പറയാതെ വയ്യ, താങ്കളുടെ കഴിവ് എന്നെ ആകര്‍ഷിക്കുന്നു! ഗില്ലിനെ കുറിച്ചുള്ള കാഴ്ച്ചപ്പാട് വ്യക്തമാക്കി സച്ചിന്‍

By Web TeamFirst Published May 28, 2023, 5:15 PM IST
Highlights

ശുഭ്മാന്‍ ഗില്ലിന്റെ ഫോമാണ് ഗുജറാത്തിന്റെ ബലം. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ കണ്ടെത്താന്‍ ഗില്ലിന് സാധിച്ചിരുന്നു. ഇതിനിടെ ഗില്ലിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍.

മുംബൈ: ഐപിഎല്‍ കലാശപ്പോരാട്ടത്തിന് ഇറങ്ങുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഗുജറാത്ത് ടൈറ്റന്‍സും. വൈകിട്ട് 7.30ന് അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.ആദ്യ ക്വാളിഫയറില്‍ ഗുജറാത്തിനെ തകര്‍ത്താണ് ചെന്നൈ കലാശപ്പോരിന് യോഗ്യത നേടിയത്. ഗുജറാത്ത് രണ്ടാം ക്വാളിഫയറില്‍ മുംബൈ ഇന്ത്യന്‍സിനേയും മറികടന്നു. ചെന്നൈയുടെ പത്താം ഐപിഎല്‍ ഫൈനലാണിത്. അഞ്ചാം കിരീടമാണ് ചെന്നൈ ലക്ഷ്യമിടുന്നത്. ഗുജറാത്തിന്റെ ലക്ഷ്യം തുടര്‍ച്ചയായ രണ്ടാം കിരീടമാണ്.

ശുഭ്മാന്‍ ഗില്ലിന്റെ ഫോമാണ് ഗുജറാത്തിന്റെ ബലം. തുടര്‍ച്ചയായ രണ്ട് സെഞ്ചുറികള്‍ കണ്ടെത്താന്‍ ഗില്ലിന് സാധിച്ചിരുന്നു. ഇതിനിടെ ഗില്ലിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടതിങ്ങനെ... ''ഐപിഎല്‍ സീസണില്‍ അവിസ്മരണീയ പ്രകടനമായിരുന്നു ശുഭ്മാന്‍ ഗില്ലിന്റേത്. ഗുജറാത്തിന്റെ വിജയത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ രണ്ട് സെഞ്ചുറികള്‍ അദ്ദേഹം കണ്ടെത്തി. അതിലൊരു സെഞ്ചുറി മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ അവസാനിപ്പിച്ചു. ക്രിക്കറ്റ് എപ്പോഴും പ്രവചനാതീതമാണ്. 

തികഞ്ഞ ശാന്തത, വിക്കറ്റുകള്‍ക്കിടയിലെ ഓട്ടം, കൂടുതല്‍ റണ്‍സ് നേടാനുള്ള ആവേശം.. ഇതെല്ലാം എന്നെ വല്ലാതെ ആകര്‍ഷിച്ചു. 12-ാം ഓവര്‍ മുതല്‍ ശുഭ്മാന്റെ അസാധാരണമായ ആക്രമണോത്സുകത ഗുജറാത്ത് ടൈറ്റന്‍സിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചു. മുഹമ്മദ് ഷമിക്കെതിരെ തിലക് വര്‍മ നേടിയ 24 റണ്‍സ് മുംബൈയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. സൂര്യകുമാര്‍ യാദവ് ആ പ്രതീക്ഷയുണ്ടായിരുന്നു. ഗുജറാത്ത് മികച്ച ടീമാണ്. ഗില്ലിനെ കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍ എന്നിവരുടെ പ്രകടനം നിര്‍ണായകമാണ്. ചെന്നൈക്ക് ആഴത്തുള്ള ബാറ്റിംഗ് ലൈനപ്പുണ്ട്. ആവേശമേറിയ ഫൈനല്‍ കാണാമെന്ന് പ്രതീക്ഷിക്കുന്നു.'' സച്ചിന്‍ കുറിച്ചിട്ടു.

ചെന്നൈ ഫാന്‍സിനെ കൊണ്ട് നിറഞ്ഞ് അഹമ്മദാബാദ്, എങ്ങും ധോണി ചാന്‍റുകള്‍- വീഡിയോ

ചെന്നൈ ക്യാപ്റ്റന്‍ എം എസ് ധോണിയുടെ 250-ാം ഐപിഎല്‍ മത്സരം കൂടിയാണിത്. നേട്ടം സ്വന്തമാക്കുന്ന ആദ്യ താരം കൂടിയാണ് ധോണി. ഐപിഎല്‍ ഫൈനലുകളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ താരം കൂടിയാണ് ധോണി. 180 റണ്‍സാണ് ധോണിയുടെ അക്കൗണ്ടില്‍. സുരേഷ് റെയ്‌ന (249), ഷെയ്ന്‍ വാട്‌സണ്‍ (236), രോഹിത് ശര്‍മ (183), മുരളി വിജയ് (181) എന്നിവരാണ് മറ്റുതാരങ്ങള്‍. ഫൈനലുകളില്‍ ക്യാപ്റ്റനായി മാത്രം 170 റണ്‍സും ധോണി നേടിയിട്ടുണ്ട്.

 

click me!