കഴിഞ്ഞ വര്‍ഷത്തേക്കാൾ 15 ശതമാനം ചെലവ് കൂടുതലുള്ള ബജറ്റാണ് ഇത്തവണ, ചെലവ് കുറക്കലല്ല അധിക ചെലവ് നിയന്ത്രിക്കാനാണ് ബജറ്റിൽ ഊന്നൽ എന്ന് ധനമന്ത്രി.
തിരുവനന്തപുരം: ചെലവു ചുരുക്കുന്നതിനപ്പുറം അധിക ചെലവ് നിയന്ത്രിക്കാൻ നടപടി പ്രഖ്യാപനങ്ങളുമായി ധനമന്ത്രി ടിഎം തോമസ് ഐസക്. കഴിഞ്ഞ വര്‍ഷത്തേക്കാൾ ചെലവ് 15 ശതമാനം കൂടുതലാണ് ഇത്തവണ, അധിക ചെലവ് നിയന്ത്രിച്ച് സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉള്ളത്. ക്ഷേമ പെൻഷനുകളിൽ നിന്ന് അനര്‍ഹരെ ഒഴിവാക്കി 700 കോടി രൂപയുടെ വാര്‍ഷിക വരുമാനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജീവനക്കാരുടെ അധിക തസ്തികയിൽ പുനര്‍ വിന്യാസ നടപടികൾ നടപ്പാക്കും.സര്‍ക്കാര്‍ അറിയാതെ അധ്യപകരുടെ അനാവശ്യ തസ്തിക ഉണ്ടാക്കിയാൽ അത് അനുവദിക്കില്ല. എയ്ഡഡ് സ്കൂളുകളിൽ സര്‍ക്കാര്‍ അറിയാതെ അധ്യാപക നിയമനം നടത്താൻ കഴിയാത്ത വിധം കെഇആര്‍ പരിഷ്കരിക്കും.
17614 തസ്തികകൾ സര്‍ക്കാര്‍ നികത്തി. ചരക്ക് സേവന നികുതി വകുപ്പിലെ ഉദ്യോഗസ്ഥരെ പുനര്‍ വിന്യസിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് പുനര്‍വിന്യസിപ്പിക്കുന്നവര്‍ക്ക് സ്വദേശത്തേക്ക് ഓപ്ഷൻ നൽകാം. പുതിയ കാറുകൾ വാങ്ങില്ല . പകരം മാസവാടകക്ക് കാറുകൾ എടുക്കും. ആയിരം കാറുകൾ വാടകക്ക് എടുത്താൽ ഏഴര കോടി എന്ന നിലക്കാണ് ലാഭം പ്രതീക്ഷിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.
നികുതി പിരിവ് ഊര്‍ജ്ജിതമാക്കും. അതിര്‍ത്തിയിൽ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്ക് വാഹനങ്ങൾ നിരീക്ഷിക്കും. ഇ വേ ബില്ലിംഗ് കാര്യക്ഷമമാക്കും. 13000 കോടി വാറ്റ് കുടിശിക പിരിച്ചെടുക്കാനുള്ള ഇളവുകളും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
പുതിയ വാഹനങ്ങൾ വാങ്ങില്ല. ഇലക്ട്രിക് കാറുകൾ വാടകക്ക് എടുക്കു. ആയരം കാറുകൾക്ക് ഏഴരകോടി വീതം ലാഭിക്കുന്ന വിധത്തിലാണ് ചെലവ് നിയന്ത്രിക്കുയെന്നും തോമസ് ഐസക് പറഞ്ഞു. അധിക ചെലവ് നിയന്ത്രിച്ച് മാത്രം 1500കോടി രൂപ ലാഭിക്കാൻ കഴിയുമെന്നാണ് ബജറ്റ് പറയുന്നത്.