ഇതുവരെയും നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ല. പക്ഷേ ഇനിയുള്ള നിയമനങ്ങള്‍ സർക്കാർ അറിഞ്ഞു മാത്രമായിരിക്കും.
തിരുവനന്തപുരം: എയ്‍ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി തോമസ് ഐസക്. ഇതുവരെയും നടത്തിയ നിയമനങ്ങൾ പുനഃപരിശോധിക്കില്ല. പക്ഷേ ഇനിയുള്ള നിയമനങ്ങള്‍ സർക്കാർ അറിഞ്ഞു മാത്രമായിരിക്കും. വിദ്യാര്‍ത്ഥി - അധ്യാപക അനുപാതത്തില്‍ മാറ്റം വരുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപക തസ്തികകളിലേക്കുള്ള നിയമനം അതത് മാനേജ്മെന്‍റാണ് നടത്തുന്നത്. ഇനി സര്‍ക്കാര്‍ ഇടപെടല്‍ കൂടിയുണ്ടാകുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.
'ഈ സർക്കാരിന്‍റെ കാലത്ത് 17614 പുതിയ തസ്തികകള്‍ സൃഷ്ടിച്ചു. വളരേയെറ പരിശോധനകള്‍ക്കും ചർച്ചകൾക്കും ശേഷമാണ് ഈ തസ്തികകൾക്ക് അനുവാദം നൽകിയത്. എന്നാൽ പരിശോധയോ സർക്കാരിന്‍റെ അറിവോ ഇല്ലാതെ 18,119 തസ്തികകളാണ് സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ സൃഷ്ടിക്കപ്പെട്ടത്. 13,255 പേര്‍ പ്രൊട്ടക്ടഡ് അധ്യാപകരായി തുടരുകയും ചെയ്യുന്നുണ്ട്.
വിദ്യാഭ്യാസാവകാശ നിയമത്തെ തുടർന്ന് അധ്യാപക-വിദ്യാഭ്യാസ അനുപാതം ലോവർ പ്രൈമറി സ്കൂളുകളിൽ ഒരു അധ്യാപകന് 45 കുട്ടികളിൽ നിന്നും 30 കുട്ടികളായും അപ്പർ പ്രൈമറി സ്കൂളുകളിൽ 35 കുട്ടികളായും കുറച്ചു. എന്നു മാത്രമല്ല, ഈ അനുപാതത്തേക്കാൾ ഒരു കുട്ടി കൂടുതലുണെന്ന പുതിയ തസ്തിക സൃഷ്ടിക്കാെമന്ന്
വ്യാഖ്യാനവുമുണ്ടായി. ഉപജില്ലാ തലത്തിൽ എഇഒ അംഗീകരിച്ചാൽ തസ്തികയായി. തസ്തികകൾ സൃഷ്ടിച്ചതിെനക്കുറിച്ച് അനേകം പരാതികൾ ലഭിച്ചിട്ടുണ്ട്. ഈ പരാതികളിൽ പരിശോധന നടത്തും. ഒരു കുട്ടി വർദ്ധിച്ചാൽ ഒരു തസ്തിക എന്ന സ്ഥിതി മാറ്റണം. സർക്കാർ അറിഞ്ഞേ തസ്തികകൾ സൃഷ്ടിക്കാവൂ'. ഇതിനുതകുന്ന രീതിയിൽ കെഇആർ ഭേദഗതി ചെയ്യുമെന്നും ധനമന്ത്രി വ്യക്തമാക്കി.