Thiruvonam Bumper : 'ബമ്പർ കുട' തണലിൽ റഷീദിന്റെ ബമ്പർ കച്ചവടം

By Web TeamFirst Published Aug 13, 2022, 12:16 PM IST
Highlights

800 രൂപ മുടക്കി പുതിയ കുടവാങ്ങി, അതഴിച്ച് 1000 രൂപ മുടക്കി പ്രിന്റ് ചെയ്ത് തിരിച്ച് കുട രൂപത്തിലാക്കുകയായിരുന്നു. 

തിരുവനന്തപുരം: തിരുവോണം ബമ്പറിന്റെ വില്പനയ്ക്ക് വ്യത്യസ്ത പ്രചരണ മാർഗ്ഗവുമായി ലോട്ടറി വിൽപ്പനക്കാരൻ. കാഞ്ഞിരപ്പള്ളി സ്വദേശി റഷീദ് ഇസ്മായിലാണ് ബമ്പർ ലോട്ടറിയുടെ ചിത്രം പതിച്ച കുടയുമായി ലോട്ടറി വില്പന നടത്തുന്നത്. ഇത്തവണത്തെ തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം 25 കോടി രൂപയാക്കി ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിൽ കൂടുതൽ ബമ്പർ ലോട്ടറികൾ എങ്ങനെ വിൽക്കാം എന്ന ചിന്തയാണ് വ്യത്യസ്ത പ്രചരണ മാർഗ്ഗം തെരഞ്ഞെടുക്കുന്നതിലേയ്ക്ക് റഷീദിനെ എത്തിച്ചത്. 

വർഷങ്ങളായി ലോട്ടറി കച്ചവടം നടത്തുന്ന റഷീദ്, ബമ്പർ ലോട്ടറി ടിക്കറ്റിൻ്റെ മാതൃക കുടയിൽ പ്രിന്റ് ചെയ്താണ് ഇത്തവണ കച്ചവടം കൊഴുപ്പിക്കുന്നത്. പുത്തൻ പ്രചരണ മാർഗ്ഗത്തിനായി റഷീദിന് ചെലവായത് 2000 രൂപയാണ്. 800 രൂപ മുടക്കി പുതിയ കുടവാങ്ങി, അതഴിച്ച് 1000 രൂപ മുടക്കി പ്രിന്റ് ചെയ്ത് തിരിച്ച് കുട രൂപത്തിലാക്കുകയായിരുന്നു. 

Thiruvonam Bumper : ഒന്നാം സമ്മാനം 25കോടി, നറുക്കെടുപ്പ് അടുത്തമാസം, കച്ചവടം പൊടിപൊടിച്ച് തിരുവോണം ബമ്പര്‍

കുടയുമായുള്ള പ്രചരണത്തിലൂടെ കൂടുതൽ ബമ്പർ ടിക്കറ്റുകൾ വിറ്റുപോകുന്നുണ്ടന്ന് റഷീദ് പറയുന്നു. വിൽപ്പന തുടങ്ങി ദിവസങ്ങൾക്കകം 100ലേറെ ബമ്പർ ലോട്ടറി ടിക്കറ്റുകൾ ഇദ്ദേഹം വിറ്റു കഴിഞ്ഞു. ഇത്തവണത്തെ തിരുവോണം ബമ്പർ തൻ്റെ കൈകളിലൂടെയാകുമെന്ന വിശ്വാസത്തിലാണ് റഷീദ്. 

കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് ഇത്തവണ തിരുവോണം ബമ്പറിലേത്. 500 രൂപയാണ് ടിക്കറ്റ് വില. സമ്മാനത്തുക വർദ്ധിച്ചതോടെ തട്ടിപ്പ് തടടയുന്നതിന് ആവശ്യമായ മുൻകരുതലോടെയാണ് ഇത്തവണ തിരുവോണം ബമ്പർ ടിക്കറ്റുകൾ പുറത്തിറക്കിയിരിക്കുന്നത്. . 25 കോടിയുടെ ഒന്നാം സമ്മാനമടിച്ചാൽ 15.75 കോടി രൂപയാണ് ജേതാവിന് കിട്ടുക. 2.5 കോടി രൂപ ഏജന്റ് കമ്മീഷനും, നികുതിയും കിഴിച്ചുള്ള തുകയാണിത്. 500 രൂപയുടെ ടിക്കറ്റ് വിറ്റാൽ ഏജന്റിന് 95 രൂപ കമ്മീഷനായി ലഭിക്കും. അതിനാൽ വിൽപ്പനക്കാരും ഉത്സാഹത്തിലാണ്. 

click me!