
തിരുവനന്തപുരം: തിരക്കേറിയ നഗര-ഗ്രാമങ്ങളിലെ ട്രാഫിക്ക് ചോക്ക് പോയിൻ്റുകൾ തിരിച്ചറിയാൻ ആവശ്യമായ ട്രാഫിക് സർവേകൾ നടത്തുമെന്ന് ബജറ്റിൽ ധനമന്ത്രി അറിയിച്ചു. ബൈപ്പാസുകൾ ആവശ്യമായ പ്രധാന റോഡുകളെ ഇതിലൂടെ കണ്ടെത്താം. ഇങ്ങനെ ആറ് ബൈപ്പാസുകൾ നിർമ്മിക്കാനുള്ള സ്ഥലമേറ്റെടുപ്പിനായി ഈ വർഷം 200 കോടി രൂപ കിഫ്ബിയിൽ നിന്നും വകയിരുത്തുമെന്നും ധനമന്ത്രി അറിയിച്ചു.
421 ടൺ പ്ലാസ്റ്റിക് കലർത്തി 298 കിലോമീറ്റർ റോഡും റബ്ബർ കലർന്ന ബിറ്റുമിൻ ഉപയോഗിച്ച് 1700 കി.മീ റോഡും ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. കയർഭൂവസ്ത്രം വിരിച്ച് മണ്ണുറപ്പിച്ച് 19.1 കിലോമീറ്റർ റോഡും ഇതിനോടകം നിർമ്മിച്ചു കഴിഞ്ഞു. ഈ രീതി കൂടുതൽ വ്യാപിപ്പിക്കും. റോഡുകളുടെ ദീർഘകാല പരിപാലനം ലക്ഷ്യമിട്ട് ഒ.പി.ബി.ആർ.എം.സി പദ്ധതി നടപ്പാക്കും.
ഇതുവഴി കുറഞ്ഞത് ഏഴ് വർഷത്തെ റോഡ് പരിപാലനം ഉറപ്പാക്കാനാവും. റോഡിലെ കുണ്ടും കുഴികളും പരിഹരിക്കാൻ റണ്ണിംഗ് കോണ്ട്രാക്ട സംവിധാനവും നടപ്പിലാക്കിവരുന്നു. കെട്ടിട്ടനിർമ്മാണത്തിന് പ്രീ ഫാബ് ടെക്നോളജി ഉൾപ്പെടെ കാലാനുസൃതമായ പുതിയ സങ്കേതികവിദ്യകൾ ഉപയോഗിക്കും.