
ബംഗളൂരു: ഐപിഎല്ലില്‍ അമ്പതോ അതിന് മുകളിലോ 50 തവണ സ്കോര്‍ ചെയ്യുന്ന ആദ്യ ഇന്ത്യന്‍ ബാറ്ററായി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി. ഇന്നലെ മുംബൈ ഇന്ത്യന്‍സിനെതിരെ 82 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോലി ടീമിന്‍റെ വിജയശില്‍പിയായിരുന്നു. മുംബൈക്കെതിരെ കോലി കുറിച്ചത് ഐപിഎല്‍ കരിയറിലെ 50-ാമത് 50+ സ്കോറായിരുന്നു. 49 അര്‍ധസെഞ്ചുറികളുള്ള പഞ്ചാബ് കിംഗ്സ് നായകന്‍ ശിഖര്‍ ധവാന്‍ ആണ് കോലിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്ത്.
എന്നാല്‍ ഐപിഎല്‍ ചരിത്രത്തില്‍ 50ല്‍ കൂടുതല്‍ തവണ 50+ സ്കോര്‍ നേടുന്ന ആദ്യ ബാറ്റററല്ല വിരാട് കോലി. ഡല്‍ഹി ക്യാപ്റ്റല്‍സ് നായകനായി ഡേവിഡ‍് വാര്‍ണറാണ് ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ 50+ സ്കോര്‍ നേടിയ താരം. 60 അര്‍ധസെഞ്ചുറികളാണ് വാര്‍ണറുടെ പേരിലുള്ളത്.
ഐപിഎല്ലില്‍ അഞ്ച് കിരീടങ്ങളുണ്ടെങ്കിലും 50+സ്കോറുകളുടെ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ കോലിക്ക് ഏറെ പിന്നിലാണ്. 40 അര്‍ധസെഞ്ചുറികളും ഒരു സെഞ്ചുറിയുമാണ് രോഹിത്തിന്‍റെ പേരിലുള്ളത്. 2008ല്‍ ഐപിഎല്ലില്‍ അരങ്ങേറിയ കോലി 224 മത്സരങ്ങളില്‍ നിന്ന് 6706 റണ്‍സ് അടിച്ചുകൂട്ടി റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്. അഞ്ച് സെഞ്ചുറികളും 45 അര്‍ധസെഞ്ചുറികളും അടക്കമാണ് കോലി 50 തവണ 50+ സ്കോര്‍ ചെയ്തത്.
മുണ്ടുടുത്ത് ഹെറ്റ്‌മെയറും ചഹലും; രാജസ്ഥാന്‍ റോയല്‍സ് സഞ്ജു മയം- ചിത്രങ്ങള്‍ വൈറല്‍
2016ലാണ് ഐപിഎല്ലില്‍ വിരാട് കോലി ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോര്‍ ചെയ്തത്. 16 മത്സരങ്ങളില്‍ നാല് സെഞ്ചുറി ഉള്‍പ്പെടെ 973 റണ്‍സാണ് ആ വര്‍ഷം കോലി നേടിയത്. കഴിഞ്ഞ സീസണില്‍ 341 റണ്‍സും 2021ല്‍ 405 റണ്‍സുമാണ് കോലി നേടിയത്. ഇന്നലെ മുംബൈക്കെതിരെ നടന്ന ഹോം മത്സരത്തില്‍ 171 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്കായി കോലി 82 റണ്‍സോടെ പുറത്താകാതെ നിന്നപ്പോള്‍ ക്യാപ്റ്റന്‍ ഫാഫ് ഡൂപ്ലെസി 73 റണ്‍സടിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!