
അഹമ്മദാബാദ്: ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് ബൗളര്‍മാരെ കണക്കിന് ശിക്ഷിച്ച് മിന്നുന്ന പ്രകടനമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വൃദ്ധമാൻ സാഹ പുറത്തെടുത്തത്. ലഖ്നൗവിനെതിരെ 20 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ സാഹ 43 പന്തില്‍ 81 റണ്‍സടിച്ചശേഷമാണ് പുറത്തായത്. എന്നാല്‍, തിളങ്ങുന്ന പ്രകടനം നടത്തിയ സാഹയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോളാണ് കിട്ടിയതെന്ന് മാത്രം. കരിയറിലെ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനങ്ങളില്‍ ഒന്ന് പുറത്തെത്ത സാഹ ടീം ബൗളിംഗിനായി ഇറങ്ങിയപ്പോള്‍ പാന്‍റ്സ് തിരിച്ചിട്ടാണ് എത്തിയത്.
സ്വന്തം ടീമിന്‍റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോലും ഈ സംഭവത്തെ കുറിച്ച് ട്രോള്‍ വന്നു. രണ്ട് ഓവറുകള്‍ക്ക് ശേഷം സാഹ ഫീല്‍ഡ് വിടുകയും പാന്‍റ്സ് ശരിയാക്കി തിരിച്ചെത്തുകയും ചെയ്തു. ഈ സമയം കെ എസ് ഭരത്താണ് വിക്കറ്റ് കീപ്പറായത്. മത്സരശേഷം കെ എസ് ഭരത്തുമായുള്ള ഒരു ഇന്‍ററാക്ഷനില്‍ സാഹ ഇക്കാര്യം സംസാരിക്കുകയും ചെയ്തു. താങ്കള്‍ക്ക് ഒരു നീഡ്‍ലിംഗ് ലെഷൻ ഉണ്ടെന്ന് അമ്പയർമാരോട് പറഞ്ഞു, പക്ഷേ അവര്‍ കീപ്പ് ചെയ്യാൻ അനുവദിച്ചില്ലെന്ന് ഭരത്ത് പറഞ്ഞു.
ഇതിനുള്ള മറുപടിയും സാഹ നല്‍കി. വേഗത്തില്‍ ഭക്ഷണം കഴിക്കുകയായിരുന്നു. മരുന്ന് കഴിക്കാനുണ്ടെന്ന് ഫിസിയോ പറഞ്ഞിരുന്നു. ആ സമയത്ത് തിടുക്കത്തിൽ പാന്‍റ്സ് ധരിക്കേണ്ടി വന്നുവെന്നും സാഹ പറഞ്ഞു. അതേസമയം, സാഹയുടെ ഇന്നിംഗ്സ് കണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കെ എല്‍ രാഹുലിന്‍റെ പകരക്കാരനായി വേറൊരാളെ ഇനി തിരയേണ്ടെന്നും താരത്തെ പരിഗണിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നുണ്ട്.
ഐപിഎല്ലില്‍ ആര്‍സിബിക്കെതിരായ മത്സരത്തില്‍ ഫീല്‍ഡിംഗിനിടെ പരിക്കേറ്റ കെ എല്‍ രാഹുലിന് തുടര്‍ന്നുളള മത്സരങ്ങളിലും അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും കളിക്കാനാകുമോ എന്ന കാര്യം സംശയത്തിലാണ്. ശ്രീകര്‍ ഭരത് ആണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമില്‍ സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായി ഇടം നേടിയത്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ അവസരം ലഭിച്ചെങ്കിലും ഭരത്തിന് മികവ് കാട്ടാനായിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Sports News അറിയൂ. IPL News തുടങ്ങി എല്ലാ കായിക ഇനങ്ങളുടെയും അപ്‌ഡേറ്റുകൾ ഒറ്റതൊട്ടിൽ. നിങ്ങളുടെ പ്രിയ ടീമുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!