫ്രാഞ്ചൈസിയുടെ ഡയറക്ടർ ഓഫ് ക്രിക്കറ്റ് ആയാണ് ഗാംഗുലി പ്രവർത്തിക്കുന്നത്. ഐപിഎൽ സീസൺ മുന്നോട്ട് പോകുന്നതിനിടെ ഈ ഹർജിയിൽ കോടതി എന്ത് നിലപാടാകും സ്വീകരിക്കുക എന്ന ചർച്ച ആരാധകർ തുടങ്ങിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!