
അഹമ്മാബാദ്: നിലവില്‍ ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയമാണ്. 1,10,000 പേര്‍ക്ക് കളി കാണാന്‍ സൗകര്യം സ്‌റ്റേഡിയത്തിലുണ്ട്. തൊണ്ണൂറായിരം പേര്‍ക്ക് ഇരിപ്പിടമുള്ള വിഖ്യാത മെല്‍ബണ്‍ ക്രിക്കറ്റ് സ്റ്റേഡിയത്തെയാണ് കപ്പാസിറ്റിയുടെ കാര്യത്തില്‍ അഹമ്മദാബാദ് സ്റ്റേഡിയം മറികടന്നിരിക്കുന്നത്.
നാല് ഡ്രസിംഗ് റൂം അടക്കമുള്ള സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയിട്ടുണ്ട്. ഇത്തവണ ഐപിഎല്‍ കലാശക്കൊട്ടിന് വേദിയാകുന്നതും ഈ സ്റ്റേഡിയമാണ്. എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ടോസിടാന്‍ പോലും സാധിച്ചിട്ടില്ല. ഫൈനല്‍ പോരില്‍ നിലവിലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സുമാണ് നേര്‍ക്കുനേര്‍ വരുന്നത്. കഴിഞ്ഞ തവണ ഐപിഎല്‍ ഫൈനല്‍ മത്സരം നടന്നതും ഇതേ വേദിയിലാണ്.
ഇന്ന് നിര്‍ഭാഗ്യവശാല്‍ മഴയെത്തി. സ്റ്റേഡിയത്തില്‍ നിന്നുള്ള ഒരു ദൃശ്യമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മഴയ്ക്കിടെ സ്‌റ്റേഡിയത്തിന്റെ ഒരുഭാഗം ചോര്‍ന്നൊലിക്കുന്നതാണ് വീഡിയോയില്‍. മേല്‍ക്കൂരയ്ക്ക് താഴെ ആരാധകര്‍ക്ക് ഇരിക്കാന്‍ പോലും സാധിക്കുന്നില്ല. വീഡിയോ കാണാം...
വീഡിയോക്ക് താഴെ നിരവധി കമന്റുകളും വരുന്നുണ്ട്. പുറംമോടി മാത്രമൊള്ളോവെന്നാണ് ചിലര്‍ ചോദിക്കുന്നത്. അഹമ്മദാബാദില്‍ ഇപ്പോഴും കനത്തമഴ തുടരുകയാണ്. ഇടവിട്ടാണ് മഴയെത്തുന്നത്. ഇതിനിടെ ഒരിക്കല്‍ പിച്ചിലെ കവര്‍ മാറ്റുകയും ചെയ്്തിരുന്നു. നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ താരങ്ങള്‍ വ്യായാമം ചെയ്യാന്‍ ഇറങ്ങുകയും ചെയ്തു. ഗുജറാത്ത് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ അംപയര്‍മാരോട് സംസാരിക്കുന്നുമുണ്ടായിരുന്നു. 9.45ന് 19 ഓവര്‍ മത്സരം തുടങ്ങാമെന്ന പ്രതീക്ഷയുമുണ്ടായിരുന്നു. എന്നാല്‍ പൊടുന്നനെ മഴയെത്തി. ഇതിനിടെ പുതിയ വിവരങ്ങള്‍ പങ്കുവെക്കുകയാണ് അംപയര്‍മാര്‍.
എത്രത്തോളം ഓവറുകള്‍ ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നാണ് അംപയര്‍മാര്‍ പുറത്തുവിടുന്നത്. 10 മണിക്ക് മത്സരം തുടങ്ങാനാവുമെങ്കില്‍ 17 ഓവര്‍ മത്സരം കളിക്കാമായിരുന്നു. 10.30നാണ് തുടങ്ങുന്നതെങ്കില്‍ 15 ഓവര്‍ മത്സരവും നടക്കുമായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!