
മുംബൈ: ഐപിഎല്ലില്‍ ഇന്നലെ നടന്ന മുംബൈ ഇന്ത്യന്‍സ്-റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പോരാട്ടത്തില്‍ മുംബൈ താരം പായിച്ച പടുകൂറ്റന്‍ സിക്സ് ചെന്ന് വീണത് ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ടാറ്റാ ടിയാഗോ ഇവിയില്‍. മുംബൈ ഇന്നിംഗ്സില്‍ വാനിന്ദു ഹസരങ്ക എറിഞ്ഞ പതിനൊന്നാം ഓവറിലായിരുന്നു വധേരയുടെ സിക്സ് നേരെ ടിയാഗോയില്‍ കൊണ്ടത്. കാറിന്‍റെ മുന്‍ ഡോറിന്‍റെ ഹാന്‍ഡിലില്‍ ആണ് പന്ത് പതിച്ചത്. പന്ത് കൊണ്ട് ഹാന്‍ഡില്‍ ചളുങ്ങുകയും ചെയ്തു.
വധേരയുടെ സിക്സ് കൊണ്ട് ഗുണം കിട്ടുക പക്ഷെ കര്‍ണാടകയിലെ കാപ്പിത്തോട്ടങ്ങള്‍ക്കാണ്. ഐപിഎല്‍ മത്സരങ്ങള്‍ക്കിടെ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ടിയാഗോ ഇവി കാറില്‍ ഓരോ തവണ പന്ത് കൊള്ളുമ്പോഴും കര്‍ണാടകയിലെ കാപ്പിത്തോട്ടങ്ങളുടെ നവീകരണത്തിനും ഉന്നമനത്തിനുമായി ടാറ്റാ ഗ്രൂപ്പ് അഞ്ച് ലക്ഷം രൂപ സംഭാവനായായി നല്‍കും.
രോഹിത്തിനെ ഔട്ടാക്കിയത് തേര്‍ഡ് അമ്പയറുടെ ആന മണ്ടത്തരം, പിഴവ് ചൂണ്ടിക്കാട്ടി ആരാധകര്‍
ഈ സീസണില്‍ ഇത് രണ്ടാം തവണയാണ് ടിയാഗോയില്‍ പന്ത് കൊള്ളുന്നത്. കഴിഞ്ഞ മാസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ്-ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് മത്സരത്തിനിടെ ചെന്നൈ ഓപ്പണര്‍ റുതുരാജ് ഗെയ്ക്‌വാദ് പായിച്ച സിക്സ് കൊണ്ടത് ടിയാഗോയുടെ പിന്‍ഡോറിന്‍റെ ഹാന്‍ഡില്‍ ആയിരുന്നു.
തിലക് വര്‍മയുടെ അഭാവത്തില്‍ ഇന്നലെ മുംബൈക്കായി നാലാം നമ്പറില്‍ ഇറങ്ങിയ വധേര പുറത്താകാതെ അര്‍ധസെഞ്ചുറി നേടിയാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. 34 പന്തില്‍ നാല് ഫോറും മൂന്ന് സിക്സും പറത്തിയ വധേര 52 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ആര്‍സിബി ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം മുംബൈ 16.3 ഓവറില്‍ മറികടന്നു. മൂന്നാം വിക്കറ്റില്‍ സൂര്യകുമാര്‍ യാദവിനൊപ്പം 140 റണ്‍സിന്‍റെ കൂട്ടുകെട്ടിലും വധേര പങ്കാളിയായി. 35 പന്തില്‍ 83 റണ്‍സെടുത്ത സൂര്യകുമാറാണ് മുംബൈയുടെ ടോപ് സ്കോറര്‍. ഏഴ് ഫോറും ആറ് സിക്സും അടങ്ങുന്നതാണ് സൂര്യയുടെ ഇന്നിംഗ്സ്. ഇഷാന്‍ കിഷന്‍ 21 പന്തില്‍ 42 റണ്‍സെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!