
ബെംഗളൂരു: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മത്സരത്തില്‍ ജയിച്ച് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ വിജയത്തുടക്കമിട്ടപ്പോള്‍ റോയല്‍സിനായി ബൗളിംഗില്‍ സിറാജ് പുറത്തെടുത്ത പ്രകടനവും ശ്രദ്ധേയമായിരുന്നു. ആദ്യ മൂന്നോവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത സിറാജ് ഇഷാന്‍ കിഷന്‍റെ വിക്കറ്റും നേടിയിരുന്നു. എന്നാല്‍ മുംബൈ ഇന്നിംഗ്സിലെ പത്തൊമ്പതാം ഓവറില്‍ അഞ്ച് വൈഡ് അടക്കം 16 റണ്‍സ് വിട്ടുകൊടുത്തിട്ടും സിറാജ് നാലോവറില്‍ ആകെ 21 റണ്‍സ് മാത്രമാണ് വഴങ്ങിയത്.
ഐസിസി ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരനായ സിറാജ് ഈ വര്‍ഷം നടക്കുന്ന നടക്കുന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ബൗളിംഗ് പ്രതീക്ഷയുമാണ്. ഇന്നലെ മുംബൈക്കെതിരായ മത്സരത്തില്‍ സിറാജിന്‍റെ പേര് ഉറക്കെ വിളിച്ച് ഗ്യാലറിയില്‍ ആരാധകര്‍ ആര്‍പ്പുവിളിച്ചിരുന്നു. ഇതൊക്കെയാണെങ്കിലും ആരാധകര്‍ക്ക് മുമ്പില്‍ നായകനില്‍ നിന്ന് വിലനാവാന്‍ അധികം സമയം വേണ്ടെന്ന് തുറന്നുപറയുകയാണ് സിറാജ്. ആര്‍സിബി പോഡ്കാസ്റ്റിലാണ് തന്‍റെ പ്രകടനങ്ങളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ ട്രോളുകളെക്കുറിച്ചും ആരാധകരുടെ പിന്തുണയെക്കുറിച്ചും മനസുതുറന്നത്.
ഒരാളെ അധിക്ഷേപിക്കാന്‍ എളുപ്പമാണെന്ന് സിറാജ് പറഞ്ഞു. എന്നാല്‍ അയാള്‍ കടന്നുവന്ന വഴികളെക്കുറിച്ച് ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവര്‍ ചിന്തിക്കുന്നതേയില്ല. പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ പടച്ചുവിടുന്ന ഇത്തരം പരിഹാസ ട്രോളുകള്‍ കളിക്കാനുള്ള പ്രചോദനം തന്നെ ഇല്ലാതാക്കുന്നതാണ്. ഒരു ദിവസം ഇന്ത്യയുടെ ഭാവിയാണ് ഞാനെന്ന് പറയുന്നവര്‍ തന്നെ അടുത്ത ദിവസം പ്രകടനം മോശമായാല്‍ കളിക്കാനറിയില്ലെങ്കില്‍ ഓട്ടോറിക്ഷ ഓടിക്കാന്‍ പൊയ്ക്കൂടെ എന്ന് ചോദിക്കും. എനിക്കിത് മനസിലാവുന്നില്ല. ഉയര്‍ച്ച താഴ്ചകളെല്ലാം എല്ലാ കളിക്കാരുടെയും കരിയറില്‍ സ്വാഭാവികമാണ്. പക്ഷെ അതിനെ ഇത്തരത്തില്‍ അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും കളിക്കാനുള്ള പ്രചോദനം തന്നെ ഇല്ലാതാക്കും.
ഒരു കളിയില്‍ മികച്ച പ്രകടനം നടത്തിയാല്‍ പിന്നെ അഭിനന്ദന പ്രവാഹമായിരിക്കും. നിങ്ങള്‍ വേറെ ലെവലാണ് എന്നൊക്കെ പറയും. എന്നെ ടീമില്‍ നിലിര്‍ത്തിയപ്പോള്‍ അത് മികച്ച തീരുമാനമായിരുന്നു എന്നൊക്കെ പറഞ്ഞിരുന്നു. ഇപ്പോഴവര്‍ ചോദിക്കുന്നത് എന്നെയൊക്കെ എന്തിനാണ് നിലനിര്‍ത്തിയത് എന്നാണ്. ക്രിക്കറ്റ് കളിക്കാന്‍ പോലും എനിക്ക് യോഗ്യതയില്ലെന്ന് അധിക്ഷേപിക്കുന്നവരുണ്ട്.
നിങ്ങളുടെ പിന്തുണക്ക് നന്ദി, പക്ഷെ ഒരാളെയും ഇങ്ങനെ അധിക്ഷേപിക്കരുത്. ഉയര്‍ച്ച, താഴ്ചകളൊക്കെ ജീവിതത്തിന്‍റെ ഭാഗമാണ്. അത് മാത്രമാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്. ബാക്കിയൊക്കെ നിങ്ങളാണ് തീരുമാനിക്കേണ്ടത്. ഞങ്ങളുടെ കഷ്ടപ്പാടുകളെല്ലാം മനസിലായിട്ടും ഇത്തരത്തില്‍ ഞങ്ങളോട് പെരുമാറരുത്. അത് ഒരുപക്ഷെ ഞങ്ങളെ വലിയതോതില്‍ ബാധിക്കില്ലെങ്കിലും മനുഷ്യനെന്ന നിലയില്‍ പരസ്പരം ബഹുമാനിക്കാന്‍ നിങ്ങള്‍ ശ്രമിക്കണമെന്ന് മാത്രമാണ് എനിക്ക് പറയാനുള്ളതെന്ന് സിറാജ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!