ഐപിഎല്‍: സഞ്ജു ടോപ് സ്കോറര്‍; മുംബൈക്കെതിരെ രാജസ്ഥാന് മികച്ച സ്കോര്‍

By Web TeamFirst Published Apr 29, 2021, 5:15 PM IST
Highlights

ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ജോസ് ബട്‌ലര്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ബുമ്രക്കും ബോള്‍ട്ടിനുമെതിരെ തകര്‍ത്തടിക്കാന്‍ ബട്‌ലര്‍ക്കും ജയ്‌സ്വാളിനുമായില്ല.

ദില്ലി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 172 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തു. 42 റണ്‍സെടുത്ത ക്യാപ്റ്റന്‍ സഞ്ജു സാംസണാണ് രാജസ്ഥാന്‍റെ ടോപ് സ്കോറര്‍. ബട്‌ലര്‍(41), ശിവം ദുബെ(35), യശസ്വി ജയ്‌സ്വാള്‍(32) എന്നിവരും രാജസ്ഥാനായി തിളങ്ങി. മുംബൈക്കായി രാഹുല്‍ ചാഹര്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.

നല്ല തുടക്കമിട്ട് ബട്‌ലറും യശസ്വിയും

ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ ബൗണ്ടറി കടത്തിയാണ് ജോസ് ബട്‌ലര്‍ തുടങ്ങിയത്. എന്നാല്‍ പിന്നീട് ബുമ്രക്കും ബോള്‍ട്ടിനുമെതിരെ തകര്‍ത്തടിക്കാന്‍ ബട്‌ലര്‍ക്കും ജയ്‌സ്വാളിനുമായില്ല. ബുമ്രയും ബോള്‍ട്ടുമെറിഞ്ഞ ആദ്യ നാലോവറില്‍ 20 റണ്‍സ് മാത്രമെടുത്ത രാജസ്ഥാന്‍ ജയന്ത് യാദവ് എറിഞ്ഞ അഞ്ചാം ഓവറിലാണ് ടോപ് ഗിയറിലായത്. ജയന്ത് യാദവിനെതെ ഫോറും സിക്സും നേടിയ ബട്‌ലര്‍ ആ ഓവറില്‍ 13 റണ്‍സടിച്ചു.

കോള്‍ട്ടര്‍നൈല്‍ എറിഞ്ഞ പവര്‍പ്ലേയിലെ അവസാന ഓവറില്‍ ഫോറും സിക്സും പറത്തി ജയ്‌സ്വാളും കരുത്തുകാട്ടിയതോടെ രാജസ്ഥാന്‍ ആറോവറില്‍ 47 റണ്‍സിലെത്തി. പവര്‍ പ്ലേക്കുശേഷവും അടി തുടര്‍ന്ന ബട്‌ലര്‍ രാജസ്ഥാനെ വമ്പന്‍ സ്കോറിലേക്ക് നയിക്കുമെന്ന് കരുതിയെങ്കിലും ചാഹറിനെതിരായ അമിതാവേശം വിനയായി. ചാഹറിനെതിരെ സിക്സര്‍ നേടിയശേഷം അടുത്ത പന്തില്‍ ക്രീസ് വിട്ടിറങ്ങി ബട്‌ലറെ(32 പന്തില്‍ 41) ഡീ കോക്ക് അനായാസം സ്റ്റംപ് ചെയ്ത് പുറത്താക്കി.

ബൗണ്ടറിയടിച്ച് തുടങ്ങി സഞ്ജു

നേരിട്ട ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തിയാണ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ തുടങ്ങിയത്. ക്രുനാല്‍ പാണ്ഡ്യക്കെതിരെയും ഒരോവറില്‍ രണ്ട് ബൗണ്ടറി നേടിയ സഞ്ജു നത്ത തുടക്കമിട്ടു. എന്നാല്‍ നിലയുറപ്പിച്ച യശസ്വി ജയ്‌സ്വാളിനെ(20 പന്തില്‍ 32) ചാഹര്‍ മടക്കിയതോടെ സഞ്ജു കരുതലോടെ കളിച്ചു. ജയ്‌സ്വാളിന് പകരം ക്രീസിലെത്തിയ ശിവം ദുബെ നിലയുറപ്പിക്കാന്‍ സമയമെടുത്തതോടെ പത്തിനോട് അടുത്തുണ്ടായിരുന്ന രാജസ്ഥാന്‍ റണ്‍ നിരക്ക് കുത്തനെ ഇടിഞ്ഞു.

