Latest Videos

അവന്‍ 18.5 ഓവറില്‍ കളി തീര്‍ക്കുമെന്ന് കരുതിയെന്ന് സഞ്ജു,'തീര്‍ക്കാമായിരുന്നു പക്ഷെ';മറുപടിയുമായി ഹെറ്റ്മെയര്‍

By Web TeamFirst Published May 20, 2023, 10:49 AM IST
Highlights

ഹെറ്റ്മെയര്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ 18.5 ഓവറില്‍ ലക്ഷ്യം മറികടക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇത്രയും നല്ലൊരു ടീമുണ്ടായിട്ടും പോയന്‍റ് പട്ടികയില്‍ ഞങ്ങളിപ്പോള്‍ നില്‍ക്കുന്ന സ്ഥാനം ശരിക്കും ഞെട്ടിക്കുന്നതാണെന്നും സഞ്ജു വ്യക്തമാക്കി.

ധരംശാല: ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്സിനെ തോല്‍പ്പിച്ച് രാജസ്ഥാന്‍ റോയല്‍സ് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തിയെങ്കിലും നെറ്റ് റണ്‍റേറ്റില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മറികടക്കാനാവാഞ്ഞത് തിരിച്ചടിയായിരുന്നു. പഞ്ചാബ് ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറിലെങ്കിലും മറികടന്നാലെ നെറ്റ്റ റണ്‍ റേറ്റില്‍ ആര്‍സിബിയെ മറികടന്ന് റോയല്‍സിന് നാലാം സ്ഥാനത്തെത്താനാവുമായിരുന്നുള്ളു. എന്നാല്‍ നിര്‍ണായക സമയത്ത് റിയാന്‍ പരാഗും ഷിമ്രോണ്‍ ഹെറ്റ്മെയറും പുറത്തായതോടെ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തിയത് 19.4 ഓവറിലായിലുന്നു.

ഇതോടെ പ്ലേ ഓഫിലെത്താന്‍ നിര്‍ണായകമായേക്കാവുന്ന നെറ്റ് റണ്‍റേറ്റില്‍ രാജസ്ഥാന്‍ ആര്‍സിബിക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്തായി. അവസാന മത്സരത്തില്‍ ഗുജറാത്തിനോട് ആര്‍സിബി വന്‍മാര്‍ജിനില്‍ തോറ്റില്ലെങ്കില്‍ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനാവില്ല. എന്നാല്‍ 18.5 ഓവറില്‍ തന്നെ ലക്ഷ്യം നേടാനാകുമെന്നായിരുന്നു കരുതിയതെന്ന് മത്സരശേഷം രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍ പറഞ്ഞു.

ഹെറ്റ്മെയര്‍ ക്രീസിലുണ്ടായിരുന്നപ്പോള്‍ 18.5 ഓവറില്‍ ലക്ഷ്യം മറികടക്കാമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ഇത്രയും നല്ലൊരു ടീമുണ്ടായിട്ടും പോയന്‍റ് പട്ടികയില്‍ ഞങ്ങളിപ്പോള്‍ നില്‍ക്കുന്ന സ്ഥാനം ശരിക്കും ഞെട്ടിക്കുന്നതാണെന്നും സഞ്ജു വ്യക്തമാക്കി. മത്സരത്തില്‍ യശസ്വി ജയ്‌സ്വാള്‍ പുറത്തെടുത്ത പക്വതായാര്‍ന്ന പ്രകടനത്തെയും സഞ്ജു അഭിനന്ദിച്ചു. ഓരോ മത്സരം കഴിയുമ്പോഴും അവനോട് ഞാന്‍ സംസാരിക്കാറുണ്ട്. അവനിപ്പോള്‍ 100 ടി20 മത്സരമൊക്കെ കളിച്ച് പരിചയമുള്ള കളിക്കാരനെപ്പോലെയാണ്. ട്രെന്‍റ് ബോള്‍ട്ട് പവര്‍ പ്ലേയില്‍ പന്തെറിയുമ്പോള്‍ അദ്ദേഹം വിക്കറ്റ് വീഴ്ത്തുമെന്ന ടീമിന്‍റെ വിശ്വാസം 90 ശതമാനവും ശരിയാകാറുണ്ടെന്നും സഞ്ജു പറഞ്ഞു.

Dhruv Jurel, nerves of steel 💎 pic.twitter.com/s0n0ASMQK5

— JioCinema (@JioCinema)

എന്നാല്‍ 18ാം ഓവറില്‍ തന്നെ മത്സരം തീര്‍ക്കാനായിരുന്നു താന്‍ ശ്രമിച്ചതെന്ന് ഷിമ്രോണ്‍ ഹെറ്റ്മെയര്‍ മത്സരശേഷം പറഞ്ഞു. പക്ഷെ അതിനുവേണ്ടത്ര രീതിയില്‍ എനിക്ക് സ്ട്രൈക്ക് കിട്ടിയില്ല. സാം കറനുമായുള്ള വാക് പോര് താന്‍ ആസ്വദിച്ചിരുന്നുവെന്നും ആരെങ്കിലും തനിക്കെതിരെ പറയുന്നത് ആത്മവിശ്വാസം കൂട്ടുകയെ ഉള്ളൂവെന്നും കറന്‍ എന്താണ് പറഞ്ഞതെന്ന് പുറത്തു പറയില്ലെന്നും ഹെറ്റ്മെയര്‍ പറഞ്ഞു.

click me!