പഴേ സ്‌കൂട്ടര്‍, ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

By Chilla Lit SpaceFirst Published Oct 13, 2021, 8:21 PM IST
Highlights

ചില്ല, എഴുത്തിന്റെ ചിറകനക്കങ്ങള്‍. ഇന്ന് ശ്രീകൃഷ്ണദാസ് മാത്തൂര്‍ എഴുതിയ കവിത

ചില്ല. മികച്ച എഴുത്തുകള്‍ക്ക് ഒരിടം. സൃഷ്ടികള്‍ submissions@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. ഒപ്പം ഫോട്ടോയും വിശദമായ വിലാസവും അയക്കണം. എഡിറ്റോറിയല്‍ ബോര്‍ഡ് തെരഞ്ഞെടുക്കുന്ന സൃഷ്ടികള്‍ പ്രസിദ്ധീകരിക്കും


 

പഴേ സ്‌കൂട്ടര്‍ തിരിഞ്ഞു നിന്നാദ്യമായി-
ട്ടതിന്‍ കണ്ണാടി കണ്ണുയര്‍ത്തി പ്ലക്കാര്‍ഡ്.
തൊട്ടടുത്തുണ്ടെന്നുറപ്പിച്ചു കൊള്ളുക
ചെറ്റു ദൂരത്തു കാണായ വസ്തുക്കളെ.

വണ്ടലൂര്‍(*) സിംഹത്തെ പോലുറച്ച നോട്ടം,
വന്നാലിനിയും നോക്കാമൊരു കൈയ്യെന്ന്,
സെല്‍ഫെടുക്കാന്‍ ത്രാണിയോടുയര്‍ന്നിരിപ്പ്,
വന്ന നീള്‍വഴിത്തുമ്പിളക്കിത്തുടിപ്പും.

ടാറു വെന്ത റോഡില്‍, നിലംതൊടാപ്പാണ്ടി-
ലോറി വേഴ്ചയില്‍ പെടുന്നൊരാധി,
എത്ര ദൂരമെന്നെത്തി നോക്കുന്നിരമ്പം,
നാമുരിഞ്ഞിട്ടപൂര്‍ണ്ണമാം പാതയും.

ചായയൂതിക്കുടിക്കുന്ന ലാഘവത്തില്‍ 
ചാഞ്ഞ സന്ധ്യത്തലപ്പില്‍ ചുവന്നുപൂത്ത്
മുട്ടുപൊട്ടി, ത്തലപൊട്ടിത്തിരിനീട്ടും
രക്തവെട്ടിത്തിള - ഋതുനീറ്റമേറെ..

പിന്നിലെ മേള നമ്മളെയോവര്‍ട്ടേക്കു
ചെയ്തെന്ന തോന്നലോടുള്ളു പാളുന്നേരം,
തീച്ചുവപ്പന്‍ പഴേ സ്‌കൂട്ടറെഞ്ചിനാളി;
വരൂ, നേരം കെടുന്നില്ലെന്റെ തൊഴനേ,
ചാഞ്ഞു ചാറും മഴയും ഇരട്ടിദൂര-
ഭൂരിമോദവും ചുറ്റുവട്ടത്തു തന്നെ.

click me!