
തിരുവനന്തപുരം: വിഷു ബമ്പര്‍ വിറ്റതില്‍ സര്‍ക്കാരിലേക്ക് വന്നത് 128 കോടിയോളം രൂപ. 45 ലക്ഷം ടിക്കറ്റുകൾ വിഷു ബമ്പറിന്‍റേതായി ഈ വർഷം അച്ചടിച്ചത്. ഇതില്‍ 42,87,350 ടിക്കറ്റുകൾ വിറ്റുപോയി. ബാക്കി വന്നത് 2,12,680 ടിക്കറ്റുകളാണ്. ഇപ്രകാരം വിറ്റുവരവ് 1, 286, 205,000 കോടി രൂപയാണ് ലഭിച്ചത്(128 കോടിയോളം). ഇതുകൂടാതെ ടാക്സ് ഇനത്തിലും സർക്കാരിലേക്ക് വരുമാനം ലഭിക്കും.
എന്നാൽ ഈ തുക മുഴുവനായും സർക്കാരിലേക്ക് എത്തില്ല. ഏജൻസി കമ്മീഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുകയാണ് സർക്കാരിലേക്ക് പോകുന്നത്. കഴിഞ്ഞ വര്‍ഷത്തേക്കാൾ കൂടുതല്‍ ടിക്കറ്റുകൾ ഇത്തവണ വിറ്റഴിഞ്ഞു. 2024ല്‍ 41,84,890 ടിക്കറ്റുകളായിരുന്നു വിറ്റത്. 125 കോടിയോളം രൂപയാണ് ടിക്കറ്റ് വിറ്റതില്‍ ലഭിച്ചത്.
ഇത്തവണ VD 204266 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. കോഴിക്കോട് ജില്ലയിലാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. പാലക്കാടുള്ള ജസ്വന്ത് എന്ന ഏജന്റിൽ നിന്നും കോഴിക്കോടുള്ള ഏജന്റ് എടുത്ത് വിൽപ്പന നടത്തിയ ടിക്കറ്റാണിത്. കോഴിക്കോട് ജില്ലയിൽ ആണോ അതോ വേറെ എവിടെ എങ്കിലും ആണോ ഭാഗ്യവാൻ എന്നത് കാത്തിരുന്ന് കാണേണ്ടിയിരിക്കുന്നു. ടിക്കറ്റ് വിൽപ്പനയിൽ മുൻപന്തിയിൽ പാലക്കാട് ജില്ലയായിരുന്നു. 9, 21,020 ടിക്കറ്റുകളാണ് പാലാക്കാട് നിന്നും തിങ്കളാഴ്ച വൈകുന്നേരം വരെ വിറ്റു പോയത്. ആകെ 45 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിഷു ബമ്പറിന്‍റേതായി വിൽപ്പനക്കെത്തിയത്. ഇതില്‍ 42,87,350 ടിക്കറ്റുകളും വിറ്റു പോയിരുന്നു. ഉച്ച കഴിഞ്ഞ് രണ്ട് മണിയോടെയാണ് വിഷു ബമ്പര്‍ നറുക്കെടുപ്പ് നടന്നത്.
വിഷു ബമ്പറിന്റെ ഒന്നാം സമ്മാനം 12 കോടിയാണ്. എന്നാൽ ഈ തുക മുഴുവനായും ഭാഗ്യശാലിക്ക് ലഭിക്കില്ല. ഏജന്റ് കമ്മീഷൻ, നികുതി എന്നിവ കഴിഞ്ഞുള്ള തുക ആകും സമ്മാനാർഹന് ലഭിക്കുന്നത്. സമ്മാനത്തുകയുടെ 10 ശതമാനമാണ് ഏജൻ്റ് കമ്മീഷൻ. അതായത് 1.2 കോടി രൂപ. ഈ തുക കുറച്ചാൽ ബാക്കി 10.8 കോടി രൂപ. ഈ തുകയിൽ നിന്നും നികുതി ഈടാക്കും. 30 ശതമാനമാണ് നികുതി. എല്ലാം കഴിഞ്ഞ് 12 കോടി ലഭിക്കുന്ന ഭാഗ്യവാന് കൈയിൽ 7 കോടി 20 ലക്ഷം രൂപയാകും ലഭിക്കുക.