Kerala Budget 2022: തിരുവനന്തപുരം ഔട്ടര്‍ റിംഗ് റോഡിന് ഭൂമിയേറ്റെടുക്കാൻ ആയിരം കോടി അനുവദിച്ചു

By Web TeamFirst Published Mar 11, 2022, 2:18 PM IST
Highlights

78.80 കിലോ മീറ്റ‍ർ നീളമുള്ള റോഡ് നിലവിൽ നാല് വരിപ്പാതയായും ഭാവിയായും ഭാവിയിൽ ആറു വരിപ്പാതയായും വികസിപ്പിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. പദ്ധതിയുടെ ആകെ ചെലവ് 4500 കോടി രൂപയാണ്.
 

തിരുവനന്തപുരം: തിരുവനന്തപുരം ഔട്ടർ റിംഗ് റോഡ് പദ്ധതിക്കായി ആയിരം കോടി രൂപ ബജറ്റിൽ അവദിച്ചു. റോഡ് വികസനത്തിനായി സ്ഥലമേറ്റെടുക്കാനായാണ് ഇത്രയും തുക കിഫ്ബി വഴി അനുവദിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ നിയമസഭയിൽ പറഞ്ഞത്. 

ദേശീയപാത 66-ല്‍ പാരിപ്പള്ളിക്ക് സമീപം നാവായിക്കുളത്ത് നിന്നും ആരംഭിച്ച് വിഴിഞ്ഞം ബൈപ്പാസിൽ അവസാനിക്കുന്ന തിരുവനന്തപുരം ഔട്ട‍ർ റിം​ഗ് റോഡ് തിരുവനന്തപുരം ന​ഗരത്തിലേക്ക് വരുന്ന എല്ലാ പ്രധാന പാതകളേയും ബന്ധപ്പെട്ടു കൊണ്ടാണ് കടന്നു പോകുന്നത്. തേക്കട - മംഗലപുരം റോഡും പദ്ധതിയുടെ ഭാഗമാണ്. ആകെ 78.80 കിലോ മീറ്റ‍ർ നീളമുള്ള റിംഗ്റോഡ് നിലവിൽ നാല് വരിപ്പാതയായും  ഭാവിയിൽ ആറു വരിപ്പാതയായും വികസിപ്പിക്കാവുന്ന തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. 

കേന്ദ്രസ‍‍ർക്കാരിൻ്റെ ഭാരതമാലപ്പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിയ്ക്ക് കേന്ദ്രസ‍ർക്കാർ ഇതിനോടകം അം​ഗീകാരം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ആകെ ചെലവ് 4500 കോടി രൂപയാണ് പ്രതീക്ഷിക്കുന്നത്. ഭൂമിയേറ്റടുക്കലിന്റെ പകുതി പണം സംസ്ഥാനം വഹിക്കുമെന്ന ധാരണയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രഉപരിതലഗതാഗതമന്ത്രാലയം പദ്ധതിക്ക് അംഗീകാരം നൽകിയത്. 

 റോഡുകൾക്കും പാലങ്ങൾക്കുമായി 1207.23 കോടി രൂപ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്.. പ്രധാന ജില്ലാ റോഡുകളുടെ വികസനത്തിനും പരിപാലനത്തിനുമായി 62.5 കോടി വകയിരുത്തി. പൊതുമേഖല സ്ഥാപനമായ ഓവ‍ർസീസ് ഓവർസീസ് കേരളൈറ്റ്സ് ഇൻവസ്റ്റ്മെൻ്റ് ആൻഡ് ഹോൾഡിം​ഗ് ലിമിറ്റഡ് സംസ്ഥാന - ​ദേശീയപാതകളിൽ റെസ്റ്റ് സ്റ്റോപ്പ് പദ്ധതി വിഭാവന ചെയ്തിരിക്കുന്നു. ഇതിനായി 23 കോടി അനുവദിച്ചു.  പ്രളയകാലത്ത് ബലക്ഷയം സ്ഥാപിച്ച പാലങ്ങളുടെ പുന‍നിർമ്മാണത്തിന് 92.88 കോടി. തിരുവനന്തപുരം-അങ്കമാലി എംസി റോഡിനും കൊല്ലം - ചെങ്കോട്ട റോഡ് വികസനത്തിനുമായി 1500 കോടി രൂപ അനുവദിക്കും 

സംസ്ഥാനത്തേറ്റവും കൂടുതൽ തിരക്കുള്ള ഇരുപത് ജംഗ്ഷനുകൾ കണ്ടെത്തി അവയുടെ തിരക്ക് കുറയ്ക്കാൻ ആവശ്യമായ രീതിയിൽ വിശദമായ പദ്ധതികൾ പ്രത്യേകം തയ്യാറാക്കി നടപ്പാക്കും. പദ്ധതിക്കായി സ്ഥലമേറ്റെടുക്കാനും നടത്തിപ്പിനുമായി കിഫ്ബി ഫണ്ടിൽ നിന്നും 200 കോടി വകയിരുത്തി. 

റോഡ് നിർമ്മാണത്തിൽ ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തും

421 ടൺ പ്ലാസ്റ്റിക് കലർത്തി 298 കിലോമീറ്റർ റോഡും റബ്ബർ കലർന്ന ബിറ്റുമിൻ ഉപയോഗിച്ച് 1700 കി.മീ റോഡും ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. കയർഭൂവസ്ത്രം വിരിച്ച് മണ്ണുറപ്പിച്ച് 19.1 കിലോമീറ്റർ റോഡും ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. ഈ രീതി കൂടുതൽ വ്യാപിപ്പിക്കും. റോഡുകളുടെ ദീർഘകാല പരിപാലനം ലക്ഷ്യമിട്ട് ഒ.പി.ബി.ആർ.എം.സി പദ്ധതി നടപ്പാക്കും. 

ഇതുവഴി കുറഞ്ഞത് ഏഴ് വർഷത്തെ റോഡ് പരിപാലനം ഉറപ്പാക്കാനാവും. റോഡിലെ കുണ്ടും കുഴികളും പരിഹരിക്കാൻ റണ്ണിംഗ് കോണ്ട്രാക്ട സംവിധാനവും നടപ്പിലാക്കിവരുന്നു. കെട്ടിട്ടനിർമ്മാണത്തിന് പ്രീ ഫാബ് ടെക്നോളജി ഉൾപ്പെടെ കാലാനുസൃതമായ പുതിയ സങ്കേതികവിദ്യകൾ ഉപയോഗിക്കും. 

തിരക്കേറിയ നഗര-ഗ്രാമങ്ങളിലെ ട്രാഫിക്ക് ചോക്ക് പോയിൻ്റുകൾ തിരിച്ചറിയാൻ ആവശ്യമായ ട്രാഫിക് സർവേകൾ നടത്തും. ബൈപ്പാസുകൾ ആവശ്യമായ പ്രധാന റോഡുകളെ ഇതിലൂടെ കണ്ടെത്താം. ഇങ്ങനെ ആറ് ബൈപ്പാസുകൾ നിർമ്മിക്കാനുള്ള സ്ഥലമേറ്റെടുപ്പിനായി ഈ വർഷം 200 കോടി രൂപ കിഫ്ബിയിൽ നിന്നും വകയിരുത്തും. 

click me!