
ചെന്നൈ: ചെപ്പോക്കില്‍ മുംബൈയെ തകര്‍ത്തെറിഞ്ഞ് കൊണ്ട് മിന്നുന്ന വിജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സ്വന്തമാക്കിയത്. 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ 17.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയകടമ്പ കടന്നു. തുടക്കത്തിലേ വിക്കറ്റുകള്‍ നഷ്ടമായ മുംബൈയെ അര്‍ധ സെഞ്ചുറി നേടിയ യുവതാരം നെഹാല്‍ വധേരയാണ് രക്ഷിച്ചെടുത്തത്. താരം 51 പന്തില്‍ 64 റണ്‍സ് നേടി. ഈ മികവിലാണ് 139 എങ്കിലും സ്കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാൻ രോഹിത്തിനും സംഘത്തിനും കഴിഞ്ഞത്.
ഒരു 15-20 റണ്‍സ് കൂടെ നേടിയിരുന്നെങ്കില്‍ കളി വളരെ വ്യത്യസ്തമാകുമായിരുന്നുവെന്ന് കരുതുന്നുവെന്ന് മത്സരശേഷം നെഹാല്‍ പറഞ്ഞു. വളരെ നേരത്തെ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. പക്ഷേ അത് ക്രിക്കറ്റിൽ സംഭവിക്കുന്നതാണ്. ഏകദേശം 15-20 റൺസ് കുറവായിരുന്നുവെന്നാണ് കരുതുന്നത്. ആ റൺസ് ഉണ്ടായിരുന്നെങ്കിൽ കളി വളരെ വ്യത്യസ്തമാകുമായിരുന്നുവെന്ന് നെഹാല്‍ പറഞ്ഞു. പന്ത് ശരിയായി ബാറ്റിലേക്ക് വരാത്തതിനാൽ പേസർമാരെ അടിക്കുന്നത് ബുദ്ധിമുട്ടായിരുന്നു.
പുതിയ പന്തിൽ പോലും ദീപക് ചാഹറും തുഷാർ ദേശ്പാണ്ഡെയും വേഗത കുറഞ്ഞ പന്തുകൾ നന്നായി ഉപയോഗിച്ചു. തന്‍റെ വിക്കറ്റുകള്‍ പിഴുത മതീക്ഷ പതിറാണയെ കുറിച്ചും വധേര സംസാരിച്ചു. ഇതാദ്യമായാണ് മതീക്ഷയെ നേരിടുന്നത്. ദിവസവും നേരിടുന്ന തരത്തിലുള്ള ബൗളർ അല്ല അദ്ദേഹം. എന്നാൽ അടുത്ത തവണയും ഇനി നേരിടുമ്പോഴെല്ലാം മതീക്ഷക്കെതിരെ കൂടുതൽ റൺസ് സ്കോർ ചെയ്യാൻ മികച്ച പദ്ധതികൾ ഉണ്ടാകും. ചെന്നൈയിൽ ആദ്യമായാണ് കളിച്ചത്. ഐപിഎല്ലിലെ തന്‍റെ ആദ്യ അര്‍ധ സെഞ്ചുറിയുമാണ് കുറിച്ചത്. സമ്മർദത്തിൽ ബാറ്റ് ചെയ്യുന്നത് ഇഷ്ടമാണ്. ചെന്നൈയിൽ ബാറ്റ് ചെയ്യുന്നത് ആസ്വദിച്ചെന്നും പക്ഷേ ബാറ്റ് ചെയ്യുന്നത് എളുപ്പമുള്ള വിക്കറ്റായിരുന്നില്ലെന്നും നെഹാല്‍ പറഞ്ഞു.
അതേസമയം, 140 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈ മികച്ച വിജയം നേടുകയായിരുന്നു. സൂപ്പര്‍ കിംഗ്സിനായി ഡെവോണ്‍ കോണ്‍വെ (42 പന്തില്‍ 44) മുന്നില്‍ നിന്ന് പട നയിച്ചു. മുംബൈ നിരയില്‍ രണ്ട് വിക്കറ്റ് നേടിയ പിയൂഷ് ചൗളയ്ക്ക് മാത്രമാണ് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാനായത്. ആദ്യം ബാറ്റ് ചെയ്ത മുംബൈക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 64 റണ്‍സെടുത്ത നെഹാല്‍ വധേരയാണ് മുംബൈയെ രക്ഷിച്ച് നിര്‍ത്തിയത്. സൂര്യകുമാര്‍ യാദവിന്‍റെ 26 റണ്‍സും നിര്‍ണായകമായി. ചെന്നൈക്കായി മതീക്ഷ പതിറാണ മൂന്ന് വിക്കറ്റുകള്‍ നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!