സഞ്ജുവിന്‍റെ ബോള്‍ട്ടിളക്കി ബോള്‍ട്ട്, വരിഞ്ഞു മുറുക്കി ബുമ്ര

ബോള്‍ട്ടെറിഞ്ഞ പതിനാറാം ഓവരില്‍ രണ്ട് ബൗണ്ടറിയടിച്ച സഞ്ജു ടോപ് ഗിയറിലേക്ക് മാറി.എന്നാല്‍ അവസാന ഓവറുകളില്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള സമ്മര്‍ദ്ദത്തില്‍ മനോഹരമായി ബാറ്റ് ചെയ്യുകയായിരുന്ന സഞ്ജുവിനെ തകര്‍പ്പന്‍ യോര്‍ക്കറില്‍ ബോള്‍ട്ട് വീഴ്ത്തി. 27 പന്തില്‍ അഞ്ച് ബൗണ്ടറിയടിച്ച സഞ്ജു 41 റണ്‍സെടുത്തു.

ബോള്‍ട്ടിനെതിരെ സിക്സറടിച്ച് ദുബെ പ്രതീക്ഷ നല്‍കിയെങ്കിലും പതിനെട്ടാം ഓവറില്‍ ശിവം ദുബെയെ(31 പന്തില്‍ 35) പിടികൂടെ ബുമ്ര രാജസ്ഥാനെ പിടിച്ചുകെട്ടി. പതിനാറാം ഓവറില്‍ 140 റണ്‍സിലെത്തിയ രാജസ്ഥാന് അവസാന നാലോവറില്‍ 31 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. കോള്‍ട്ടര്‍നൈല്‍ എറിഞ്ഞ അവസാന ഓവറില്‍ ഫ്രീ ഹിറ്റ് കിട്ടിയിട്ടും റിയാന്‍ പരാഗിനും ഡേവിഡ് മില്ലര്‍ക്കും 12 റണ്‍സെടക്കാനെ കഴിഞ്ഞുള്ളു

സീസണില്‍ മൂന്നാം ജയം തേടിയാണ് ഇരു ടീമുകളും ഇറങ്ങുന്നത്. മുംബൈയുടെ കരുത്തിനെ എക്കാലത്തും വെല്ലുവിളിച്ച ടീമുകളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. പരസ്‌പരം ഏറ്റുമുട്ടിയ 22 കളികളിൽ 11 ജയങ്ങള്‍ വീതമായി കണക്കുകളില്‍ ഒപ്പത്തിനൊപ്പമാണ് ഇരു ടീമുകളും. അതുകൊണ്ടുതന്നെ ഇന്നത്തെ പോരാട്ടം തീ പാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അഞ്ച് കളികളില്‍ രണ്ട് ജയവുമായി മുംബൈ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ രാജസ്ഥാന്‍ ഏഴാം സ്ഥാനത്താണ്. നെറ്റ് റണ്‍റേറ്റാണ് രാജസ്ഥാനെ പിന്നിലാക്കിയത്.

മുംബൈ ഇന്ത്യന്‍സ് പ്ലേയിംഗ് ഇലവന്‍: Quinton de Kock(w), Rohit Sharma(c), Suryakumar Yadav, Hardik Pandya, Kieron Pollard, Krunal Pandya, Nathan Coulter-Nile, Jayant Yadav, Rahul Chahar, Jasprit Bumrah, Trent Boult

രാജസ്ഥാന്‍ റോയല്‍സ് പ്ലേയിംഗ് ഇലവന്‍: Jos Buttler, Yashasvi Jaiswal, Sanju Samson(w/c), Shivam Dube, David Miller, Rahul Tewatia, Riyan Parag, Chris Morris, Jaydev Unadkat, Chetan Sakariya, Mustafizur Rahman

click me!